Breaking News

മാണി സി കാപ്പൻ അയയുന്നു..!! പാലാ വിട്ട് കൊടുക്കാൻ എൽഡിഎഫിന് മുന്നിൽ കാപ്പൻ വിഭാഗത്തിന്റെ കണ്ടീഷൻ ഇങ്ങനെ..

 


കോട്ടയം: പാലാ സീറ്റിനെ ചൊല്ലിയുളള തര്‍ക്കത്തില്‍ എന്‍സിപി എംഎല്‍എ മാണി സി കാപ്പന്‍ അയയുന്നതായി സൂചന. പാലാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് സിപിഎം വിട്ട് നല്‍കാനുളള സാധ്യത മുന്നില്‍ കണ്ടാണ് മാണി സി കാപ്പനും എന്‍സിപിയും ഇടഞ്ഞത്.


എന്‍സിപി പിളര്‍ത്തി മാണി സി കാപ്പന്‍ യുഡിഎപിനൊപ്പം പോകുമെന്നും യുഡിഎഫ് ടിക്കറ്റില്‍ പാലായില്‍ നിന്ന് മത്സരിക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ചില ആവശ്യങ്ങള്‍ എല്‍ഡിഎഫ് അംഗീകരിച്ചാല്‍ കാപ്പന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവും എന്നാണ് പുതിയ വിവരങ്ങള്‍.


ജോസ് കെ മാണി എല്‍ഡിഎഫില്‍ എത്തുന്നതായുളള വാര്‍ത്തകള്‍ പരക്കുമ്പോള്‍ തന്നെ പാലാ സീറ്റില്‍ മാണി സി കാപ്പന്‍ പിടിമുറുക്കിയിരുന്നു. എല്‍ഡിഎഫിലേക്ക് എത്താന്‍ ജോസിന് മുന്നില്‍ പാലാ ആണ് വാഗ്ദാനമായി നല്‍കിയത് എന്നുറപ്പായിരുന്നു. എന്നാല്‍ ഇക്കാര്യം ജോസോ ഇടത് മുന്നണിയോ സ്ഥിരീകരിച്ചില്ല. മത്സരിച്ച് വിജയിച്ച പാലാ ഒരു കാരണവശാലും വിട്ട് കൊടുക്കില്ലെന്ന് മാണി സി കാപ്പന്‍ പലതവണ പരസ്യമായി പ്രഖ്യാപിച്ചു.


അതിനിടെ എന്‍സിപിയെ യുഡിഎഫില്‍ എത്തിക്കാനുളള നീക്കങ്ങളും ആരംഭിച്ചു. കോണ്‍ഗ്രസ് നേതാക്കളുമായി മാണി സി കാപ്പന്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. പാലായില്‍ മത്സരിപ്പിക്കാം എന്നാണ് യുഡിഎഫിന്റെ വാഗ്ദാനം. പിജെ ജോസഫ് അടക്കമുളള നേതാക്കള്‍ കാപ്പനെ പരസ്യമായി സ്വാഗതം ചെയ്തു. രാജ്യസഭാ അംഗത്വം രാജി വെച്ച ജോസ് കെ മാണി പാലായില്‍ മത്സരിക്കാനുളള തയ്യാറെടുപ്പും ആരംഭിച്ചു.


ഇതോടെ എന്‍സിപിയിലെ ഒരു വിഭാഗം ഇടത് മുന്നണി വിട്ടേക്കും എന്നുളള അഭ്യൂഹം ശക്തമായി. ഇടത് മുന്നണി വിടുന്നതിനോട് എകെ ശശീന്ദ്രന്‍ വിഭാഗത്തിന് താല്‍പര്യമില്ല. സീറ്റ് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലാത്ത നേരത്ത് ഈ വിവാദം അനാവശ്യമാണ് എന്നാണ് ശശീന്ദ്രന്റെ നിലപാട്. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ അടക്കം അതൃപ്തി പരസ്യമാക്കി രംഗത്ത് വന്നു.


മുഖ്യമന്ത്രി പ്രശ്‌നപരിഹാരത്തിന് നേരിട്ട് ഇടപെട്ടു. എന്‍സിപി നേതൃത്വുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. പാലാ സീറ്റ് സംബന്ധിച്ച് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയില്ല. അതിനിടെ ടിപി പീതാംബരനെ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ ദില്ലിയിലേക്ക് വിളിപ്പിച്ച് ചര്‍ച്ച നടത്തി. മുന്നണിയില്‍ അവഗണന നേരിടുന്നത് അടക്കമുളള വിഷയങ്ങള്‍ ടിപി പീതാംബരന്‍ ദേശീയ അധ്യക്ഷനെ ധരിപ്പിച്ചിട്ടുണ്ട്.


മുന്നണി വിടുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇടതുപക്ഷവുമായി ചര്‍ച്ച നടത്തിയിട്ടാവുമെന്നാണ് ശരദ് പവാര്‍ പ്രതികരിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി ഇടതുമുന്നണിക്കൊപ്പമാണ് എന്‍സിപി. യെച്ചൂരിയുമായും ഡി രാജയുമായും ഉമ്മന്‍ ചാണ്ടിയുമായും ശരദ് പവാര്‍ സംസാരിച്ചിട്ടുണ്ട്. കേരളത്തില്‍ യുഡിഎഫിന് അനുകൂല സാഹചര്യം അല്ലെന്നാണ് എകെ ശശീന്ദ്രന്‍ പവാറിനെ ധരിപ്പിച്ചിരിക്കുന്നത്


കേരളത്തിലെ മുന്നണി തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ ഈ മാസം 23ന് ശരത് പവാര്‍ കേരളത്തില്‍ എത്താനിരിക്കുകയാണ്. അതിനിടെ പാലാ സീറ്റ് സംബന്ധിച്ച് മാണി സി കാപ്പന്‍ വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങുന്നതായുളള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നു. പാലായ്ക്ക് പകരം രാജ്യസഭാ സീറ്റോ മറ്റ് വാഗ്ദാനങ്ങളോ നല്‍കണം എന്നാണ് കാപ്പന്‍ വിഭാഗം ആവശ്യപ്പെടുന്നത് എന്നാണ് സൂചന. അതേസമയം രാജ്യസഭാ സീറ്റ് ജോസിന് തന്നെ നല്‍കാന്‍ ഇടത് മുന്നണി തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

No comments