Breaking News

മിഷന്‍ 60 ; കോണ്‍ഗ്രസ് തനിച്ച് 60 സീറ്റ് നേടും..!! ബാക്കി ഘടക കക്ഷികള്‍; ഭരണം പിടിക്കാന്‍ കോണ്‍ഗ്രസ് നീക്കം..!!

 


തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പില്‍ അതി ശക്തമായി തിരിച്ച് വരാനുള്ള ശ്രമാണ് കോണ്‍ഗ്രസ് നടത്തുന്നത്. സംസ്ഥാനത്ത് നടക്കുന്ന പുനഃരുജ്ജീവന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര നേതൃത്വവും സജീവമായി ഇടപെടുന്നുണ്ട്. സംസ്ഥാനത്തിന്‍റെ ചുമതലയുള്ള താരീഖ് അന്‍വറിന് പുറമെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഉള്‍പ്പടേയുള്ള പ്രമുഖ നേതാക്കളും കേരളത്തില്‍ എത്തിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മിഷന്‍ 60 എന്ന പദ്ധതിയാണ് കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നത്.


യുഡിഎഫില്‍ കോണ്‍ഗ്രസിന് സ്വന്തമായി 60 എന്നതാണ് ലക്ഷ്യം. എഐസിസി പ്രതിനിധികളും കേരളത്തിലെ നേതാക്കളുമായുള്ള ചര്‍ച്ചയില്‍ നിന്നാണ് 60 സീറ്റ് എന്ന ലക്ഷ്യത്തേക്കുള്ള ചര്‍ച്ച ഉരുത്തിരിഞ്ഞത്. സംസ്ഥാന ഘടകത്തിലെ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ ഒരു തരത്തിലും നിയമസഭാ തിരഞ്ഞെടുപ്പിനെ ബാധിക്കരുതെന്ന കര്‍ശ നിര്‍ദേശം ഹൈക്കമാന്‍ഡ് മുന്നോട്ട് വെച്ചിട്ടുണ്ട്.


അശോക് ഗെലോട്ടും ജി പരമേശ്വരയടക്കമുള്ള മുതിര്‍ന്ന ദേശീയ നേതാക്കളെ കൂടി സംസ്ഥാനത്തേക്ക് നിയോഗിച്ചതോടെ നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലടക്കം ഹൈക്കമാന്‍ഡ് പിടിമുറുക്കുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. കേരളത്തിലെ സാഹചര്യം അതീവ നിര്‍ണ്ണായകമാണ് എന്ന തിരിച്ചറിവിലാണ് കേന്ദ്ര നേതൃത്വവും സജീവ ഇടപെടല്‍ നടത്തുന്നത്.


ഹൈക്കമാൻഡ് ഇടപെടൽ കൂടി കണക്കിലെടുത്താണ് ഭരണം പിടിക്കാനായുള്ള കർമ്മപദ്ധതി തയ്യാറാക്കിയത്. കോണ്‍ഗ്രസ് മാത്രം 60 സീറ്റുകള്‍ നേടിയാല്‍ ഭരണം ഉറപ്പാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്. മുന്നണിയിലെ മുസ്ലിം ലീഗ് ഉള്‍പ്പടേയുള്ള മറ്റ് കക്ഷികള്‍ ശേഷിക്കുന്ന സീറ്റുകള്‍ നേടും. ലീഗിന്‍റെ അംഗബലം ഇരുപതോ ഇരുപതിന് മുകളിലോ ആയിരിക്കുമെന്നും നേതാക്കള്‍ വിലയിരുത്തുന്നു.


കോണ്‍ഗ്രസിന്‍റെ അറുപതും ലീഗിന്‍റെ ഇരുപതും ചേരുന്നതോടെ തന്നെ കേവല ഭൂരിപക്ഷത്തിന് മുകളിലുള്ള സംഖ്യ ലഭിക്കും. മറ്റ് കക്ഷികളുടെ കൂടെ അംഗബലം ചേരുമ്പോള്‍ നിയമസഭയില്‍ മികച്ച നിലയില്‍ എത്താന്‍ മുന്നണി സാധിക്കുമെന്നും കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു. പാര്‍ട്ടി മത്സരിക്കുന്ന സീറ്റുകളെ വിവിധ കാറ്റഗറികളിലായി തരം തിരിച്ചുള്ള ആസൂത്രണവും കോണ്‍ഗ്രസ് നടത്തുന്നുണ്ട്.


ജയിക്കാൻ ഉറപ്പുള്ള സീറ്റുകൾ, 50:50 സാധ്യതയുള്ള സീറ്റുകൾ, തീരെ സാധ്യത കുറഞ്ഞ സീറ്റുകൾ എന്നിങ്ങനെയാണ് വേര്‍തിരിക്കുന്നത്. പകുതി സാധ്യത ഉള്ളിടത്ത് വിജയത്തിലേക്ക് എത്തിക്കാനും തീരെ കുറഞ്ഞിടത്ത് കടുത്ത മത്സരം ഉണ്ടാക്കലുമായി ലക്ഷ്യം. ഇതിനായ ജില്ലാ അടിസ്ഥാനത്തില്‍ തന്നെ പ്രത്യേകം പദ്ധതികള്‍ ആസൂത്രണം ചെയ്ത നടപ്പിലാക്കും.


സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ തര്‍ക്കങ്ങള്‍ ഒഴിവാക്കാനാണ് ദേശീയ നേതാക്കളെ സംസ്ഥാനത്ത് എത്തിച്ചത്. എഐസിസി സെക്രട്ടറിമാരായ വിശ്വനാഥനും പിവി മോഹനും ഐവാൻ ഡിസൂസയും സംസ്ഥാനത്ത് തുടർന്ന് മണ്ഡലതലത്തിൽ ചർച്ച നടത്തും. ബൂത്ത് തലത്തിലെ പ്രവര്‍ത്തനം, ബൂത്തില്‍ വരുത്തേണ്ട മാറ്റം മുതല്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ക്ക് വരെ എഐസിസി പ്രതിനിധികള്‍ നേതൃത്വം നല്‍കും.


ഈ മൂന്ന് സ്ഥിരം എഐസിസി സെക്രട്ടറിമാര്‍ക്കും സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറിനും പുറമേയാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അടക്കം മൂന്ന് പുതിയ നേതാക്കളെ കൂടി സംസ്ഥാനത്തേക്ക് ഹൈക്കമാന്‍ഡ് നിയമിച്ചത്. കേരളത്തിലെ മുതിർന്ന നേതാക്കളെ കൂടി കണക്കിലെടുത്താണ് മുതിർന്ന അംഗം കൂടിയായ ഗെഹ്ലോട്ടിനെ കൊണ്ടുവന്നത്.


മലയാളിയായ ഐഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും കേരളത്തിന്‍റെ കാര്യത്തില്‍ പ്രത്യേക താല്‍പര്യം കാണിക്കുന്നത്. സീറ്റ് വെച്ചുമാറല്‍, ഘടകക്ഷികള്‍ക്ക് കൂടുതല്‍ സീറ്റ് അനുവദിക്കുന്നത് ഉള്‍പ്പടേയുള്ള കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാവും. കൂടുതല്‍ സീറ്റ് ചോദിച്ച മുസ്ലിം ലീഗിന്‍റെ കാര്യത്തില്‍ ദേശീയ നേതാക്കള്‍ പ്രത്യേക ഇടപെടല്‍ നടത്തും.


കേരള കോണ്‍ഗ്രസ് ജോസഫിന് എത്ര സീറ്റുകള്‍ വിട്ടുനല്‍കണം എന്ന കാര്യത്തിലുള്ള ചര്‍ച്ചകള്‍ക്ക് സംസ്ഥാന നേതാക്കള്‍ തന്നെയാവും നേതൃത്വം നല്‍കുക. ലീഗ് ആറ് സീറ്റുകള്‍ അധികമായി ചോദിക്കുമ്പോള്‍ കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് മത്സരിച്ച അത്രയും തന്നെ സീറ്റുകള്‍ ഇത്തവണയും വേണെന്നാണ് ജോസഫിന്‍രെ ആവശ്യം. എന്നാല്‍ ലീഗിന് പരമാവധി 3 സീറ്റുകള്‍ അധിമായും ജോസഫ് വിഭാഗത്തിന് 8 സീറ്റുകള്‍ നല്‍കാനുമാണ് കോണ്‍ഗ്രസിന്‍റെ ആലോചന.


എന്‍സിപിയുടെ മുന്നണി മാറ്റം സംബന്ധിച്ച തുടര്‍ ചര്‍ച്ചകള്‍ അവരുടെ നിലപാട് വ്യക്തമാക്കിയതിന് ശേഷം മാത്രമായിരിക്കും. മുന്നണി മാറി വന്നാല്‍ പാലാ സീറ്റ് ഉള്‍പ്പടെ 4 സീറ്റുകള്‍ നല്‍കാമെന്ന കാര്യം യുഡിഎഫ് ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. താരീഖ് അന്‍വറിന്‍റെ കൂടെ ഇടപെടലിന്‍റെ ഫലമായി എന്‍സിപിയുടെ മുന്നണിമാറ്റ ചര്‍ച്ചകള്‍ ദേശീയ തലത്തിലാണ് നടക്കുന്നത്.


യുഡിഎഫിലേക്ക് വരാന്‍ തയ്യാറായി നില്‍ക്കുന്ന പിസി ജോര്‍ജ്, പിസി തോമസ് എന്നിവരുടെ കാര്യത്തിലും ഉടന്‍ തന്നെ തീരുമാനം ഉണ്ടാവും. ഇവരുടെ കാര്യം ഈ മാസം 11 ന് ചേരുന്ന മുന്നണി നേതൃയോഗം ചര്‍ച്ച ചെയ്യും. തദ്ദേശ തിരഞ്ഞെടുപ്പ് സമയം തന്നെ യുഡിഎഫിലെത്താന്‍ ഇരുനേതാക്കളും താല്‍പര്യം കാണിച്ചിരുന്നു. എന്നാല്‍ ഘടകക്ഷികളായി പരിഗണിക്കാന്‍ കഴിയില്ലെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ മറുപടി.

No comments