Breaking News

ലോക്സഭായിലേക്ക് തോറ്റ 10 നേതാക്കൾ നിയമസഭയിലേക്ക്..!! വീണ്ടും തോൽക്കുമോ..?? നിയമസഭാ കാണുമോ..??

 


തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന്റെ പശ്ചാത്തലത്തില്‍ വലിയ ആത്മവിശ്വാസത്തോടെയാണ് സിപിഎം നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്. സ്വര്‍ണ്ണക്കടത്ത് അടക്കം സര്‍ക്കാരിന് എതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ജനം കാര്യമാക്കിയിട്ടില്ലെന്നാണ് ഇടതുപക്ഷം കണക്ക് കൂട്ടുന്നത്.


തുടര്‍ഭരണം ഉറപ്പാക്കാനുളള നീക്കങ്ങള്‍ ഇടത് മുന്നണി ആരംഭിച്ച് കഴിഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിലേതിന് സമാനമായി യുവനിരയെ നിയമസഭയിലേക്കും ഇറക്കാന്‍ സിപിഎം ആലോചിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്ന പത്തോളം മുന്‍നിര നേതാക്കളെയും നിയമസഭയിലേക്ക് സിപിഎം പരിഗണിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. വിശദാംശങ്ങള്‍ ഇങ്ങനെ...


2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ തോല്‍വിയാണ് കേരളത്തില്‍ സിപിഎം നേരിട്ടത്. 20 ലോക്‌സഭാ സീറ്റുകളില്‍ 19 എണ്ണത്തിലും ഇടത് സ്ഥാനാര്‍ത്ഥികള്‍ തോറ്റു. ഇടത് കോട്ടകള്‍ പോലും ഒലിച്ച് പോയ തിരഞ്ഞെടുപ്പായിരുന്നു അത്. പി ജയരാജന്‍ മുതല്‍ എംബി രാജേഷും പികെ ബിജുവും എ സമ്പത്തും വരെയുളള സിപിഎമ്മിന്റെ മുന്‍നിര നേതാക്കളെല്ലാം ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി.


ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മുന്‍നിര നേതാക്കളില്‍ പലരും നിയമസഭാ തിരഞ്ഞെടുപ്പിലേക്കുളള സിപിഎമ്മിന്റെ സാധ്യതാ പട്ടികയിലുണ്ടെന്നാണ് സൂചന. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആയിരുന്ന ഇപി ജയരാജനെ വടകരയില്‍ നിന്ന് കെ മുരളീധരനാണ് തോല്‍പ്പിച്ചത്. നിലവില്‍ പാര്‍ട്ടിയില്‍ പി ജയരാജന്‍ ഒരു പദവിയും വഹിക്കുന്നില്ല.


രണ്ട് ടേം പൂര്‍ത്തിയാക്കിയ നേതാക്കള്‍ ഇക്കുറി മത്സരിക്കേണ്ടതില്ല എന്ന് സിപിഎം തീരുമാനിച്ചാല്‍ കണ്ണൂരിലെ ചില കരുത്തര്‍ക്ക് ഇക്കുറി നിയമസഭയിലേക്ക് ടിക്കറ്റ് ലഭിച്ചേക്കില്ല. അങ്ങനെ വന്നാല്‍ പി ജയരാജന്‍ കണ്ണൂരില്‍ നിന്ന് മത്സരിച്ചേക്കും. കണ്ണൂരില്‍ നിന്ന് സാധ്യതയുളള മറ്റൊരു മുന്‍ എംപി പികെ ശ്രീമതിയാണ്.


2019ല്‍ സിപിഎമ്മിനെ ഏറ്റവും ഞെട്ടിച്ച തോല്‍വികള്‍ പാലക്കാട്ടേയും ആലത്തൂരിലേയും ആയിരുന്നു. സിപിഎമ്മിന്റെ യുവനിരയിലെ പ്രമുഖരായ പികെ ബിജുവും എംബി രാജേഷുമാണ് 2019ല്‍ തോറ്റത്. നിയമസഭയിലേക്ക് എംബി രാജേഷിന്റെ പേര് നേരത്തെ മുതല്‍ക്കേ ഉയര്‍ന്ന് കേള്‍ക്കുന്നതാണ്. വിഎസ് അച്യുതാനന്ദന്റെ മണ്ഡലമായ മലമ്പുഴയിലാണ് എംബി രാജേഷിനെ പരിഗണിക്കാന്‍ സാധ്യത.


