Breaking News

കമല്‍നാഥ് രാഷ്ട്രീയം ഉപേക്ഷിക്കുന്നു, രാജിവെക്കും, മധ്യപ്രദേശില്‍ ട്വിസ്റ്റ്..!!

 


മധ്യപ്രദേശ് കോണ്‍ഗ്രസില്‍ താന്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്ന സൂചനയുമായി കമല്‍നാഥ്. പാര്‍ട്ടിയില്‍ കടുത്ത സമ്മര്‍ദവുമായി രാഹുല്‍ ഗാന്ധി തന്നെ ഇറങ്ങിയതാണ് കമല്‍നാഥ് വഴിമാറാനുള്ള കാരണം. നേരത്തെ കമല്‍നാഥിന്റെ പിടിവാശിയാണ് ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിടാന്‍ അടക്കമുള്ള കാരണമെന്ന് പാര്‍ട്ടിക്കുള്ളില്‍ വ്യാപകമായി പരാതിയുയര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ രാജിക്കായി വലിയ ആവശ്യങ്ങള്‍ സംസ്ഥാന കോണ്‍ഗ്രസില്‍ നിന്ന് തന്നെയുണ്ടായിരുന്നു.


താന്‍ രാഷ്ട്രീയം തന്നെ ഉപേക്ഷിക്കുകയാണെന്ന തരത്തിലാണ് കമല്‍നാഥ് സംസാരിച്ചത്. ചിന്ദ്വാരയിലെ റാലിയിലാണ് കമല്‍നാഥ് ഇക്കാര്യം അറിയിച്ചത്. താന്‍ വിശ്രമിക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണ്. ഒരു പദവിക്കും ആഗ്രഹമോ ദുരാഗ്രഹമോ എനിക്കില്ല. ഇപ്പോഴത്തെ നിലയില്‍ തന്നെ താന്‍ ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പല പദവികളും എനിക്ക് പാര്‍ട്ടി നല്‍കിയിട്ടുണ്ട്. ഇനി വീട്ടില്‍ തുടരാന്‍ താന്‍ തയ്യാറാണെന്നും കമല്‍നാഥ് പറഞ്ഞു. ഇതോടെ പാര്‍ട്ടിക്കുള്ളിലെ സമ്മര്‍ദം അദ്ദേഹം തുറന്ന് പറഞ്ഞിരിക്കുകയാണ്.


ഉപതിരഞ്ഞെടുപ്പ് വിജയിക്കുമെന്ന ഉറപ്പാണ് രാഹുല്‍ ഗാന്ധിക്ക് നേരത്തെ കമല്‍നാഥ് നല്‍കിയിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് തോറ്റു. അധികാരവും നഷ്ടമായി. ഇതോടെ മധ്യപ്രദേശില്‍ കടുത്ത സമ്മര്‍ദത്തിലാണ് നാഥ്. നിലയില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനും പ്രതിപക്ഷ നേതാവുമാണ് അദ്ദേഹം. ഈ രണ്ട് പദവികളും ഒഴിയാന്‍ ഹൈക്കമാന്‍ഡില്‍ അദ്ദേഹത്തില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. കൂടുതല്‍ യുവത്വം നിറഞ്ഞ ഒരു നേതാവിനെയാണ് പകരം കൊണ്ടുവരിക. ഒമ്പത് സീറ്റ് മാത്രമാണ് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ചത്.


കോണ്‍ഗ്രസില്‍ കമല്‍നാഥിന്റെയും ദിഗ് വിജയ് സിംഗിന്റെയും അവസാനമാണ് ഇതോടെ വന്നിരിക്കുന്നത്. രജോഗഡില്‍ മകന്‍ ജയവര്‍ധന്‍ സിംഗിലേക്ക് അധികാര കൈമാറ്റത്തിന് ദിഗ് വിജയ് സിംഗും ചിന്ദ്വാരയില്‍ മകന്‍ നകുല്‍ നാഥിനും അധികാരം കൈമാറാന്‍ രാഹുല്‍ ഗാന്ധിയാണ് സമ്മര്‍ദം ചെലുത്തുന്നത്. ഇരുവരും ടീം രാഹുലിന്റെ ഭാഗമാണ്. എന്നാല്‍ വളരെ അടുപ്പക്കാരായിട്ടുമില്ല. കാരണം ഇവര്‍ രണ്ട് പേരും പിതാവിന്റെ നിഴലില്‍ ജീവിക്കുന്നത് കൊണ്ടാണ്. ടീം രാഹുലിന്റെ അവിഭാജ്യ ഘടകമാകണമെങ്കില്‍ കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തില്‍ ഇവര്‍ നിര്‍ണായക സാന്നിധ്യമാകണം.


