Breaking News

ഉമ്മന്‍ ചാണ്ടി എത്തി, കേരളം പിടിക്കും..!! മൂന്ന് സര്‍വ്വെ ഫലങ്ങള്‍, രാഹുല്‍ ഗാന്ധിയുടെ രഹസ്യ നീക്കം..

 


കൊച്ചി: കേരളത്തിലെ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുത്തണമെങ്കില്‍ ഉമ്മന്‍ ചാണ്ടി വരണം. കൂടെ ജനകീയരായ നേതാക്കളെല്ലാം വേണം. ഗ്രൂപ്പ് പോര് മാറ്റിവെക്കണം. മുഖ്യമന്ത്രി പദവി ആര്‍ക്ക് എന്ന് തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കാം.... തുടങ്ങിയ സുപ്രധാനമായ തീരുമാനങ്ങള്‍ ഹൈക്കമാന്റ് എടുത്തതിന് പിന്നില്‍ രഹസ്യ സര്‍വ്വെ എന്ന്  ന്യൂസ് റിപ്പോര്‍ട്ട്. വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം സര്‍വ്വെ നടത്തിയത് മൂന്ന് സ്വകാര്യ ഏജന്‍സികളാണ്. ഉമ്മന്‍ ചാണ്ടി വന്നാല്‍ ഭരണം വീണ്ടെടുക്കാന്‍ സാധിക്കുമെന്നായിരുന്നു സര്‍വ്വെ ഫലം. വിശദാംശങ്ങള്‍ ഇങ്ങനെ....


തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത തിരിച്ചടിയാണ് നേരിട്ടത്. യുഡിഎഫിലെ മറ്റു ഘടക കക്ഷികളെല്ലാം പിടിച്ചുനിന്നപ്പോള്‍ കോണ്‍ഗ്രസ് തകര്‍ന്നു. രമേശ് ചെന്നിത്തലയുടെയും മുല്ലപ്പള്ളി രാമചന്ദ്രന്റെയും നേതൃത്വത്തില്‍ കാര്യമായ മുന്നേറ്റം കോണ്‍ഗ്രസിന് സാധ്യമല്ല എന്ന ചര്‍ച്ചകളും ഉടലെടുത്തു.


ഈ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരം പ്രത്യേക സര്‍വ്വെ നടന്നത്. മൂന്ന് സ്വകാര്യ ഏജന്‍സികളാണ് സര്‍വ്വെ നടത്തിയത്. കോണ്‍ഗ്രസിലെ ജനകീയനയാ നേതാവ് ആര്. കോണ്‍ഗ്രസിനെ വിജയത്തിലെത്തിക്കാന്‍ ആര്‍ക്കാണ് സാധിക്കുക. കോണ്‍ഗ്രസ് ജയിക്കാന്‍ എന്ത് നടപടി സ്വീകരിക്കണം തുടങ്ങിയ കാര്യങ്ങളിലായിരുന്നു സര്‍വ്വെ.


ക്രൈസ്തവ, എന്‍എസ്എസ് വോട്ടുകള്‍ തിരിച്ച് കോണ്‍ഗ്രസിലെത്തിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് സാധിക്കുമെന്ന് സര്‍വ്വെ ഫലത്തില്‍ സൂചിപ്പിക്കുന്നു. എല്ലാ മതവിഭാഗങ്ങള്‍ക്കും സ്വീകാര്യനായ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയാണെന്നും സര്‍വ്വെയില്‍ തെളിഞ്ഞു. മാത്രമല്ല, യുവജനങ്ങള്‍ക്ക് കൂടുതല്‍ അവസരം ഒരുക്കണമെന്നും സര്‍വ്വെയില്‍ പ്രതികരിച്ചവര്‍ അഭിപ്രായപ്പെട്ടു.


മൂന്ന് സര്‍വ്വെകളാണ് നടത്തിയത്. രണ്ടു സര്‍വ്വെകളില്‍ 80 ശതമാനത്തിലധികം പേര്‍ അഭിപ്രായപ്പെട്ടത് ഉമ്മന്‍ ചാണ്ടിയുടെ പേരാണ്. ഒരു സര്‍വ്വെയില്‍ 70 ശതമാനത്തിലധികം പേരും ഉമ്മന്‍ ചാണ്ടിയുടെ പേര് നിര്‍ദേശിച്ചു. ഗ്രൂപ്പ് പോര് കോണ്‍ഗ്രസ് ഒഴിവാക്കിയാല്‍ മാത്രമേ ഭരണം തിരിച്ചുപിടിക്കാന്‍ സാധിക്കൂ എന്നും സര്‍വ്വെയില്‍ തെളിഞ്ഞു.


ആര് മുഖ്യമന്ത്രിയാകണം എന്ന ചോദ്യത്തിനും ജനങ്ങള്‍ പ്രതികരിച്ചത് ഉമ്മന്‍ ചാണ്ടിയുടെ പേരായിരുന്നു. മാത്രമല്ല, തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ അവലോകന യോഗത്തിന് എത്തിയ എഐസിസി പ്രതിനിധി താരിഖ് അന്‍വറിനോട് മുസ്ലിം ലീഗ്, ആര്‍എസ്പി, കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷം എന്നിവര്‍ ആവശ്യപ്പെട്ടതും ഉമ്മന്‍ ചാണ്ടി സജീവമാകണം എന്നായിരുന്നു.


സര്‍വ്വെ ഫലങ്ങളും ഘടകകക്ഷികളുടെ അഭിപ്രായവും പരിഗണിച്ചാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമിതിയുടെ അധ്യക്ഷനായി ഹൈക്കമാന്റ് ഉമ്മന്‍ ചാണ്ടിയെ നിയോഗിച്ചത്. കൂടെ ജനപിന്തുണയുള്ള നേതാക്കളെ ഉള്‍പ്പെടുത്താനും തീരുമാനിച്ചു. ശശി തരൂര്‍, കെ മുരളീധരന്‍, കെ സുധാകരന്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളും സമിതിയില്‍ ഉള്‍പ്പെടുത്തിയതും അങ്ങനെയാണ്.


കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മല്‍സരിക്കാനുണ്ടാകുമെന്നാണ് വിവരം. കോഴിക്കോട്, വയനാട് ജില്ലകളിലെ ഏതെങ്കിലും സീറ്റിലാകും മല്‍സരിക്കുക. ഈ അവസരത്തില്‍ കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായേക്കും. വന്‍ ഒരുക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഗ്രൂപ്പ് പോര് ഒഴിവാക്കി തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കോണ്‍ഗ്രസിന്റെ നീക്കം ഇടതുപക്ഷം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

No comments