Breaking News

സിപിഎമ്മിന് മുന്നില്‍ വഴങ്ങി ജോസ് കെ മാണി; പാലായില്‍ യുഡിഎഫ് നല്‍കിയ ആനുകൂല്യം ഇടതില്‍ കിട്ടിയില്ല..

 


പാലാ: എല്‍ഡിഎഫ് ആദ്യമായി അധികാരത്തിലെത്തിയ പാലാ നഗരസഭയില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ ആന്‍റോ ജോസ് അധ്യക്ഷനാവും. പാര്‍ട്ടിയുടെ നഗരസഭാ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗമാണ് ആന്‍റോ ജോസിനെ തിരഞ്ഞെടുത്തത്. നഗരസഭ പത്താം വാര്‍ഡില്‍ നിന്നുമാണ് ആന്റോ ജയിച്ചത്. ചെയര്‍മാന്‍ ജോസ് കെ.മാണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നേതൃയോഗമാണ് ആന്റോയെ ചെയര്‍മാന്‍ സ്ഥാനത്തേയ്ക് നിര്‍ദേശിച്ചത്. നഗരസഭയില്‍ മുഴുവന്‍ വര്‍ഷവും അധ്യക്ഷ പദവി വേണമെന്ന ആവശ്യം ജോസ് കെ മാണി സിപിഎമ്മിനെ അറിയിച്ചെങ്കിലും അത് അംഗീകരിച്ചു കൊടുക്കാന്‍ തയ്യാറായില്ല.


കേരള കോണ്‍ഗ്രസ് എമ്മിന്‍റെ കോട്ടയായ പാലാ നഗരസഭയിൽ അവരുടെ മുന്നണി മാറ്റത്തോടെയാണ് എൽഡിഎഫിന് ആദ്യമായി ഭരണം ലഭിക്കുന്നത്. പാലാ നഗരസഭയില്‍ ആകെയുള്ള 22 സീറ്റുകളില്‍ 14 വാര്‍ഡിലാണ് ഇടതുമുന്നണി വിജയിച്ചത്. 16 സീറ്റിൽ മത്സരിച്ച ജോസ് വിഭാഗം 11 ഇടത്ത് വിജയിച്ചു. 5 ഇടത്ത് തോറ്റു. കഴിഞ്ഞ കൗൺസിലിലെ 11 സീറ്റുകൾ നില നിർത്താന്‍ കഴിഞ്ഞത് കേരള കോണ്‍ഗ്രസിന് കരുത്തായി.


അതേസമയം യുഡിഎഫ് വിജയം ഇത്തവണ എട്ട് സീറ്റില്‍ ഒതുങ്ങി. 13 ഇടത്ത് മത്സരിച്ച ജോസഫ് വിഭാഗം ജയിച്ചത് 3 ഇടത്ത് മാത്രം. കോണ്‍ഗ്രസിനും പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിക്കാതെ വന്നതോടെ നഗരസഭാ ഭരണം കൈവിട്ടു പോവുകയായിരുന്നു. ഭരണം പിടിച്ചതോടെ മുന്നണിയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ തങ്ങള്‍ക്ക് തന്നെ 5 വര്‍ഷവും ഭരണം വേണമെന്നായിരുന്നു കേരള കോണ്‍ഗ്രസ് എമ്മിന്‍റെ ആവശ്യം.


പാലാ നഗരസഭാ അധ്യക്ഷ സ്ഥാനം യുഡിഎഫില്‍ ആയിരുന്നപ്പോഴും കേരള കോണ്‍ഗ്രസ് എം പങ്കു വയ്ച്ചിരുന്നില്ല. എന്നാല്‍ എല്‍ഡിഎഫില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തെങ്കിലും അവസാന നിമിഷം കേരള കോണ്‍ഗ്രസിന് വിട്ടു വീഴ്ചയ്ക്ക് തയ്യാറാവേണ്ടി വരികയായിരുന്നു. പുതിയ ധാരണ പ്രകാരം പാലാ നഗരസഭയില്‍ ആദ്യ രണ്ട് വര്‍ഷവും അവസാന രണ്ട് വര്‍ഷവും കേരളാ കോണ്‍ഗ്രസ് (എം) ഭരിക്കും. മൂന്നാം വര്‍ഷം പാലാ നഗരസഭ സിപിഐഎമ്മാണ് ഭരിക്കുക.


അതേസമയം, അട്ടമറിയിലൂടെ തൊടുപുഴയില്‍ എല്‍ഡിഎഫ് അധികാരം പിടിച്ചു. യുഡിഎഫ് വിമതന്‍ സനീഷ് ജോര്‍ജിനെ ചെയര്‍നമാനായി തെരഞ്ഞെടുത്തു. സനീഷിന്‍റെയും യുഡിഎഫ് സ്വതന്ത്രയുടേയും പിന്തുണ ഉറപ്പാക്കിയാണ് എല്‍ഡിഎഫ് അധികാരം പിടിച്ചത്. യുഡിഎഫിലെ ലീഗ് സ്വതന്ത്ര ജെസി ജോണിയാണ് എല്‍ഡിഎഫിനെ പിന്തുണച്ച് വോട്ട് ചെയ്തത്.


അവസാന നിമിഷമാണ് തൊടുപുഴയില്‍ അട്ടിമറിയുണ്ടായത്. ഇന്ന് രാവിലെ വരെ തൊടുപുഴ നഗരസഭയില്‍ യുഡിഎഫ് ഭരിക്കുമെന്നായിരുന്നു പ്രതീക്ഷ. തൊടുപുഴയില്‍ ആകെയുള്ള 31 സീറ്റില്‍ 13 സീറ്റില്‍ യുഡിഎഫ് വിജയിച്ചപ്പോള്‍. 12 സീറ്റുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്. എട്ടു സീറ്റില്‍ ബിജെപിയും രണ്ടിടത് സ്വതന്ത്രരും വിജയിച്ചു.

No comments