Breaking News

ബിഹാറില്‍ നാടകീയതകൾ..!! കോണ്‍ഗ്രസ് ജയിക്കാന്‍ ആഗ്രഹിക്കുന്ന നിതീഷ് കുമാര്‍, ഒരൊറ്റ ലക്ഷ്യം..

 


നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന ബിഹാറില്‍ തികച്ചും നാടകീയമായ സംഭവങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. എന്‍ഡിഎ വിട്ടെങ്കിലും ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കാതെ ജെഡിയുവിനെതിരെ അവരുടെ മുഴുവന്‍ സീറ്റിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുകയാണ് എല്‍ജെപി. അംഗബലത്തില്‍ ജെഡിയുവിനെ മറികടന്ന് ഒന്നാമതെത്തി മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശ വാദം ഉന്നയിക്കാനുള്ള ബിജെപി നീക്കമാണ് എല്‍ജെപിയുടെ 'ജെഡിയു' വിരുദ്ധ നിലപാടിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്.


എല്‍ജെപിയുടെ മുന്നണി വിടലിന് മുമ്പ് കാര്യങ്ങള്‍ ഏകദേശം എന്‍ഡിഎ സഖ്യത്തിന് അനുകൂലമായിരുന്നു. എന്നാല്‍ ജെഡിയുവിനെതിരേയുള്ള ചിരാഗ് പാസ്വാന്‍റെ യുദ്ധപ്രഖ്യാപനവും ശക്തമായ പ്രചാരണ തന്ത്രങ്ങളുമായി കോണ്‍ഗ്രസും ആര്‍ജെഡിയും നയിക്കുന്ന മഹാസഖ്യവും രംഗത്ത് എത്തിയതോടെ എന്തും സംഭവിക്കാവുന്ന സ്ഥിതി വിശേഷണമാണ് ബിഹാറില്‍ ഉള്ളത്.


നതീഷ് കുമാര്‍ നയിക്കുന്ന സഖ്യത്തിനെതിരെയാണ് കോണ്‍ഗ്രസും ആര്‍ജെഡിയും പോരാടുന്നതെങ്കിലും കോണ്‍ഗ്രസിന് പരമാവധി സീറ്റുകളില്‍ വിജയിക്കാന‍് കഴിയണമെന്നാണ് ജെഡിയുവിന് ആഗ്രഹം. രണ്ട് കാരണങ്ങളാണ് പ്രധാനമായും ഇതിന് പിന്നിലുള്ളത്. ജെഡിയു മത്സരിക്കുന്ന മിക്ക സീറ്റിലും എതിരാളികളായി വരുന്നത് ആര്‍ജെഡി സ്ഥാനാര്‍ത്ഥികളാണ്. ചുരുക്കം ചില സീറ്റുകളില്‍ മാത്രമേ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുള്ളു.


കോണ്‍ഗ്രസ് മത്സരിക്കുന്ന ബഹുഭൂരിപക്ഷം സീറ്റുകളിലും എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥികള്‍ ബിജെപിയാണ്. കോണ്‍ഗ്രസ് എത്രത്തോളം സീറ്റുകളില്‍ ജയിക്കുന്നോ അത്രത്തോളം സീറ്റുകളില്‍ ബിജെപിയുടെ അംഗബലം കുറയമെന്ന് ചുരുക്കം. ബിജെപിയുടെ അംഗബലം കുറയുന്നതിന് തിരഞ്ഞെടുപ്പിന് ശേഷമുള്ള അവരുടെ നീക്കങ്ങളുടെ ശക്തി കുറയ്ക്കും. തിരഞ്ഞടുപ്പിന് ശേഷം എല്‍ജെപി നിലയുറപ്പിക്കുക ബിജെപിയുടെ കൂടെയാവും എന്നത് നിതീഷ് മുന്നില്‍ കാണുന്നു.


തൂക്ക് സഭ നിലവില്‍ വരികയും വിജയിച്ചു വരുന്ന എല്‍ജെപിയുടെ അംഗങ്ങളേയും കൂട്ടി മുഖ്യമന്ത്രി സ്ഥാനത്തിനായി ബിജെപി അവകാശവാദം നടത്തുകയും ചെയ്താല്‍ ജെഡിയു പ്രതിസന്ധിയിലാവും. ഈ സാഹചര്യത്തില്‍ നിതീഷ് കുമാറിന്‍റെ ഒരു മുന്നണി വിടല്‍ വരെ പ്രതീക്ഷിക്കാവുന്നതാണ്. മഹാസഖ്യത്തിന്‍റെ ഭാഗമായേക്കില്ലെങ്കിലും ബിജെപിയെ ഭരണത്തില്‍ നിന്ന് അകറ്റാന്‍ കോണ്‍ഗ്രസിന്‍റെ സഹായം ജെഡിയു തേടിയേക്കും.


