Breaking News

നിയമസഭയിലേക്ക് വിജയ സാധ്യത കോണ്‍ഗ്രസിന്; മാനദണ്ഡം ഒരുപോലെ ബാധകമാക്കണമെന്നും കെവി തോമസ്..!! ആവശ്യം ഇങ്ങനെ.. സ്ഥാനാർഥി..

 


തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പടിവാതില്‍ക്കല്‍ എത്തിയെങ്കിലും കോണ്‍ഗ്രസിന്നുളിലെ ഗ്രൂപ്പ് പോര് യാതൊരു അയവുമില്ലാതെ തുടരുകയാണ്. യുഡിഎഫ് കണ്‍വീനര്‍ പദവിയൊച്ചൊല്ലി എ ഗ്രൂപ്പില്‍ ഒറ്റപ്പെട്ട ബെന്നി ബഹനാന്‍ രമേശ് ചെന്നിത്തല നേതൃത്വം നല്‍കുന്ന ഐ ഗ്രൂപ്പുമായി അടുത്തിരിക്കുകയാണ്. കെസി വേണുഗോപാലുമായു ബെന്നി ബഹനാന്‍ അടുത്തിടെ ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. ഇതിനിടെയാണ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് കെവി തോമസ് രംഗത്തെത്തിയിരിക്കുന്നത്.


നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്ക് ചില മാനദണ്ഡങ്ങള്‍ കൊണ്ടു വരാനുള്ള നീക്കമാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാര്‍ട്ടിക്ക് മാനദണ്ഡങ്ങളുണ്ടെങ്കില്‍ അത് എല്ലാ നേതാക്കള്‍ക്കും ഒരു പോലെ ബാധകമാക്കണമെന്നാണ് കെവി തോമസ് അഭിപ്രായപ്പെട്ടത്. ചിലരെ മാത്രം ഒഴിവാക്കാന്‍ വേണ്ടി മാനദണ്ഡം കൊണ്ടുവരരുതെന്നും അദ്ദേഹം പറയുന്നു.


സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ സാഹചര്യമാണ് ഉള്ളത്. ഗ്രൂപ്പിസത്തിന്‍റെ അതി പ്രസരം കാരണം അത് നശിപ്പിക്കരുതെന്നും കെവി തോമസ് വ്യക്തമാക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ പാര്‍ട്ടി ഭാരവാഹിത്വം നല്‍കണമെന്ന് ഹൈക്കാമാന്റിനോട് ആവശ്യപ്പെട്ടിരുന്നതായും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.


തന്നെക്കാള്‍ പ്രായം ചെന്ന പലരും കോണ്‍ഗ്രസില്‍ ഉന്നതമായ സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്. തിരഞ്ഞെടുപ്പുകളില്‍ തന്നേക്കാള്‍ കൂടുതല്‍ തവണ വിജയിച്ച ആളുകളും ഉണ്ട്. ഇത്തരം കാര്യങ്ങള്‍ നിലനില്‍ക്കെ കെവി തോമസിന് ഒരു ന്യായം, മറ്റുള്ളവര്‍ വേറെ ഒരു ന്യായം എന്നത് ശരിയല്ല. തന്റെ പാര്‍ട്ടി ഭാരവാഹിത്വത്തിന്റെ കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും ഉചിതമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


എംപിമാര്‍ നിയസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമോയെന്ന കാര്യം വിജയസാധ്യത കണക്കിലെടുത്താണ് തീരുമാനിക്കേണ്ടത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ കൂട്ടായ തീരുമാനം ഉണ്ടാവണം. തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിക്ക് അധികാരം ലഭിച്ചാല്‍ മുഖ്യമന്ത്രിയാരാവുമെന്ന കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രായപരിധി വെക്കണമെന്ന ഒരു ആവശ്യം കോണ്‍ഗ്രസില്‍ ഉയര്‍ന്നു വരുന്നണ്ട്. 70 കഴിഞ്ഞവര്‍ മത്സരിക്കേണ്ടതില്ലെന്നാണ് പ്രധാന നിര്‍ദേശം. ഇത് മുന്നില്‍ കണ്ടാണ് മാനദണ്ഡം കൊണ്ടുവരികയാണെങ്കില്‍ അത് എല്ലാവര്‍ക്കും ഒരു പോലെയായിരിക്കണമെന്ന് 74 കാരനായ കെവി തോമസ് അഭിപ്രായപ്പെടുന്നത്.


കെപിസിസി ഭാരവാഹി പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടതിലും കെവി തോമസിന് അതൃപ്തിയുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയ കെവി തോമസിന് പാര്‍ട്ടി ഭാരവാഹിത്വങ്ങള്‍ നല്‍കാമെന്ന് പറഞ്ഞായിരുന്നു അനുനയിപ്പിച്ചത്. എന്നാല്‍ ഇത് ഇതുവരെ നിറവേറ്റാന്‍ സാധിച്ചിട്ടില്ല.


കെ വി തോമസിനെ കെപിസിസി വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരാൻ നീക്കം തുടങ്ങിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഗ്രൂപ്പിന് അതീതമായ പിന്തുണ അദ്ദേഹത്തിനുണ്ട്. എംഎം ഹസ്സന്‍ യുഡിഎഫ് കണ്‍വീനറായതോടെ പാര്‍ട്ടി ചാനലായ ജയ്ഹിന്ദിന്‍റെ ചുമതലയുടെ കാര്യത്തില്‍ ഉടന്‍ മാറ്റങ്ങള്‍ വരും. ചാനലിൻറെ നിയന്ത്രണം ഏറ്റെടുക്കാൻ താല്പര്യമുണ്ടെന്ന് കെവി തോമസ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


അതേസമയം, ബെന്നി ബെഹനാന്‍ ഗ്രൂപ്പ് വിടില്ലെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ അവകാശപ്പെടുന്നത്. ബെന്നി ബെഹനാനെ ചൊല്ലിയുളള അസ്വാരസ്യങ്ങള്‍ മാത്രമല്ല ഐ ഗ്രൂപ്പിലെ വിഷയം. മുതിര്‍ന്ന നേതാക്കളും യുവനേതാക്കളും തമ്മിലുളള ചേരിപ്പോരും ഗ്രൂപ്പില്‍ നിരന്തരം പ്രശ്നങ്ങല്‍ സൃഷ്ടിടിക്കുന്നുണ്ട്. പിസി വിഷ്ണുനാഥിനെതിരെ മുതിര്‍ന്ന നേതാക്കളില്‍ ഒരു വിഭാഗത്തിന് പരാതിയുണ്ട്.


പിസി വിഷ്ണുനാഥിനെ പോലുളള യുവ നേതാക്കള്‍ ഗ്രൂപ്പിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിലാണ് എ ഗ്രൂപ്പിലെ ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ക്ക് അതൃപ്തിയുള്ളത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗ്രൂപ്പ് പോര് ഇത്തരത്തില്‍ വര്‍ധിക്കുന്നത് കോണ്‍ഗ്രസിന് കനത്ത വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് വിജയസാധ്യത ഉണ്ടെന്നാണ് ദേശീയ നേതൃത്വത്തിന്‍റെ കണക്ക് കൂട്ടല്‍.

No comments