Breaking News

കാപ്പനും ശശീന്ദ്രനും ഒത്തുതീര്‍പ്പിനില്ല..!! മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച പരാജയം..!! പാലാ ജോസിന് തന്നെ..!! എന്‍സിപി പിളരുന്നു..!! സ്വന്തം കാര്യം നോക്കാൻ ശശീന്ദ്രൻ.. വിടാതെ കാപ്പനും..

 


തിരുവനന്തപുരം: എന്‍സിപിയിലെ തര്‍ക്കം പിളര്‍പ്പിലേക്ക് നീങ്ങുന്നു. മുഖ്യമന്ത്രിയുമായി മാണി സി കാപ്പനും എകെ ശശീന്ദ്രനും നടത്തിയ ചര്‍ച്ചകളും അലസി പിരിഞ്ഞു. എന്‍സിപി പിളര്‍പ്പിലേക്കാണ് നീങ്ങുന്നത്. ഇരുവരും മുന്നോട്ട് വെച്ച് കാര്യങ്ങളില്‍ സമവായത്തിലെത്താന്‍ സാധിച്ചില്ല. നിയമസഭയിലെ ശശീന്ദ്രന്റെ ഓഫീസില്‍ വെച്ചായിരുന്നു ചര്‍ച്ച. രണ്ട് നേതാക്കളുമായി പ്രത്യേകം ചര്‍ച്ച നടത്തിയെങ്കിലും സമവായമുണ്ടായിരുന്നില്ല. മുന്നണിയില്‍ ഒരുമിച്ച് പോകണമെന്ന് ഇരുവരോടും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമാണ് ചര്‍ച്ച നടന്നത്.


കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് വേണ്ടി പാലാ സീറ്റ് വിട്ട് നല്‍കില്ലെന്ന നിലപാടാണ് കാപ്പന്‍ സ്വീകരിച്ചത്. എന്നാല്‍ നിലവില്‍ സീറ്റ് ചര്‍ച്ചകളൊന്നും ഇടതുമുന്നണിയില്‍ നടന്നിട്ടില്ലെന്നും, പുതിയ പാര്‍ട്ടികള്‍ കൂടി വന്ന സ്ഥിതിക്ക് കഴിഞ്ഞ തവണത്തേത് പോലെ നാല് സീറ്റ് എന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കാനാവില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു. പാലാ സീറ്റില്‍ ഇക്കാരണങ്ങള്‍ കൊണ്ട് ഉറപ്പൊന്നും പറയാന്‍ സാധിക്കില്ലെന്നും ശശീന്ദ്രന്‍ നിലപാടെടുത്തു. ഇതോടൊപ്പം താന്‍ ഇടതുമുന്നണി വിടാനില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു. തുടര്‍ന്നാണ് ചര്‍ച്ച പരാജയമായത്.


മാണി സി കാപ്പന്‍ ഇതോടെ മുന്നണി വിടുമെന്ന് ഉറപ്പായി. ആരൊക്കെ അദ്ദേഹത്തിനൊപ്പം ഉണ്ടാവും എന്നത് മാത്രമാണ് ഇനി അറിയാനുള്ളത്. ശശീന്ദ്രന്‍ ജില്ലാ സമിതികള്‍ പിടിക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. രണ്ട് ദിവസത്തിനകം പാര്‍ട്ടി പിളരുമെന്ന് ഉറപ്പാണ്. അതേസമയം എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ നാളെ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുന്നുണ്ട്. മുഖ്യമന്ത്രി തന്നെ പ്രശ്‌നത്തില്‍ ഇടപെട്ടതില്‍ സന്തോഷമുണ്ടെന്ന് പീതാംബരന്‍ പറഞ്ഞു. പാലാ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുകൊടുക്കാന്‍ എന്‍സിപിക്ക് ഒരിക്കലും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.


പാലാ എന്‍സിപിയുടെ സിറ്റിംഗ് സീറ്റാണ്. അത് വേറെ ഒരു പാര്‍ട്ടി വിട്ടുകൊടുക്കാന്‍ പറയാന്‍ എല്‍ഡിഎഫിനാവില്ല. പാലായ്ക്ക് പകരം മറ്റൊരു സീറ്റെന്ന ചര്‍ച്ചയില്ല. ജോസ് കെ മാണിയോ വഴിയേ പോകുന്നവരോ ചോദിച്ചാല്‍ സീറ്റ് വിട്ടുകൊടുക്കാന്‍ പറ്റില്ല. ജോസ് കെ മാണി പാലാ സീറ്റില്‍ അവകാശം ഉന്നയിച്ചപ്പോള്‍ സിപിഎം ഒന്നും പ്രതികരിച്ചില്ല. ഇതില്‍ എന്ത് ന്യായീകരണമാണ് ഉള്ളത്. സിറ്റിംഗ് സീറ്റുകളൊന്നും വിട്ടുകൊടുക്കാനാവില്ലെന്ന് നേരത്തെ തന്നെ തീരുമാനിച്ചതാണ്. അതിലെല്ലാം എന്‍സിപി തന്നെ ഇത്തവണ മത്സരിക്കുമെന്നും പീതാംബരന്‍ പറഞ്ഞു.


അതേസമയം സിപിഎം നേരത്തെ തന്നെ പീതാംബരന്റെയും കാപ്പന്റെയും നീക്കങ്ങളില്‍ അതൃപ്തി അറിയിച്ചതാണ്. എല്‍ഡിഎഫില്‍ നിന്ന് കൊണ്ട് യുഡിഎഫുമായി പിന്‍വാതില്‍ ചര്‍ച്ച നടത്തിയത് ഒട്ടും ശരിയായില്ലെന്നാണ് സിപിഎം നിലപാട്. എന്‍സിപി പോകുന്നുവെങ്കില്‍ പോകട്ടെയെന്നും സിപിഎം പറയുന്നു. ശശീന്ദ്രന്റെ എലത്തൂര്‍ സീറ്റില്‍ മുഹമ്മദ് റിയാസിനെ മത്സരിപ്പിക്കാനും സിപിഎം പ്ലാന്‍ ചെയ്യുന്നുണ്ട്. കുട്ടനാട് സീറ്റും സിപിഎം ഏറ്റെടുക്കും. ശശീന്ദ്രന്‍ ഇടതുപക്ഷത്തിനൊപ്പം നിന്നാല്‍ കടന്നപ്പള്ളിയുടെ സീറ്റാവും നല്‍കുക.

No comments