കോൺഗ്രസുമായുള്ള സഖ്യത്തിലാണ് ആർ‌ജെ‌ഡി വോട്ടെടുപ്പിനെതിരെ നേരിടുന്നത്. എന്നാൽ സഖ്യകക്ഷികൾ കുറഞ്ഞ സീറ്റുകൾ നേടണമെന്നാണ അവരും ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസിന് കൊടുക്കുന്ന സീറ്റുകള്‍ കുറച്ച് പരമാവധി സീറ്റുകളില്‍ ആര്‍ജെഡി തന്നെ മത്സരിക്കണം. അല്ലാത്ത പക്ഷം തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് നിതീഷിനെ സഹായിക്കാന്‍ സാധ്യതയുണ്ടെന്ന ലാലു പ്രസാദ് യാദവിന്‍റെ വാക്കുകളും ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്.


മറുവശത്ത് തന്ത്രപരമായ നീക്കങ്ങളാണ് ബിജെപി നടത്തുന്നത്. സഖ്യത്തിന്‍റെ ഭാഗമല്ലെന്ന് പറഞ്ഞ് തനിച്ച് മതിരിക്കുന്ന എല്‍ജെപിക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിക്കണമെന്നാണ് ബിജെപിയുടെ ആഗ്രഹം. ജെഡിയുവിനെതിരായാണ് എല്‍ജെപിയുടെ മത്സരം. ഒരിടത്തും ബിജെപിക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നില്ല. ജെഡിയുവിനെ മറികടന്ന് ഏറ്റവും വലിയ കക്ഷിയായാല്‍ ബിജെപിക്ക് മുഖ്യമന്ത്രി പദവിക്കായി അവകാശ വാദം ഉന്നയിക്കാം.


എട്ടോളം സീറ്റുകളില്‍ ജെഡിയുവിനെതിരെ എല്‍ജെപി ചിഹ്നത്തില്‍ മത്സരിക്കുന്നത് മുന്‍ ബിജെപി നേതാക്കളാണ്. ജെഡിയുവിനെതിരെ മത്സരിക്കാനുള്ള പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇവര്‍ എല്‍ജെപിയില്‍ ചേര്‍ന്നതെന്നാണ് ശ്രദ്ധേയം. രാജേന്ദ്ര സിംഗ്, രാമേശ്വർ ചൗരാസിയ, ഉഷ വിദ്യാർത്ഥി, ഇന്ദു കശ്യപ്, മൃണാൾ ശേഖർ, ശ്വേത സിംഗ്, രാകേഷ് സിംഗ്, റാണി കുമാരി എന്നിവരാണ് ബിജെപി വിമതര്‍.


അതല്ല ജെഡിയു തന്നെയാണ് ഏറ്റവും വലിയ ഒറ്റകക്ഷി, എന്നാല്‍ ഭരണം നേടാനുള്ള ഭുരിപക്ഷം സഖ്യത്തിന് ഇല്ലാതെ വരികയും ചെയ്താല്‍ മുഖ്യമന്ത്രി പദവിയുടെ കാര്യത്തില്‍ എല്‍ജെപിയേയും കൂടെ നിര്‍ത്തിയാവും ബിജെപി നീക്കങ്ങള്‍. ഇത്തരത്തിലുള്ള അട്ടിമറി നീക്കങ്ങള്‍ മനസ്സില്‍ കണ്ടാണ് കോണ്‍ഗ്രസ് 40 സീറ്റുകള്‍ വരെയെങ്കിലും ജയിക്കാന്‍ കഴിയണമെന്ന് ജെഡിയു ആഗ്രഹിക്കുന്നതെന്ന് ഒരു പാര്‍ട്ടി നേതാവിനെ ഉദ്ധരിച്ച് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.


ബിജെപിയുടെ മോശം കളികളെ ഭയന്ന് തിരഞ്ഞെടുപ്പാനന്തര സഖ്യത്തിനുള്ള എല്ലാ അവസരങ്ങളും നിതീഷ് തുറന്നിടുന്നുണ്ടെന്നാണ് ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞത്. ആര്‍ജെഡി ഉള്‍പ്പടെ മഹാസഖ്യത്തിലെ എല്ലാവരുമായി കൈകോര്‍ത്ത ചരിത്രം ജെഡിയുവിനുണ്ട്. 2015-17 ല്‍ കോണ്‍ഗ്രസും ആര്‍ജെഡിയും ഉള്‍പ്പെടുന്ന മഹാസഖ്യത്തിലായിരുന്നു ജെഡിയു. 2013-14 ല്‍ ഇടതുപക്ഷവുമായും കൈകോര്‍ത്തു.


ഇത്തരം നീക്കങ്ങള്‍ മുന്നില്‍ കണ്ടാണ് മുൻ കോൺഗ്രസ് പ്രസിഡന്റ് അശോക് ചൗധരിയെ ജെഡിയുവിന്റെ വർക്കിംഗ് പ്രസിഡന്റായി നിതീഷ് ഇപ്പോള്‍ നിയമിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. കോണ്‍ഗ്രസുമായുള്ള ചര്‍ച്ചകള്‍ക്ക് ഇദ്ദേഹത്തിന്‍റെ സാന്നിധ്യം ഗുണകരമായേക്കും. നിതീഷിനോട് തങ്ങളോട് മൃതുസമീപനമാണ് ഉള്ളതെന്ന കാര്യം കോണ്‍ഗ്രസ് നേതാക്കള്‍ പോലും തുറന്നു സമ്മതിക്കുന്നുണ്ട്.

No comments