Breaking News

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് സ്വകാര്യ ഏജന്‍സികളെ ഇറക്കാന്‍ കോണ്‍ഗ്രസ്; ഗ്രൂപ്പ് കളി നടക്കില്ല..!! വരിഞ്ഞുമുറക്കും..!! ഒറ്റ ലക്ഷ്യം..

 


തിരുവനന്തപുരം: കേരളത്തില്‍ ഭരണത്തുടര്‍ച്ച എന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ് ഇപ്പോഴുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ആണ് എല്‍ഡിഎഫിനും സിപിഎമ്മിനും ആത്മവിശ്വാസം പകരുന്നത്. കോണ്‍ഗ്രസും യുഡിഎഫും വലിയ പ്രതിരോധത്തിലും ആണ്.


എന്തായാലും കേരളത്തിലെ കോണ്‍ഗ്രസിനെ ഗ്രൂപ്പുകളികള്‍ക്കും തൊഴുത്തില്‍ കുത്തിനും വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ചാണ് ഇപ്പോള്‍ ഹൈക്കമാന്‍ഡിന്റെ നീക്കങ്ങള്‍. നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിലും ഹൈക്കമാന്‍ഡ് ശക്തമായി ഇടപെടും. അതിനായുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. വിശദാംശങ്ങള്‍...


കേരളത്തില്‍ കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം മിക്കപ്പോഴും ഗ്രൂപ്പ് സമവാക്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടക്കാറുള്ളത്. അതുകൊണ്ട് തന്നെ, ജയസാധ്യതയോ ജനപിന്തുണയോ ഒന്നും ആയിരിക്കില്ല പലപ്പോഴും സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിഴലിക്കുക. ഹൈക്കമാന്‍ഡില്‍ സ്വാധീനമുള്ളവര്‍, ഇതിനെയെല്ലാം മറികടന്ന് നേരിട്ട് പട്ടികയില്‍ ഇടം നേടുകയും ചെയ്യും.

ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി അതീവ ദയനീയമാണ്. ഭരണമുള്ള സംസ്ഥാനങ്ങള്‍ വിരലില്‍ എണ്ണാവുന്നവ മാത്രമാണ്. അതുകൊണ്ട് തന്നെ കേരളത്തില്‍ ഏത് വിധേനയും യുഡിഎഫ് അധികാരത്തില്‍ എത്തേണ്ടത് ഹൈക്കമാന്‍ഡിന്റേയും ആവശ്യമാണ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 15 കോണ്‍ഗ്രസ് എംപിമാരെ സംഭാവന ചെയ്ത സംസ്ഥാനവും ആണ് കേരളം.


എഐസിസി നേരിട്ട് ഇടപെട്ടുകൊണ്ട് കേരളത്തില്‍ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി അഭിപ്രായ സര്‍വ്വേ നടത്തും എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ ആയിരിക്കും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുക. എന്തായാലും കേരളത്തില്‍ ഗ്രൂപ്പുകളികള്‍ക്കായി പാര്‍ട്ടിയെ വിട്ടുകൊടുക്കില്ല.



സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ കാര്യത്തില്‍ സ്വകാര്യ ഏജന്‍സികളെ ഉപയോഗിച്ചുകൊണ്ടുള്ള സര്‍വ്വേ നിര്‍ണായകമായിരിക്കും. വോട്ടര്‍മാരില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും എല്ലാം അഭിപ്രായങ്ങള്‍ തേടിക്കൊണ്ടായിരിക്കും സര്‍വ്വേ. ഓരോ മണ്ഡലത്തിലേയും ജയസാധ്യതകളും സ്ഥാനാര്‍ത്ഥി സാധ്യതകളും സര്‍വ്വേയിലുടെ വിലയിരുത്തും.


