Breaking News

ബിജെപി എംഎല്‍എമാര്‍ കൂട്ടരാജിക്ക്; കോണ്‍ഗ്രസ് ഭരണം പിടിച്ചേക്കും..!! ഹരിയാനയില്‍ അവിശ്വാസ നീക്കം..

 


ഛണ്ഡീഗഡ്: കര്‍ഷക സമരം ബിജെപിക്ക് ചരമക്കുറിപ്പ് എഴുതുമോ. ദേശ വ്യാപകമായി പ്രതിഷേധം അലയടിക്കുന്നുണ്ടെങ്കിലും ഹരിയാനയിലും പഞ്ചാബിലുമാണ് ശക്തം. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ദില്ലിയിലേക്ക് മാര്‍ച്ച് നടത്തുകയും ദില്ലി അതിര്‍ത്തില്‍ പോലീസ് തടഞ്ഞുവച്ചിരിക്കുകയുമാണ്. തടഞ്ഞ സ്ഥലത്ത് തന്നെ കര്‍ഷകര്‍ സമരം നടത്താന്‍ തുടങ്ങിയിട്ട് 50 ദിവസം പിന്നിട്ടു.


ഹരിയാനയില്‍ ജെജെപി എന്ന പ്രാദേശിക പാര്‍ട്ടിയുടെ പിന്തുണയിലാണ് ബിജെപി ഭരണം നടത്തുന്നത്. കര്‍ഷകര്‍ക്ക് ഏറെ സ്വാധീനമുള്ള കക്ഷിയാണ് ജെജെപി. ബിജെപിയുടെയും ജെജെപിയുടെയും എംഎല്‍എമാര്‍ കൂട്ടത്തോടെ രാജിക്ക് ഒരുങ്ങുന്നു എന്നാണ് പുതിയ വിവരം. ഒരുപക്ഷേ ബിജെപി സര്‍ക്കാര്‍ വീഴാനും സാധ്യതയുണ്ട്. വിവരങ്ങള്‍ ഇങ്ങനെ....


കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുള്ള സംസ്ഥാനം കൂടിയാണ് ഹരിയാന. ഭരണമുന്നണിയിലെ ബിജെപിയുടെയും ജെജെപിയുടെയും എംഎല്‍എമാര്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ടു എന്നാണ് പുതിയ വിവരം. ചില സ്വതന്ത്ര എംഎല്‍എമാരും കോണ്‍ഗ്രസുമായി ബന്ധപ്പെട്ടു. ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വം ശരിവെക്കുകയും ചെയ്തു.


ഭരണ മുന്നണിയിലെ എംഎല്‍എമാര്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടു എന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ കുമാരി ഷെല്‍ജ പറഞ്ഞു. സമയമാകുമ്പോള്‍ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കുമെന്നും അവര്‍ അറിയിച്ചു. ഗ്രാമീണ മേഖലയിലെയും കാര്‍ഷിക മേഖലയിലെയും എംഎല്‍എമാരാണ് ബന്ധപ്പെട്ടതെന്നും കുമാരി ഷെല്‍ജ പറഞ്ഞു.


ഭരണകക്ഷിയിലെ എംഎല്‍എമാര്‍ അസംതൃപ്തരാണ്. അവരുടെ നിലപാടുകള്‍ കോണ്‍ഗ്രസ് മാനിക്കുന്നു. ഉചിതമായ തീരുമാനം കോണ്‍ഗ്രസ് എടുക്കും. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദ കാര്‍ഷിക നിയമങ്ങളെ പിന്തുണയ്ക്കുകയാണ് ബിജെപിയും ജെജെപിയും. ഇതാണ് എംഎല്‍എമാരെ മാറ്റി ചിന്തിപ്പിച്ചത് എന്നും കുമാരി ഷെല്‍ജ പറഞ്ഞു.


സംസ്ഥാനത്തെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ അടിയന്തര നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണം എന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ എസ്എന്‍ ആര്യയ്ക്ക് പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ സിങ് ഹൂഡ കത്തെഴുതി. ദില്ലി അതിര്‍ത്തിയിലെ ഹരിയാന പ്രദേശങ്ങളിലാണ് കര്‍ഷക സമരം ശക്തിപ്പെട്ടിരിക്കുന്നത്. നിരവധി കര്‍ഷകര്‍ ഇവിടെ മരിക്കുകയും ചെയ്തിരുന്നു.


നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ത്താന്‍ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് ഹൂഡ പറഞ്ഞു. ബിജെപിയിലെയും ജെജെപിയിലെയും സ്വതന്ത്രരുമായ എംഎല്‍എമാര്‍ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. ഈ അവസരം മുതലെടുത്ത് ഭരണം തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസ് നീക്കം.


ഭരണഘടനാപരമായ നീക്കങ്ങള്‍ മാത്രമേ കോണ്‍ഗ്രസ് നടത്തൂ എന്ന് കുമാരി ഷെല്‍ജ പറഞ്ഞു. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയും ചര്‍ച്ച ചെയ്തുവരികയാണ്. കോണ്‍ഗ്രസ് ഈ വേളയില്‍ അവസരം വിനിയോഗിക്കുമെന്ന് ബിജെപിക്ക് ആശങ്കയുണ്ട്.


അതേസമയം, ഐഎന്‍എല്‍ഡി നേതാവ് അഭയ് ചൗട്ടാല എംഎല്‍എ പദവി രാജിവച്ചു. ദില്ലിയില്‍ കര്‍ഷക സമരത്തില്‍ പങ്കെടുക്കാനും അദ്ദേഹം തീരുമാനിച്ചു. റിപബ്ലിക് ദിനത്തില്‍ നടക്കുന്ന ട്രാക്ടര്‍ റാലിയില്‍ അഭയ് സിങ് ചൗട്ടാലയും പങ്കെടുക്കുമെന്നാണ് വിവരം. സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയെന്ന് അഭയ് ചൗട്ടാല പറഞ്ഞു.

No comments