എല്‍ഡിഎഫില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തത് 12 പഞ്ചായത്തുകൾ തിരിച്ചടി വിലയിരുത്താന്‍ മുന്നണി..!!
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയിലെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞുവെന്നാണ് ഇടതുമുന്നണിയുടെ വിലിയിരുത്തല്‍. വെല്‍ഫെയര്‍ പാര്‍ട്ടി, ആര്‍എംപി എന്നിവരുമായി ചേര്‍ന്ന് യുഡിഎഫ് നടത്തിയ നീക്കം വിജയം കണ്ടില്ലെന്നും നേതാക്കള്‍ അഭിപ്രായപ്പെടുന്നു. കോഴിക്കോട് കോര്‍പ്പറേഷനും ജില്ലാ പഞ്ചായത്തും മികച്ച രീതിയില്‍ നിലനിര്‍ത്തിയ ഇടതിന് തിരിച്ചടി നേരിട്ടത് നഗരസഭകളിലാണ്. ആകെ ഏഴ് നഗരസഭകള്‍ ഉള്ള ജില്ലയില്‍ ഇത്തവണ മൂന്നിടത്ത് മാത്രമാണ് എല്‍ഡിഎഫിന് ഭരണത്തിലെത്താന്‍ കഴിഞ്ഞത്. കോട്ടകള്‍ എന്ന് കരുതിയവ ഉള്‍പ്പട്ടെ പന്ത്രണ്ട് പഞ്ചായത്തുകള്‍ നഷ്ടമായതും തിരിച്ചടിയായി. ഇതുള്‍പ്പടെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയിലുണ്ടായ തിരിച്ചടി വിലയിരുത്താന്‍ ഒരുങ്ങുകയാണ് ഇടതുമുന്നണി നേതൃത്വം.
19 പഞ്ചായത്തുകളിലാണ് കോഴിക്കോട് ജില്ലയില്‍ ഇത്തവണ ഭരണ മാറ്റം ഉണ്ടായത്. എല്‍ഡിഎഫിന്‍റെ കയ്യിലുണ്ടായിരുന്ന 12 പഞ്ചായത്തുകള്‍ യുഡിഎഫ് പിടിച്ചെടുത്തപ്പോള്‍ യുഡിഎഫിന്‍റെ കയ്യില്‍ ഉണ്ടായിരുന്ന 7 പഞ്ചായത്തുകള്‍ മാത്രാണ് എല്‍ഡിഎഫിന് തിരികെ പിടിക്കാന‍് സാധിച്ചത്. ആകെ പഞ്ചായത്തുകളുടെ എണ്ണത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ 5 പഞ്ചായത്തുകള്‍ ഇത്തവണ അധികം നേടാന്‍ യുഡിഎഫിന് സാധിച്ചു.
ഇരുമുന്നണികളും മാറി മാറി ഭരിച്ചിരുന്ന പഞ്ചായത്തുകളിലെ ഭരണ മാറ്റത്തേക്കാള്‍ പതിറ്റാണ്ടുകളായി ഭരിച്ചിരുന്ന കോട്ടകള്‍ മറുപക്ഷം പിടിച്ചുവെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. എല്‍ഡിഎഫിലെന്ന പോലെ യുഡിഎഫിലും ഇതിന്‍റെ കാരണം തേടിയുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 35 വര്‍ഷമായി ഭരിക്കുന്ന തിരുവള്ളൂര്‍ പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്തതാണ് ഇടതിനേറ്റ ഏറ്റവും വലിയ തിരിച്ചടികളിലൊന്ന്.
2010 ല്‍ ഒഴികെ എല്‍ഡിഎഫ് ഭരിച്ച അത്തോളിയും ഇത്തവണ യുഡിഎഫ് പക്ഷത്തേക്ക് മാറി. അതേസമയം യുഡിഎഫിന്‍റെ പരമ്പരാഗത ശക്തി കേന്ദ്രങ്ങളെന്ന് അറിയപ്പെടുന്ന ചങ്ങരോത്ത്, തിക്കോടി, തുറയൂര്‍ കുന്നമംഗലം പഞ്ചായത്തുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. ചെങ്ങോട്ടുകാവ്, കാക്കൂര്‍, കൂടരഞ്ഞി പഞ്ചായത്തുകളും യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തവയില്‍ പെടുന്നു.
അത്തോളി, തിരുവള്ളൂര്‍, ആയഞ്ചേരി, ഏറാമല, അഴിയൂര്‍, ചേളന്നൂര്‍, കാരശ്ശേരി, കട്ടിപ്പാറ, കൊടിയത്തൂര്‍, തിരുവമ്പാടി, നരിക്കുനി, പുതുപ്പാടി എന്നിവയാണ് ഇടതില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തത്. ഇതില്‍ അഴിയൂരിലും ഏറാമലയിലും ആര്‍എംപിയുടെ പിന്തുണയാണ് യുഡിഎഫിന് വിജയം ഒരുക്കിയത്. വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം കൊടിയത്തൂരിലും യുഡിഎഫിന് ഗുണം ചെയ്തു.
