Breaking News

കൈപ്പത്തിക്ക് അല്ലാതെ ആദ്യമായി വോട്ട് ചെയ്തു; ഇനി പറയാലോ എന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍..

 


വോട്ട് ചെയ്യാന്‍ തുടങ്ങിയ കാലം മുതല്‍ കൈപ്പത്തിക്കായിരുന്നു വോട്ട്. ഇത്തവണ ആദ്യമായി കൈപ്പത്തി അല്ലാത്ത ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തി കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. സമ്മതിദാന അവകാശം വിനിയോഗിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എംപിയുടെ വാര്‍ഡില്‍ യുഡിഎഫ് സീറ്റ് മുസ്ലിം ലീഗിനാണ് നല്‍കിയത്. കോണി അടയാളത്തിലാണ് താനും കുടുംബവും ഇത്തവണ വോട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. പടന്നക്കാട് എസ്എന്‍ യുപി സ്‌കൂളിലായിരുന്നു എംപിയുടെ വോട്ട്.


18 വയസ് മുതല്‍ കൈപ്പത്തിക്കാണ് വോട്ട് ചെയ്തത്. ഞാന്‍ താമസിച്ചിരുന്ന പ്രദേശം പഞ്ചായത്തായിരുന്നു. പിന്നെ മുന്‍സിപ്പാലിറ്റിയും കോര്‍പറേഷനുമായി. അന്നെല്ലാം വോട്ട് ചെയ്തത് കൈപ്പത്തി അടയാളത്തിലായിരുന്നു. പാര്‍ലമെന്റിലേക്ക് നാട്ടില്‍ മല്‍സരിച്ചത് പ്രേമചന്ദ്രനാണ്. പക്ഷേ അന്ന് തനിക്ക് വോട്ട് കാസര്‍കോടായിരുന്നു. ഇപ്പോള്‍ തദ്ദേശ തിരഞ്ഞെടുപ്പ് വന്നു. ആദ്യമായി താന്‍ കോണി അടയാളത്തില്‍ വോട്ട് ചെയ്തു. അവിടെ വച്ച് കാണിക്കരുത് എന്നല്ലേയുള്ളൂ. ആര്‍ക്ക് വോട്ട് ചെയ്തു എന്ന് പറയാനുള്ള അവകാശം തനിക്കുണ്ട്. ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിക്ക് കോണി അടയാളത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്- ഇങ്ങനെയായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വാക്കുകള്‍.


സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെയും എംപി ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. പെരിയ ഇരട്ട കൊലപാതക അന്വേഷണം സിബിഐക്ക് വിട്ട ഹൈക്കോടതി നടപടിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചു. ശേഷം സുപ്രീംകോടതിയിലും സര്‍ക്കാര്‍ പോയി. ഇതെല്ലാം പൊതുഖജനാവിലെ പണം ഉപയോഗിച്ചാണ് ചെയ്തത്. കേരളത്തിലെ ജനങ്ങള്‍ വികസനത്തിന് നല്‍കിയ പണം എടുത്താണ് സര്‍ക്കാര്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് വേണ്ടി കോടതിയില്‍ പോയത്. രണ്ടു കോടി രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഇതിന് വേണ്ടി ചെലഴിച്ചത്. സര്‍ക്കാര്‍ ആരോടൊപ്പമാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നടത്തുന്ന കൊലപാതകത്തിലെ പ്രതികളെ രക്ഷിക്കാന്‍ പൊതുഖജനാവിലെ പണം എടുക്കരുത്. ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ നല്‍കിയ നികുതി പണം അവരുടെ മക്കളെ കൊന്നവര്‍ക്ക് വേണ്ടി ചെലവഴിച്ചത് അധാര്‍മികതയാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

No comments