Breaking News

വടകര സീറ്റിനായി നീക്കം ശക്തമാക്കി എല്‍ജെഡി : ആര്‍എംപിയെ ഇറക്കി മണ്ഡലം പിടിക്കാന്‍ യുഡിഎഫ്..!! ഒപ്പം ഈ ലക്ഷ്യവും..

 


വടകര: എക്കാലത്തും എല്‍ഡിഎഫിന്‍റെ തട്ടകമായിരുന്ന വടകര ഇത്തവണ തിരികെ പിടിക്കും എന്ന ഉറച്ച വാശിയിലാണ് യുഡിഎഫ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മേഖലയില്‍ മുന്നണിയുണ്ടാക്കിയ മുന്നേറ്റമാണ് യുഡിഎഫ് നേതാക്കളുടെ അവകാശവാദങ്ങള്‍ക്ക് ശക്തി പകരുന്നത്. ആര്‍എംപിയുമായി ചേര്‍ന്ന് ജനകീയ മുന്നണി രൂപീകരിച്ചായിരുന്നു യഡിഎഫ് മത്സരം. നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ആര്‍എംപിക്ക് നല്‍കണമെന്ന ചര്‍ച്ചകള്‍ യുഡിഎഫില്‍ പുരോഗമിക്കുന്നുണ്ട്. മറുവശത്ത് എല്‍ഡിഎഫില്‍ സീറ്റിനായി അവകാശവാദം ഉന്നയിച്ച് എല്‍ജെഡിയും രംഗത്ത് എത്തിയിട്ടുണ്ട്.


മുന്‍പ് എല്‍ഡിഎഫില്‍ ആയിരുന്നപ്പോള്‍ ജെഡിഎസ് മത്സരിച്ചിരുന്ന മണ്ഡലമാണ് വടകര. 2009 ല്‍ പാര്‍ട്ടി പിളര്‍ന്ന് വിരേന്ദ്ര കുമാറിന്‍റെ നേതൃത്വത്തില്‍ ഒരു വിഭാഗം യുഡിഎഫിലേക്ക് പോയപ്പോഴും ഇടതുമുന്നണിയില്‍ സീറ്റ് ജെഡിഎസിന് തന്നെയായിരുന്നു. 2011 ലും 2016 ലും സികെ നാണുവിലൂടെ സീറ്റ് എല്‍ഡിഎഫ് നിലനിര്‍ത്തി.


യുഡിഎഫ് വിട്ട് ഇടതിലേക്ക് മടങ്ങിയത് മുതല്‍ എല്‍ജെഡിയുടെ ആവശ്യമാണ് വടകര സീറ്റ് തങ്ങള്‍ക്ക് വിട്ടുതരണം എന്നത്. എന്നാല്‍ ഇതിന് ജെഡിഎസ് തയ്യാറല്ല. ജെഡിഎസുമായി ലയിച്ച് ഒരു പാര്‍ട്ടിയായി മാറുന്നതിലൂടെ പ്രശ്നം പരിഹരിക്കാമെന്ന നിര്‍ദേശം സിപിഎം മുന്നോട്ട് വെച്ചെങ്കിലും ഇതിനിടയിലാണ് ജെഡിഎസ് തന്നെ വീണ്ടും പിളര്‍ന്ന് രണ്ട് പാര്‍ട്ടിയായി മാറുന്നത്.


ദളിന്‍റെ ശക്തി കേന്ദ്രമെന്ന് അറിയപ്പെടുന്ന വടകര മേഖലയില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച മുന്നേറ്റം കാഴ്ചവെക്കാന്‍ സാധിച്ചില്ലെന്ന വികാരം എല്‍ഡിഎഫില്‍ ശക്തമാണ്. എന്നാല്‍ രണ്ട് പഞ്ചായത്തുകള്‍ നഷ്ടമായെങ്കിലും ബ്ലോക്ക് പഞ്ചായത്തിലും ജില്ലാപഞ്ചായത്തിലും മികച്ച പ്രകടനം നടത്തിയെന്നാണ് എല്‍ജെഡിയുടെ അവകാശവാദം.


എല്‍ഡിഎഫിന്‍റെ സിറ്റിങ് സീറ്റായ വടകരയില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 18000 ത്തിലേറെ വോട്ടുകള്‍ അധികമായി നേടാന്‍ യുഡിഎഫിന് സാധിച്ചു. ആര്‍എംപിയുടെ സാന്നിധ്യമാണ് വടകരയില്‍ യുഡിഎഫ് വോട്ടുകള്‍ വര്‍ധിപ്പിച്ചത്. എന്നാല്‍ എല്‍ജെഡി മുന്നണിയിലേക്ക് തിരിച്ചെത്തിയതോടെ എല്‍ഡിഎഫും ഇവിടെ വോട്ട് വര്‍ധിപ്പിച്ചിട്ടുണ്ട്. ആറായിരം വോട്ടുകള്‍ക്ക് മുകളിലാണ് എല്‍ഡിഎഫിന്‍റെ വര്‍ധന.