പഞ്ചായത്ത് രൂപീകരിച്ചത് മുതല്‍ ഇടതുപക്ഷം ഭരിക്കുന്ന അത്തോളി പഞ്ചായത്തില്‍ യുഡിഎഫ് ആദ്യമായി വിജയിക്കുന്നത് 2010 ലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തിരിച്ചു പിടിച്ച പഞ്ചായത്തില്‍ കൃത്യമായ ആസൂത്രണത്തിലൂടെ യുഡിഎഫ് ഇക്കുറി വീണ്ടും വിജയം കാണുകയായിരുന്നു. ജില്ലയില്‍ തന്നെ ഇത്തവണ ഏറ്റവും ആദ്യം യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കിയ പഞ്ചായത്താണ് അത്തോളി..
സാധാരണ ഗതിയില്‍ ഏറ്റവും ആദ്യം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കാറുള്ള ഇടതുമുന്നണി പോലും ഇവിടെ യുഡിഎഫ് പ്രഖ്യാപനം വന്ന് ഒരാഴ്ച കഴിഞ്ഞാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി 13-ാം വാര്‍ഡില്‍ തോറ്റതും ഒരിക്കലും കൈവിട്ടിട്ടില്ലാത്ത ആറാം വാര്‍ഡില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ മകന്‍ തോറ്റതും ചെറിയ വ്യത്യാസത്തില്‍ അല്ല എന്നത് പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ക്ക് വിഷയമായിട്ടുണ്ട്.
37 വര്‍ഷമായി ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്താണ് തിരുവള്ളൂര്‍. അനുകൂല വോട്ടുകള്‍ ഏറെയുണ്ടെങ്കിലും മുന്നണിയിലെ അനൈക്യവും വിമത ശല്യവും എക്കാലത്തും യുഡിഎഫിന് തിരിച്ചടിയായവുകയായിരുന്നു. എന്നാല്‍ ഇത്തവണ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പുലര്‍ത്തിയ മികവും മുന്നണിയിലെ ഐക്യവും യുഡിഎഫിന് വിജയം കൊണ്ടു വരികയായിരുന്നു. കോണ്‍ഗ്രസിലും ലീഗിലും ഇത്തവണ ആഭ്യന്തര തര്‍ക്കങ്ങളും ഉണ്ടായില്ല. വിവിധ വിഷയങ്ങളില്‍ യുഡിഎഫ് തുടര്‍ച്ചയായി നടത്തിയ സമരങ്ങളും വോട്ടായി മാറി.
അതേസമയം ഏത് പ്രതിസന്ധിയിലും കൂടെ നിന്നിരുന്ന ചങ്ങരോത്ത് പഞ്ചായത്ത് നഷ്ടമായതിന്‍റെ ആഘാതം യുഡിഎഫിന് ഇതുവരെ മാറിയിട്ടില്ല. വെല്‍ഫെയര്‍ പാര്‍ട്ടിക്ക് നിര്‍ണ്ണായക സ്വാധീനമുള്ള പഞ്ചായത്തില്‍ ഇത്തവണ വലിയ വിജയ പ്രതീക്ഷയായിരുന്നു യുഡിഎഫിന് ഉണ്ടായിരുന്നത്. എന്നാല്‍ വെല്‍ഫെയര്‍ വിരുദ്ധ വോട്ടുകളും മുന്നണിയിലെ പടലപ്പിണക്കങ്ങളും ഇടതുമുന്നണിക്ക് നേട്ടമായി മാറുകയായിരുന്നു.
പേരാബ്ര ബ്ലോക്കില്‍ എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ തര്‍ക്കം ബ്ലോക്കിലെ പല പഞ്ചായത്തുകളിലെ പ്രകടനത്തേയും ബാധിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെയുണ്ടായ ബോംബേറും യുഡിഎഫിന് തിരിച്ചടിയായി. മണ്ഡലത്തിന്‍റെ പരിധിയില്‍ ഉള്ള ഒരു പഞ്ചായത്തിലും ഇത്തവണ വിജയം നേടാന്‍ യുഡിഎഫിന് സാധിച്ചില്ല. പത്തില്‍ പത്ത് പഞ്ചായത്തിലും വിജയം ഇടതുമുന്നണി നേടി. പ്രദേശത്തെ ഒരു പ്രമുഖ ലീഗ് നേതാവ് എല്‍ഡിഎഫിനെ സഹായിച്ചുവെന്ന ആരോപണവും ശക്തമായി നിലനില്‍ക്കുന്നുണ്ട്.
എല്‍ഡിഎഫ് ഭരിച്ചിരുന്ന നരിക്കുനിയില്‍ ഇടത് ശക്തികേന്ദ്രങ്ങളായിരുന്ന 3 വാര്‍ഡുകളിളെ സിപിഎം സ്ഥാനാര്‍ത്ഥികള്‍ക്കെതിരായ ജനവികാരമാണ് യുഡിഎഫിന് തുണയായത്. ജനതാദള്‍ ശക്തി കേന്ദ്രമായ ഏറാമലയില്‍ ദള്‍ മുന്നണിയില്‍ ഇല്ലാതെയും അധികാരത്തില്‍ എത്താന്‍ കഴിഞ്ഞത് യുഡിഎഫിന്‍റെ നേട്ടമാണ്. അതേസമയം, പരമ്പരാഗ യുഡിഎഫ് ശക്തി കേന്ദ്രങ്ങള്‍ എന്ന് അറിയപ്പെടുന്ന തുറയൂരും തിക്കോടിയും പിടിക്കാന്‍ കഴിഞ്ഞത് എല്‍ഡിഎഫും നേട്ടമായി ഉയര്‍ത്തിക്കാട്ടുന്നു.

No comments