അതല്ലെങ്കില്‍ വിടി ബല്‍റാമിന്റെ മണ്ഡലമായ തൃത്താലയിലാവും എംബി രാജേഷ് മത്സരിക്കുക എന്നും സൂചനകളുണ്ട്. ഇക്കുറി എന്ത് വില കൊടുത്തും പഴയ ഇടത് കോട്ടയായ തൃത്താല തിരിച്ച് പിടിക്കുക എന്ന ലക്ഷ്യം സിപിഎമ്മിനുണ്ട്. ആലത്തൂരില്‍ രമ്യാ ഹരിദാസിനോട് തോറ്റ പികെ ബിജുവന് സാധ്യതയുളള മണ്ഡലങ്ങള്‍ കോങ്ങാടും തരൂരുമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.


കോട്ടയത്ത് സിപിഎം ജില്ലാ സെക്രട്ടറി വിഎന്‍ വാസവനേയും നിയമസഭയിലേക്ക് പാര്‍ട്ടി പരീക്ഷിച്ചേക്കാന്‍ സാധ്യതയുണ്ട്. ഏറ്റുമാനൂരിലാണ് വാസവന് സാധ്യതയുളളത്. സമീപകാലത്ത് കേരള രാഷ്ട്രീയത്തിലുണ്ടായ പ്രധാന നീക്കമായ കേരള കോണ്‍ഗ്രസ് എമ്മിന്റെ ഇടത് പ്രവേശത്തിന് ചുക്കാന്‍ പിടിച്ച നേതാവാണ് വിഎന്‍ വാസവന്‍. 2019ല്‍ തോമസ് ചാഴിക്കാടനോടാണ് കോട്ടയത്ത് വിഎന്‍ വാസവന്‍ പരാജയം രുചിച്ചത്.


എറണാകുളത്ത് നിന്ന് മത്സരിച്ച് ഹൈബി ഈഡനോട് പരാജയപ്പെട്ട മുന്‍ എംപി പി രാജീവിനേയും നിയമസഭയിലേക്ക് സിപിഎം പരിഗണിക്കാനുളള സാധ്യത ഉണ്ട്. കളമശ്ശേരിയില്‍ ആണ് പി രാജീവിന് സാധ്യത. മറ്റൊരു സിപിഎം മുന്‍ എംപിയായ കെഎന്‍ ബാലഗോപാലിനും കൊല്ലത്ത് മത്സരിക്കാനുളള സാധ്യതകള്‍ തെളിയുന്നുണ്ട്. 2019ല്‍ കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രനോടാണ് ബാലഗോപാല്‍ തോറ്റത്.


ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനോട് തോല്‍വി ഏറ്റുവാങ്ങിയ മുന്‍ എംപി എ സമ്പത്തിനെ തിരുവനന്തപുരത്ത് തന്നെ സിപിഎം ഇറക്കാനുളള സാധ്യത തളളിക്കളയാനാവില്ല. ആറ്റിങ്ങലിലെ തോല്‍വിക്ക് ശേഷം സമ്പത്തിനെ സിപിഎം ദില്ലിയിലെ സര്‍ക്കാര്‍ പ്രതിനിധിയായി നിയമിച്ചിരുന്നു. ക്യാബിനറ്റ് റാങ്കോടെ നല്‍കിയ നിയമനം വന്‍ വിവാദമായിരുന്നു.


കാസര്‍കോട്ടെ സിപിഎം സ്ഥാനാര്‍ത്ഥി ആയിരുന്ന കെപി സതീഷ് ചന്ദ്രനും ഇക്കുറി സിപിഎം ടിക്കറ്റ് നല്‍കിയേക്കാം. രാജ്‌മോഹന്‍ ഉണ്ണിത്താനോടാണ് 2019ല്‍ സതീഷ് ചന്ദ്രന്‍ തോറ്റത്. എസ്എഫ്‌ഐ ദേശീയ അധ്യക്ഷന്‍ വിപി സാനുവിനേയും ഇക്കുറി സിപിഎം കളത്തില്‍ ഇറക്കാന്‍ സാധ്യതയുണ്ട്. ഒന്നര ലക്ഷം വോട്ടിനാണ് 2019ല്‍ സാനു മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയോട് തോറ്റത്. സാനുവിന് പാര്‍ട്ടി ടിക്കറ്റ് നല്‍കുന്നുണ്ടെങ്കില്‍ അത് മലപ്പുറത്ത് തന്നെയാവും.

No comments