കമല്‍നാഥിനെതിരെ എഐസിസി അംഗമായ ഹര്‍പല്‍ സിംഗ് താക്കൂര്‍ നേരത്തെ രംഗത്ത് വന്നിരുന്നു. രാജിയാണ് അദ്ദേഹം ഉപതിരഞ്ഞെടുപ്പിന് ശേഷം ആവശ്യപ്പെട്ടത്. രാഹുല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് രാജിവെച്ചു. അതേ പാത കമല്‍നാഥും പിന്തുടരണം. പാര്‍ട്ടി മോശം പ്രകടനം നടത്തിയത് കൊണ്ട് രാജിവെക്കാന്‍ കമല്‍നാഥ് തയ്യാറാവണം. കമല്‍നാഥും ദിഗ് വിജയ് സിംഗും ചേര്‍ന്നാണ് ഈ ഉപതിരഞ്ഞെടുപ്പിനെ നയിച്ചത്. ഇരുവരും വഴിമാറാന്‍ സമയമായെന്നും ഹര്‍പല്‍ സിംഗ് താക്കൂര്‍ പറഞ്ഞു.


മധ്യപ്രദേശില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കുകയാണ്. 16 മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കമല്‍നാഥിനോ ദിഗ് വിജയ് സിംഗിനോ ഇതില്‍ സ്വാധിനമുണ്ടാവരുതെന്ന് ടീം രാഹുലിന് നിര്‍ബന്ധമുണ്ട്. കടുത്ത ലോബിയിംഗ് കോണ്‍ഗ്രസിലും ബിജെപിയിലും ആരംഭിച്ചിട്ടുണ്ട്. ഭോപ്പാലിലും ഇന്‍ഡോറിലും മേയര്‍ സ്ഥാനത്തിനായി നിരവധി പേര്‍ ലക്ഷ്യമിടുന്നുണ്ട്. എംഎല്‍എമാരും സീനിയര്‍ നേതാക്കളുമാണ് മേയര്‍ സ്ഥാനം നേടിക്കൊടുക്കാനായി രംഗത്തിറങ്ങുന്നത്.


കോണ്‍ഗ്രസില്‍ സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റിയില്‍ നിന്ന് പുറത്താക്കിയവരെയാണ് മത്സരിക്കാന്‍ ടിക്കറ്റ് നല്‍കുക. ഇവര്‍ ശക്തമായി മുന്നിലുണ്ട്. ഒബിസി വിഭാഗത്തിലുള്ള സ്ത്രീകള്‍ക്കിടയില്‍ കോണ്‍ഗ്രസിന് വലിയ സ്വാധീനമില്ല. അതുകൊണ്ട് ഒബിസി വിഭാഗം വനിതാ സ്ഥാനാര്‍ത്ഥിയെ തന്നെ മത്സരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. മേയര്‍ പോസ്റ്റിലേക്ക് നേരിട്ടാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെടുപ്പില്‍ കൃത്രിമം നടക്കുന്നത് തടയാനുള്ള നീക്കമാണിത്. ഭോപ്പാലില്‍ ഒബിസി വിഭാഗത്തില്‍ നിന്നുള്ള വനിതയ്ക്കായി സംവരണം ചെയ്തിരിക്കുകയാണ്.


മുന്‍ മേയര്‍ കൃഷ്ണ ഗൗര്‍, ബിജെപി പാനലിസ്റ്റുകളായ രാജോ മാളവ്യ, സരോജ് രജ്പുത്ത്, എന്നിവരാണ് ഭോപ്പാല്‍ മേയര്‍ സീറ്റ് ലക്ഷ്യമിടുന്നത്. വന്ദന ജച്ചക്ക്, മഹിളാ മോര്‍ച്ച നേതാവ് ചന്ദ്രമുഖി യാദവ് എന്നിവരുടെ പേരും സജീവ പരിഗണനയിലുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷമായി ഭോപ്പാല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനം ബിജെപിക്കൊപ്പമാണ്. കോണ്‍ഗ്രസില്‍ വിഭ പട്ടേല്‍ മാത്രമാണ് ഒബിസി വിഭാഗത്തിനിടയിലെ കേ നേതാവ്. ഇവര്‍ ഗോവിന്ദ്പുരിയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും തോറ്റു. മറ്റൊരാള്‍ സന്തോഷ് കന്‍സനയാണ്. ഇതിലെല്ലാം തീരുമാനം ഇനി ടീം രാഹുലായിരിക്കും എടുക്കുക.

No comments