Breaking News

സിപിഎം തന്ത്രം പാളി; ജോസിനെ തള്ളുമോ..?? രാജ്യസഭാ സീറ്റ് വേണ്ടെന്ന് എന്‍സിപി..!! പവാര്‍ 23ന്.. യെച്ചൂരിയും..

 


കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഫിലെ സീറ്റ് വിഭജനം എങ്ങനെ സിപിഎം കൈകാര്യം ചെയ്യുമെന്നത് വളരെ പ്രധാനമാണ്. ഘടക കക്ഷികളെ പിണക്കാതെ സീറ്റ് വിഭജനം അസാധ്യമാണ് എന്നാണ് നിലവിലെ വിലയിരുത്തല്‍. വര്‍ഷങ്ങളായി തങ്ങള്‍ക്കൊപ്പമുള്ള എന്‍സിപി കടുത്ത നിലപാട് എടുത്തത് സിപിഎമ്മിന് തലവേദനയാണ്. മധ്യ കേരളം പിടിക്കാന്‍ ഏറെ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്ന കേരള കോണ്‍ഗ്രസ് എമ്മിനെ തള്ളാനും സിപിഎമ്മിന് സാധിക്കില്ല. എന്‍സിപിക്ക് രാജ്യസഭാ സീറ്റ് കൊടുത്ത് ഒതുക്കാനുള്ള നീക്കവും പാളിയിരിക്കുകയാണിപ്പോള്‍....


പാലാ സീറ്റില്‍ മാത്രമല്ല, കഴിഞ്ഞ തവണ മല്‍സരിച്ച നാല് സീറ്റിന്റെ കാര്യത്തിലും വിട്ടുവീഴ്ചയില്ല എന്നാണ് എന്‍സിപിയുടെ നിലപാട്. പാലാ സീറ്റിനെ ചൊല്ലി എന്‍സിപി രണ്ടു കഷ്ണമാകുമോ എന്ന ആശങ്കയുമുണ്ട്. മാണി സി കാപ്പനൊപ്പം ദേശീയ നേതൃത്വം നില്‍ക്കുന്നതാണ് പാര്‍ട്ടിയിലെ കാഴ്ച.


സീറ്റ് വീതം വെക്കുന്നതിനെ ചൊല്ലി എല്‍ഡിഎഫ് വിട്ടുപോകരുത് എന്നാണ് എന്‍സിപി എംഎല്‍എ എകെ ശശീന്ദ്രന്റെ നിലപാട്. എന്നാല്‍ മല്‍സരിച്ചിരുന്ന മണ്ഡലങ്ങള്‍ വിട്ടുകൊടുത്ത് സിപിഎമ്മുമായി വിട്ടുവീഴ്ച വേണ്ട എന്ന് മാണി സി കാപ്പന്‍ പറയുന്നു. ഇതേ നിലപാടാണ് സംസ്ഥാന അധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്റര്‍ക്കും ദേശീയ നേതൃത്വത്തിനുമുള്ളത്.


പീതാംബരന്‍ മാസ്റ്ററും മാണി സി കാപ്പനും ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ കണ്ടിരുന്നു. എകെ ശശീന്ദ്രനും മുംബൈയിലെത്തി നേതൃത്വവുമായി ചര്‍ച്ച നടത്തി. എന്നാല്‍ സിറ്റിങ് സീറ്റുകള്‍ വിട്ടുകൊടുക്കുന്നതിനോട് ശരദ് പവാറിനും താല്‍പ്പര്യമില്ല. അദ്ദേഹം ഈ മാസം 23ന് കേരളത്തിലെത്തും. സുപ്രധാന തീരുമാനങ്ങള്‍ അപ്പോഴുണ്ടാകും.


കേരളത്തിലെ സീറ്റ് വിഭജന വിഷയം സിപിഎം നേതാക്കളുമായി ശരദ് പവാര്‍ ചര്‍ച്ച ചെയ്തു എന്നാണ് വിവരം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ നേതാവ് ഡി രാജ എന്നിവരുമായിട്ടാണ് അദ്ദേഹം ചര്‍ച്ച നടത്തിയത്. കേരളത്തിലെത്തുമ്പോള്‍ എല്‍ഡിഎഫ് നേതാക്കളുമായും പവാര്‍ ചര്‍ച്ച നടത്തും. അതേസമയം, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ശരദ് പവാറിനെ വിളിച്ചിരുന്നു.


കൂടുതല്‍ കക്ഷികളെ കൂടെ ചേര്‍ക്കാന്‍ യുഡിഎഫ് ആലോചിക്കുന്നുണ്ട്. എന്‍സിപി, കേരള കോണ്‍ഗ്രസ് പിസി തോമസ് വിഭാഗം, പിസി ജോര്‍ജ് എന്നിവരെ കൂടെ നിര്‍ത്താനാണ് ശ്രമം. പിസി ജോര്‍ജിന്റെ കാര്യത്തില്‍ മാത്രമാണ് ഘടകകക്ഷികള്‍ക്ക് ഭിന്ന അഭിപ്രായമുള്ളത്. കൂടുതല്‍ കക്ഷികള്‍ യുഡിഎഫിലെത്തുമെന്ന് പികെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞിരുന്നു.


കഴിഞ്ഞ തവണ മല്‍സരിച്ച നാല് സീറ്റുകള്‍ വിട്ടുകൊടുക്കില്ലെന്ന് എന്‍സിപി അധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. രാജ്യസഭാ സീറ്റ് വേണ്ട. പാലാ തങ്ങള്‍ക്ക് തന്നെ കിട്ടണം. പിടിച്ചെടുത്ത സീറ്റ് തോറ്റവര്‍ക്ക് കൊടുക്കാനാകില്ല. ചെറിയ കക്ഷികളല്ല വരുന്ന പാര്‍ട്ടികള്‍ക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ടത്. ജോസ് കെ മാണി എല്‍ഡിഎഫിലെത്തിയിട്ട് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്തില്ലെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.


ജോസ് കെ മാണി അടുത്തിടെ രാജ്യസഭാ അംഗത്വം രാജിവച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. പാലായോ കടുത്തുരുത്തിയോ ആണ് ജോസിന്റെ നോട്ടം. എന്‍സിപി പാലാ വിട്ടുകൊടുത്താല്‍ ജോസ് ഇട്ടേച്ചു പോയ രാജ്യസഭാ സീറ്റ് എന്‍സിപിക്ക് നല്‍കാമെന്ന ചര്‍ച്ചയും വന്നിരുന്നു. ഈ സാഹചര്യത്തിലാണ് രാജ്യസഭാ സീറ്റ് തങ്ങള്‍ക്ക് വേണ്ട എന്ന് പീതാംബരന്‍ മാസ്റ്റര്‍ പറയുന്നത്.

No comments