Breaking News

കേരള ഭരണത്തിന്റെ ഗതി തിരുമാനിക്കുന്ന 37 മണ്ഡലങ്ങൾ; പൊരിഞ്ഞ പോട്ടത്തിന് ഒരുങ്ങി എൽഡിഎഫും യുഡിഎഫും..!! നിർണായകം ഈ മണ്ഡലങ്ങൾ..


 തിരുവനന്തപുരം; കേരളത്തിൽ യുഡിഎഫ് അധികാരത്തിലേറുമോ? അതോ പതിവുകൾ തെറ്റിച്ച് പിണറായി വിജയന്റെ നേതൃത്വത്തിൽ വീണ്ടും എൽഡിഫിന് ഭരണതുടർച്ച ലഭിക്കുമോ? തദ്ദേശ തിരഞ്ഞെടുപ്പിലെ കൂറ്റൻ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇടതുക്യാമ്പ്. നിലവിലെ കണക്കുകൾ പരിശോധിച്ചാൽ 101 മണ്ഡലങ്ങളിൽ എൽഡിഎഫ് ആണ് മുന്നിൽ. അതായത് കഴിഞ്ഞ തവണ ഭരണത്തിലേറിയതിനേക്കാൾ പത്ത് മണ്ഡലങ്ങൾ അധികം.


എന്നാൽ തദ്ദേശ കണക്കുകളിൽ വിശ്വസിക്കേണ്ടെന്ന് യുഡിഎഫ് ക്യാമ്പ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.അതേസമയം സംസ്ഥാനത്ത് ഭരണത്തിന്റെ ഗതി നിർണയിക്കുന്നത് ഈ 37 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ഫലമായിരിക്കും.


വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് ഇടതുവലത് മുന്നണികളെ സംബന്ധിച്ച് ജീവൻമരണ പോരാട്ടമാണ്.തദ്ദേശ തിരഞ്ഞെടുപ്പിൽ കിട്ടിയ വിജയം നിയമസഭയിലും ആവർത്തിക്കാനാകുമെന്ന് എൽഡിഎഫ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിൽ അയ്യായിരത്തിൽ താഴെ ഭൂരിപക്ഷത്തിന് ഓരോ മുന്നണിക്കൊപ്പം നിന്ന 37 മണ്ഡലങ്ങളിലെ ഫലമാകും കേരളം ആര് ഭരിക്കണം എന്ന് തിരുമാനിക്കുന്നത്.


മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയും രമേശ് ചെന്നിത്തലയുടെ ഹരിപ്പാടും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നവയാണ്.ഇരു മണ്ഡലങ്ങളിലും തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത്തവണ ഇടതുമുന്നണിയാണ് നേട്ടം കൊയ്തത്. മണ്ഡലത്തിൽ ആകെ നാലായിരത്തിലധികം വോട്ടുകൾ ആണ് ഇത്തവണ ഇടതുമുന്നണി അധികമായി നേടിയത്.


അതുകൊണ്ട് തന്നെ ഇത്തവണ മണ്ഡലം ഏറ്റെടുക്കാനുള്ള നീക്കത്തിലാണ് ഇവിടെ സിപിഎം.സിപിഐയുടെ സീറ്റാണ് ഹരിപ്പാട്.മണ്ഡലം പിടിക്കാൻ യുവാക്കളെ തന്നെയാകും ഇത്തവണ സിപിഎം രംഗത്തിറക്കിയേക്കുക.അതേസമയം ഹരിപ്പാടെ കണക്കുകളിൽ കോൺഗ്രസിനുള്ളിൽ കടുത്ത ആശങ്ക നിലനിൽക്കുന്നുണ്ട്.


രമേശ് ചെന്നിത്തല നേരിട്ട് തിരഞ്ഞെടുപ്പില് ഇടപെട്ടിട്ട് കൂടി മുന്നണിക്ക് ഉണ്ടായ തിരിച്ചടി നിയമസഭ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമോയെന്ന ആശങ്കയിലാണ് നേതാക്കൾ. പരാജയത്തിന്റെ പശ്ചാത്തലത്തിൽ ചെന്നിത്തല ഇക്കുറി ഹരിപ്പാടിന് പകരം മറ്റ്സുരക്ഷിത മണ്ഡലം തേടണമെന്ന തരത്തിൽ ചർച്ച ഉയർന്നിരുന്നുവെങ്കിലും താൻ ഹരിപ്പാട് തന്നെ മത്സരിക്കുമെന്ന് വ്യക്തമാക്കി ചെന്നിത്തല രംഗത്തെത്തിയിരുന്നു.


ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയും ഇത്തവണ ഇടത്തോട്ട് ചാഞ്ഞാണ് നിൽക്കുന്നത്.ഉമ്മൻ ചാണ്ടി ഇഫക്ടിൽ വിജയിച്ച് കയറാമെന്ന കോൺഗ്രസ് പ്രതീക്ഷകൾ അസ്ഥാനത്താക്കി വൻ വിജയമായിരുന്നു എൽഡിഎഫ് ഇവിടെ നേടിയത്.എട്ടിൽ ആറ് പഞ്ചായത്തുകളും യുഡിഎഫിന് നഷ്ടമായിരുന്നു. യുഡിഎഫ് കോട്ടകൾ എന്ന് അറിയപ്പെടുന്ന പഞ്ചായത്തുകളായിരുന്നു നഷ്ടമായവയിൽ ഏറെയും.


അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകൾ നിയമസഭയെ സ്വാധീനിക്കാറില്ലെന്ന ആശ്വാസത്തിലാണ് യുഡിഎഫ്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ മണ്ഡലമായ കണ്ണൂർ തദ്ദേശത്തിൽ യുഡിഎഫ് പക്ഷത്തേക്കാണ് മറിഞ്ഞത്. നിയമസഭയിലും ഇത് ആവർത്തിക്കാൻ പാളിച്ചകൾ ഇല്ലാതെ സ്ഥാനാർത്ഥി നിർണയം നടത്താനാണ് കോൺഗ്രസ് ഒരുങ്ങുന്നത്.


കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര,കൊയിലാണ്ടി മണ്ഡലങ്ങളിലും ഇക്കുറി അട്ടിമറിക്കുള്ള സാധ്യത ഉയരു്നുണ്ട്.കഴിഞ്ഞ മൂന്ന് നിയമസഭ തിരഞ്ഞെടുപ്പിലും എൽഡിഎഫിനൊപ്പം നിന്ന ഈ മണ്ഡലങ്ങൾ ലോക്സഭ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണച്ചവയാണ്.പേരാമ്പ്രയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് പതിനായിരത്തിലേറെ വോട്ടുകളാണ് ലഭിച്ചത്.


കൊയിലാണ്ടിയിൽ പക്ഷേ ഇക്കുറി മൂവായിരത്തിൽ താഴെ ഭൂരിപക്ഷമേ എൽഡിഎഫിന് ലഭിച്ചുള്ളൂ.2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിലെ മണ്ഡലങ്ങളിലെ കണക്കുകൾ യുഡിഎഫിന് ആശ്വസിക്കാവുന്നതാണ്.കെ മുരളീധരന് ഇവിടെ അട്ടിമറി വിജയമാണ് നേടിയത്.


കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കൊയിലാണ്ടിയിൽ മത്സരിച്ചാൽ ഇത്തവണ മണ്ഡലം പിടിക്കാനാകുമന്നാണ് കോൺഗ്രസ് കണക്ക് കൂട്ടുന്നത്.അതേസമയം പേരാമ്പ്രയിലും അദ്ദേഹത്തിന്റെ പേര് ഉയർന്ന് കേൾക്കുന്നുണ്ട്. മുല്ലപ്പള്ളിയല്ലേങ്കിൽ കെഎസ്യു നേതാവ് അഭിജിത്തിന്റെ പേരും പരിഗണിക്കപ്പെടുന്നുണ്ട്.


തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിലേക്ക് ചാഞ്ഞ മലപ്പുറത്തെ കൊടുവള്ളിയും നിലമ്പൂരിലും സ്വതന്ത്രരെ ഇറക്കി ഭരണം പിടിക്കാനാണ് എൽഡിഎഫ് തന്ത്രം. അതേസമയം പെരിന്തൽമണ്ണയിലേയും മണ്ണാർക്കാട്ടേയും കണക്കുകളിൽ എൽഡിഎഫിന് ആശ്വസിക്കാനുള്ള വകയുണ്ട്. ഇടതുമുന്നണി ഇവിടങ്ങളിൽ മുന്നേറ്റം കാഴ്ചവെച്ചതോടെ യുവരക്തങ്ങളെ ഇറക്കി പോരാടാനാണ് ലീഗ് ഒരുങ്ങുന്നത്.


ഇത്തവണ തിരുവനന്തപുരത്തെ കണക്കുകളിൽ ഏറെ ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിൽ 12 എണ്ണവും എൽഡിഎഫിന് ഒപ്പം നിന്നിരുന്നു.നിലവിൽ യുഡിഎഫിന്റെ പക്കലുള്ള അരുവിക്കര, കോവളം, തിരുവനന്തപുരം മണ്ഡലങ്ങളിൽ എൽഡിഎഫിനാണ് ലീഡ്.അതേസമയം എൽഡിഎഫിന്റെ പക്കൽ നിന്ന് നെയ്യാറ്റിൻകര മണ്ഡലം യുഡിഎഫ് പിടിച്ചെടുത്തിരുന്നു.


വീണാ ജോർജ്ജിന്റെ മണ്ഡലമായ ആറൻമുളയിൽ ഇത്തവണ യുഡിഎഫ് ആണ് മേൽക്കൈ നേടിയത്. എന്നാൽ വീണ ജോർജിനെ ഇറക്കിയാൽമണ്ഡലം നിലനിർത്താമെന്ന പ്രതീക്ഷയിൽ തന്നെയാണ് ഇടതുമുന്നണി. കോട്ടയം ജില്ലയിലും ഇത്തവണ മത്സരം പ്രവചനാതീതമാകും.


തദ്ദേശ തിരഞ്ഞെടുപ്പിൽ ജോസ് കെ മാണിയിലൂടെ ഇടതുപക്ഷം വൻ മുന്നേറ്റം കാഴ്ചവെച്ചിരുന്നുവെങ്കിലും നിയമസഭയിൽ അത് ആവർത്തിക്കാതിരിക്കാനുള്ള തന്ത്രങ്ങളാണ് യുഡിഎഫ് മെനയുന്നത്. എൽഡിഎഫിനെ വെട്ടാൻ പിസി ജോർജ്ജിന്റെ ജനപക്ഷം സെക്കുലറിനേയും പിസി തോമസിനേയും യുഡിഎഫ് ഒപ്പം കൂട്ടിയേക്കും.

No comments