Breaking News

121 ബിജെപി നേതാക്കളുടെ പേര് കൈയ്യിലുണ്ട്, കുടുംബത്തെ തൊട്ടാല്‍ വിവരമറിയുമെന്ന് സഞ്ജയ് റാവത്ത്..!! ആ കാര്യം നടക്കില്ല..

 


മുംബൈ: സഞ്ജയ് റാവത്തിന്റെ ഭാര്യക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ച സംഭവത്തെ രാഷ്ട്രീയമായി നേരിടാന്‍ ശിവസേനയുടെ തീരുമാനം. ഇഡിയെയും കേന്ദ്ര ഏജന്‍സികളെയും ഒരു തരിമ്പ് പോലും തനിക്ക് ഭയമില്ലെന്ന് സഞ്ജയ് റാവത്ത് തുറന്നടിച്ചു. രാഷ്ട്രീയ അധികാര കളിയുടെ ഭാഗമായിട്ടാണ് ഇവരെ ഉപയോഗിക്കുന്നത്. രാഷ്ട്രീയ യുദ്ധങ്ങള്‍ നേര്‍ക്കുനേര്‍ നിന്നാണ് പോരാടേണ്ടത്. ഞാന്‍ ഇക്കാര്യം ഉദ്ധവ് താക്കറെയുമായി സംസാരിച്ചു. ശിവസേന ഇതിനുള്ള മറുപടി നല്‍കിയിരിക്കും. ആരും അതില്‍ പതറേണ്ട കാര്യമില്ലെന്നും റാവത്ത് പറഞ്ഞു.


ഇഡിയോ സിബിഐയോ ആദായ നികുതി വകുപ്പോ നേരത്തെയുണ്ടായിരുന്ന പ്രാധാന്യം ഇപ്പോള്‍ അര്‍ഹിക്കുന്നില്ല. ഇവര്‍ മുമ്പ് എന്തെങ്കിലും നടപടിയെടുത്തിരുന്നെങ്കില്‍, അത് ഗൗരവകരമായ എന്തെങ്കിലുമുണ്ടെന്ന് നമുക്ക് കരുതാമായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷമായി ഈ ഏജന്‍സികള്‍, ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ദേഷ്യം മറ്റുള്ളവര്‍ക്കെതിരെ തീര്‍ക്കാനാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് ഇവരെയൊന്നും ഞാന്‍ ഭയപ്പെടുന്നില്ല. 121 ബിജെപി നേതാക്കളുടെ പേരുകള്‍ എന്റെ കൈവശമുണ്ട്. ആ ഫയലുകള്‍ ഞാന്‍ ഇഡിക്ക് നല്‍കാന്‍ പോവുകയാണെന്നും റാവത്ത് വ്യക്തമാക്കി.


അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഇഡിക്ക് പരിശോധിക്കാന്‍ മാത്രമുള്ള പേരുകളാണ് തന്റെ കൈവശമുള്ളതെന്നും റാവത്ത് പറഞ്ഞു. റാവത്തിന്റെ ഭാര്യ വര്‍ഷയും പ്രവീണ്‍ റാവത്തും തമ്മിലുള്ള ഇടപാടുകളാണ് ഇഡി പരിശോധിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് വര്‍ഷയെ ഇഡി വിളിപ്പിച്ചിരിക്കുന്നത്. പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര കോഓപ്പറേറ്റീവ് ബാങ്കിലെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട ഇടപാടാണിത്. നേരത്തെ ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് രണ്ട് തവണ ഹാജരാവുന്നതില്‍ നിന്ന് വര്‍ഷ വിട്ടുനിന്നിരുന്നു.


ബാലാസാഹേബ് താക്കറെ ഞങ്ങളെ പഠിപ്പിച്ച് നേര്‍ക്കുനേര്‍ പോരാടാനാണ്. അല്ലാതെ പിന്നില്‍ നിന്ന് അടിക്കാനല്ല. കുട്ടികളെയും സ്ത്രീകളെയും കുടുംബത്തെയും യുദ്ധഭൂമിയിലേക്ക് വലിച്ചിഴയ്ക്കരുത്. അതേസമയം തന്റെ ഭാര്യക്ക് നല്‍കിയ എന്തിന്റെ പേരിലുള്ളതാണെന്ന് അറിയില്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ വളരെ തരം താണിരിക്കുകയാണ്. അവര്‍ കുടുംബത്തെ തൊട്ട് കളിക്കാന്‍ വരെ തുടങ്ങി. അതും രാഷ്ട്രീയ എതിരാളികളായത് കൊണ്ട് മാത്രം. ബിജെപി എങ്ങനെയാണ് ഇഡിക്ക് മാത്രം അറിയുന്ന കാര്യങ്ങള്‍ നേരത്തെ അറിയാന്‍ കഴിയുന്നതെന്നും റാവത്ത് ചോദിച്ചു.


ആരെയും ഈ വിഷയത്തില്‍ ഭയപ്പെടുന്നില്ല. പോരാടാന്‍ തന്നെയാണ് തീരുമാനം. ഞങ്ങള്‍ മധ്യവര്‍ത്തി കുടുംബമാണ്. എന്റെ ഭാര്യ ഒരു അധ്യാപികയാണ്. നേരത്തെ അവര്‍ ഒരു വായ്പ എടുത്തിരുന്നു. അക്കാര്യങ്ങളൊന്നും ആരില്‍ നിന്നും മറച്ചുപിടിച്ചിട്ടില്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇഡി ഓഫീസില്‍ ബിജെപി നേതാക്കള്‍ നിത്യ സന്ദര്‍ശകരാണ്. ഇത് സാധാരണ ഗതിയില്‍ സാധ്യമല്ല. നവംബറില്‍ മഹാരാഷ്ട്ര സര്‍ക്കാരിനെ തള്ളിയിടാന്‍ ബിജെപി ശ്രമിച്ചു. അത് നടന്നില്ലെന്നും റാവത്ത് പറഞ്ഞു.

No comments