Breaking News

ഗുജറാത്തില്‍ ബിജെപിയെ കോണ്‍ഗ്രസ് ഞെട്ടിക്കും; ഉപതിരഞ്ഞെടുപ്പില്‍ സാഹചര്യം കോണ്‍ഗ്രസിന് അനുകൂലമെന്ന്.. മറുകണ്ടം ചാടിയവരെ..

 


നവംബര്‍ 3 ന് ഗുജറത്തിലെ 8 നിയമസഭാ സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലൊക്കും അന്തിമ തീരുമാനം പൂര്‍ത്തിയാക്കി ഭരണ കക്ഷിയായ ബിജെപിയും എതിരാളികളായ കോണ്‍ഗ്രസും സജീവമായി രംഗത്തിറങ്ങിയതോടെ തിരഞ്ഞെടുപ്പിന്‍റെ വീറും വാശിയും സംസ്ഥാന രാഷ്ട്രീയത്തില്‍ അലയടിച്ചു തുടങ്ങിയിരിക്കുകയാണ്. എന്നാല്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പുകള്‍ വിജയിക്കുക എന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.


ഈ വര്‍ഷം ആദ്യം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നിരവധി കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി പദവി രാജിവെപ്പിച്ച് തങ്ങളുടെ പാളയത്തില്‍ എത്തിച്ചിരുന്നു. ഇത്തരത്തില്‍ ഒഴിവ് വന്ന 8 സീറ്റുകളിലേക്കാണ് ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ എട്ടില്‍ എട്ട് സീറ്റും തങ്ങള്‍ തന്നെ നേടുമെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.


കോണ്‍ഗ്രസില്‍ നിന്ന് എത്തിയ അഞ്ച് പേരേയും ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളാക്കാനാണ് നീക്കം. ഇത് ബിജെപിക്കുള്ളില്‍ തന്നെ വലിയ അമര്‍ഷങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ ബിജെപിക്ക് പ്രതീക്ഷിക്കുന്ന ഫലം ലഭിക്കാന്‍ ഇടയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പ് ഫലം ബിജെപി സര്‍ക്കാറിന് വെല്ലുവിളിയല്ലെങ്കിലും കോണ്‍ഗ്രസിന് സംബന്ധിച്ച് ഇതൊരു അഭിമാന പോരാട്ടമാണ്.


ഇതിനിടെയാണ് കോണ്‍ഗ്രസില്‍ നിന്ന് വന്നവര്‍ക്ക് തന്നെ സീറ്റുകള്‍ നല്‍കാനുള്ള നീക്കം. നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ഷങ്ങളായി തങ്ങള്‍ മത്സരിക്കുന്ന സീറ്റ് ഇന്നലെ മാത്രം പാര്‍ട്ടിയിലേക്ക് വന്നവര്‍ക്ക് വിട്ടു നല്‍കാന്‍ പലരും തയ്യാറല്ല. തങ്ങളുടെ വികാരം പ്രാദേശിക നേതാക്കള്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടാവാന്‍ സാധ്യതയില്ല.


അബ്ദാസ, ലിംബി, മോർബി, ഗദ്ദാഡ, ധാരി, ഡാങ്‌സ്, കപ്രഡ, കർജാൻ എന്നിവയാണ് എട്ട് നിയമസഭാ സീറ്റുകൾ. ഇതില്‍ ഡാങ്‌സ്, ലിംബി, ദാദാദ സീറ്റുകൾ ഒഴികെയുള്ളവയില്‍ കോണ്‍ഗ്രസില്‍ നിന്ന് എത്തിയവര്‍ക്ക് നൽകുമെന്നാണ് കരുതുന്നത്. പാര്‍ട്ടിക്കുള്ളി ഗ്രൂപ്പ് പോര് സംസ്ഥാന ബിജെപിയില്‍ ഏറെ നാളായി പ്രശ്നം സൃഷ്ടിക്കുന്നുണ്ട്.


നവസാരി എംപി സി ആർ പാട്ടീലിനെ സംസ്ഥാന ബിജെപി പ്രസിഡന്റായി നിയമിച്ചതിൽ നിരവധി നേതാക്കളും പ്രവര്‍ത്തകരും ഇപ്പോഴും അസംതൃപ്തരാണ്. അതേസമയം, എല്ലാ സീറ്റുകളും തിരിച്ചുപിടിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഉപതിരഞ്ഞെടുപ്പില്‍ മികച്ച വിജയം കരസ്ഥമാക്കി ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് ഒരുങ്ങാനാണ് കോണ്‍ഗ്രസ് നീക്കം.


2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഞങ്ങളുടെ സ്ഥാനാർത്ഥികൾ വിജിയിച്ച മണ്ഡലങ്ങളാണ് അവ. നിര്‍ഭാഗ്യവശാല്‍ അവര്‍ ബിജെപിയുടെ പണത്തിന് കീഴ്പ്പെട്ടു. വോട്ടർമാർ ഇതിനോട് എങ്ങനെ പ്രതികരിക്കും എന്ന് നോക്കാം. മികച്ച സ്ഥാനാർത്ഥികളെ നിര്‍ത്തുന്നതിലൂടെ തിരഞ്ഞെടുത്താൽ എല്ലാ സീറ്റുകളും വിജയിക്കാന്‍ കോണ്‍ഗ്രസിന് കഴിയുമെന്നതില്‍ എനിക്കുറപ്പെണ്ടെന്നാണ് ഒരു കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.


തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് ജന്‍ ആക്രോഷ് വെര്‍ച്വല്‍ റാലിക്കും കോണ്‍ഗ്രസ് സംസ്ഥനത്ത് തുടക്കം കുറിച്ചിട്ടുണ്ട്. 25 വർഷമായി സംസ്ഥാനത്ത് ബിജെപി അധികാരത്തിലാണെങ്കിലും കർഷകരും യുവാക്കളും ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും അതൃപ്തരാണ്. ഭിന്നിപ്പിലും ഭരണത്തിലും മാത്രം വിശ്വസിക്കുന്ന അഴിമതി നിറഞ്ഞ ഭരണകൂടത്തെ പിന്തുണയ്ക്കുാന്‍ ഇനിയും അവര്‍ തയ്യാറാവില്ലെന്നാണ് കോണ്‍ഗ്രസ നേതാവ് രാജീവ് സാതവ് പറഞ്ഞത്.


ബിജെപിയെ വേരോടെ പിഴുതെറിയാനുള്ള ഒരു ജനകീയ പ്രസ്ഥാനം സംസ്ഥാന ഉപതെരഞ്ഞെടുപ്പുകളിൽ ആരംഭിക്കുകയും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ അത് തുടരുകയും ചെയ്യും ബിജെപിയെ ഒരു പാഠം പഠിപ്പിക്കാൻ ആളുകൾ തീരുമാനിച്ചിട്ടുണ്ട്. കാര്‍ഷിക ബില്‍ കര്‍ഷകരില്‍ വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


ഫെബ്രുവരിയിൽ അഹമ്മദാബാദിൽ റോഡുകളിലും പുതിയതായി നിർമ്മിച്ച സ്റ്റേഡിയത്തിലും വൻ ജനാവലിയെ നിര്‍ത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സ്വാഗതം ചെയ്ത 'നമസ്‌തെ ട്രംപ്' പരിപാടിയാണ് ഗുജറാത്തിൽ കൊറോണ വൈറസ് വ്യാപനത്തിന് കാരണമായതെന്നും സംസ്ഥാന കോൺഗ്രസ് മേധാവി അമിത് ചാവ്ദ ആരോപിക്കുന്നു.

No comments