മൂന്ന് ഏജന്‍സികള്‍ ആയിരിക്കും എഐസിസിയ്ക്ക് വേണ്ടി ഇത്തരത്തില്‍ സര്‍വ്വേ നടത്തുക എന്നാണ് റിപ്പോര്‍ട്ടര്‍ ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സി ഇപ്പോള്‍ തന്നെ കേരളത്തില്‍ കോണ്‍ഗ്രസിനായി സര്‍വ്വേ നടത്തുന്നുണ്ട്. ദില്ലിയില്‍ നിന്നും മുംബൈയില്‍ നിന്നും ഉള്ള ഏജന്‍സികള്‍ കൂടി സര്‍വ്വേ നടത്തുമെന്നാണ് വിവരം.


കോണ്‍ഗ്രസിന്റെ കാര്യത്തില്‍ മാത്രമാവില്ല ഇത് ബാധകമാവില്ല. മുന്നണിയിലെ ഘടകക്ഷികളുടെ പ്രവര്‍ത്തനത്തെ കുറിച്ചും സ്ഥാനാര്‍ത്ഥി സാധ്യതകളെ കുറിച്ചും ഈ സ്വകാര്യ ഏജന്‍സികള്‍ പരിശോധന നടത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഘടകക്ഷികളുടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇത് എത്രകണ്ട് ഫലപ്രദമാകുമെന്ന കാര്യത്തില്‍ സംശയമുണ്ട്.


യുഡിഎഫിന്റേയും കോണ്‍ഗ്രസിന്റേയും കാര്യങ്ങള്‍ മുസ്ലീം ലീഗ് തീരുമാനിക്കുന്ന എന്ന ആരോപണം നിലനില്‍ക്കവേ ഹൈക്കമാന്‍ഡ് ഇടപെടലുകള്‍ നിര്‍ണായകമാണ്. യുഡിഎഫിനെ കോണ്‍ഗ്രസ് തന്നെ നയിക്കണം എന്ന വ്യക്തമായ സന്ദേശവും ഇതുവഴി കേന്ദ്ര നേതൃത്വം നല്‍കുന്നുണ്ട്.


ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പോലും പ്രതീക്ഷിക്കാത്ത വിജയം ആണ് കേരളത്തില്‍ ജയിച്ചത്. മത്സരിച്ച 16 മണ്ഡലങ്ങളില്‍ 15 എണ്ണത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കായിരുന്നു വിജയം. ഏറ്റവും അധികം എംപിമാരെ കോണ്‍ഗ്രസിന് സംഭാവന ചെയ്തതും കേരളം തന്നെ ആയിരുന്നു. എന്നാല്‍ അതിന് പിറകെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റേയും കോണ്‍ഗ്രസിന്റേയും അടിത്തറ തന്നെ ഇളകുന്ന കാഴ്ചയും കേരളം കണ്ടു.


രാഹുല്‍ ഗാന്ധി എംപി ആയിരിക്കുന്ന സംസ്ഥാനം എന്ന പ്രത്യേകതയും ഇത്തവണ കേരളത്തിനുണ്ട്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അമേഠിയിലും വയനാട്ടിലും ആണ് രാഹുല്‍ മത്സരിച്ചത്. എന്നാല്‍ സിറ്റിങ് സീറ്റായ അമേഠിയില്‍ ബിജെപിയുടെ സ്മൃതി ഇറാനിയോട് പരാജയപ്പെടാന്‍ ആയിരുന്നു രാഹുലിന്റെ വിധി. വയനാട്ടില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തു.


രാഹുല്‍ ഗാന്ധി എംപിയായിരിക്കുന്ന കേരളത്തില്‍ ഭരണം പിടിച്ചില്ലെങ്കില്‍ അതും കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. രാഹുല്‍ വീണ്ടും കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുക്കാന്‍ വിസമ്മതിക്കുകയാണെങ്കിലും ദേശീയ തലത്തില്‍ രാഹുല്‍ തന്നെയാണ് ഇപ്പോഴും കോണ്‍ഗ്രസിന്റെ മുഖം. എന്നാല്‍ കേരളത്തിലെ ആഭ്യന്തര രാഷ്ട്രീയത്തില്‍ രാഹുല്‍ ഗാന്ധി ഇതുവരെ ഇടപെട്ടിട്ടും ഇല്ല.

No comments