എല്‍ജെഡിയുടെ ശക്തികേന്ദ്രമാണ് ഏറാമല, ചോറോട്, അഴിയൂര്‍ , ഒഞ്ചിയം പഞ്ചായത്തുകള്‍. 2015 ല്‍ യുഡിഎഫിനൊപ്പം നിന്നപ്പോള്‍ ഈ നാല് പഞ്ചായത്തുകളിലും ജയിച്ചു കയറാന്‍ അവര്‍ക്ക് സാധിക്കുകയും ചെയ്തു. എന്നാല്‍ എല്‍ജെഡി എല്‍ഡിഎഫിലേക്ക് മടങ്ങിയതോടെ അഴിയൂരും ഏറാമലയും ചോറോടും യുഡിഎഫിന് നഷ്ടമാവുകയും ചെയ്തു.


എന്നാല്‍ ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ചോറോട് പഞ്ചായത്തില്‍ മാത്രമാണ് എല്‍ഡിഎഫിന് ഭരണം പിടിക്കാന്‍ സാധിച്ചത്. അഴിയൂരില്‍ ആര്‍ക്കും കേവലഭൂരിപക്ഷമില്ലെങ്കിലും ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയത് യുഡിഎഫാണ്. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പില്‍ ഭരണം യുഡിഎഫിന് ലഭിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ തവണ യുഡിഎഫ് വിജയിച്ച വടകര ബ്ലോക്ക് ഇത്തവണ എല്‍ഡിഎഫ് പിടിച്ചെടുത്തു.


ജില്ലാ പഞ്ചായത്തിലെ ഒരു സീറ്റ് രണ്ടാക്കി ഉയര്‍ത്താനും സാധിച്ചിട്ടുണ്ട്. ഇതിന് പിന്നില്‍ എല്‍ജെഡിയുടെ വോട്ടുകളാണെന്നാണ് അവകാശവാദം. അതിനാല്‍ തന്നെ വടകര നിയമസഭാ സീറ്റ് എല്‍ജെഡിക്ക് കിട്ടുമെന്നാണ് പ്രതീക്ഷ. സീറ്റ് തിരികെ കിട്ടിയാല്‍ മനയത്ത് ചന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാവാനാണ് സാധ്യത. കഴിഞ്ഞ തവണ യുഡിഎഫ് ടിക്കറ്റില്‍ മത്സരിച്ച മനയത്ത് ചന്ദ്രന്‍ പതിനായിരത്തിലേറെ വോട്ടുകള്‍ക്കായിരുന്നു സികെ നാണുവിനോട് പരാജയപ്പെട്ടത്.


അതേസമയം, യുഡിഎഫില്‍ സീറ്റ് ആര്‍എംപിക്ക് നല്‍കണമെന്നുള്ള ചര്‍ച്ചകള്‍ സജീവമാണ്. ജനകീയ മുന്നണി സ്ഥാനാര്‍ത്ഥിയായി കെകെ രമയെ രംഗത്ത് ഇറക്കിയാല്‍ വിജയം ഉറപ്പാണെന്നാണ് യുഡിഎഫ് നേതാക്കള്‍ അവകാശപ്പെടുന്നത്. രമയുടെ സ്ഥാനാര്‍തിത്വം സംസ്ഥാന തലത്തില്‍ തന്നെ ചര്‍ച്ചയാവുമെന്നും അവര്‍ കണക്ക് കൂട്ടുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കുമെന്നാണ് ആര്‍എംപി നിലവില്‍ വ്യക്തമാക്കിയിരിക്കുന്നത്.


തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വലിയ വിമര്‍ശനമായിരുന്നു ആര്‍എംപി നടത്തിയത്. മുല്ലപ്പള്ളി വഞ്ചന കാട്ടിയെന്നും കല്ലാമല തർക്കം തദ്ദേശതെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നുമായിരുന്നു ആര്‍എംപി സംസാഥാന സെക്രട്ടറി വേണു പ്രതികരിച്ചത്. കല്ലാമല തർക്കം തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണുണ്ടാക്കിയത്. പാർട്ടിക്ക് കിട്ടേണ്ട നിരവധി സീറ്റുകൾ ഇതോടെ ലഭിക്കാതെയായി. ടിപി ചന്ദ്രശേഖരൻ്റെ ചോരയുടെ ബലത്തിലാണ് വടകരയിൽ നിന്ന് ജയിച്ചതെന്ന കാര്യം മുല്ലപ്പള്ളി രാമചന്ദ്രൻ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

No comments