Breaking News

ശശി തരൂരിന് കേരളത്തില്‍ നിര്‍ണായക റോള്‍..!! രാഹുല്‍ തീരുമാനിച്ചു, കളി മാറ്റി കോണ്‍ഗ്രസ്, ഒപ്പം ഇവരും..!!


 തിരുവനന്തപുരം: കേരളത്തില്‍ കടുത്ത മാറ്റങ്ങള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നാളെ പ്രഖ്യാപിക്കും. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ മനസ്സില്‍ ഈ മാറ്റങ്ങള്‍ എന്തൊക്കെയാണ് ഉറപ്പിച്ച് കഴിഞ്ഞു. ഹൈക്കമാന്‍ഡ് നിയമിച്ച ടീം ഇന്നലെ തന്നെ കേരളത്തിലെത്തിയിട്ടുണ്ട്. ഇനിയുള്ളത് മാറ്റങ്ങളാണ്. ഉമ്മന്‍ ചാണ്ടി നേതൃത്വത്തിലേക്ക് വരുന്നതല്ല, മറിച്ച് മറ്റൊരു സര്‍പ്രൈസാണ് രാഹുല്‍ കരുതി വെച്ചിരിക്കുന്നത്. ശശി തരൂര്‍ കേരളത്തിലെ തിരഞ്ഞെടുപ്പ് ടീമില്‍ വലിയ റോള്‍ വഹിക്കുമെന്നാണ് വിവരം.


കേരളത്തിലെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ദേശീയ തലത്തില്‍ ശശി തരൂരിന് വലിയ റോളുകളൊന്നും രാഹുല്‍ ഗാന്ധി നല്‍കാതിരുന്നത്. അദ്ദേഹത്തെ പരിഗണിക്കേണ്ടെന്ന് രാഹുലും പറഞ്ഞിരുന്നു. യുഡിഎഫ് പ്രകടനപത്രിക തയ്യാറാക്കുന്നതിന് ശശി തരൂരിന് പ്രാധാന്യം നല്‍കണമെന്നാണ് രാഹുലിന്റെ ആവശ്യം. ഹൈക്കമാന്‍ഡ് ഇക്കാര്യം കേരളത്തിലെ നേതാക്കളോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ന്യായ് പദ്ധതി അടക്കമുള്ള നിര്‍ദേശങ്ങള്‍ പ്രകടനപത്രികയില്‍ വിശദമായി ഉള്‍ക്കൊള്ളിക്കാന്‍ കൂടിയാണ് തരൂരിന്റെ വരവ്.


ഗ്രൂപ്പിന് വീതം വെച്ചുള്ള കളികളൊന്നും ഇനി നടക്കില്ല. തരൂര്‍ ഒരു ഗ്രൂപ്പിലും വരാത്ത നേതാവാണ്. തിരുവനന്തപുരത്ത് അടക്കം തരൂരിന്റെ സ്വാധീനം നിര്‍ണായകമാണ്. ദേശീയ തലത്തില്‍ രാഹുലിന്റെ ന്യായ് പദ്ധതികളെ അടക്കം തരൂരാണ് സ്വാഗതം ചെയ്തത്. ജനക്ഷേമ പദ്ധതികളും പ്രഖ്യാപനങ്ങളും പ്രകടന പത്രികയില്‍ ഉണ്ടാവും. തരൂര്‍ വരുന്നതോടെ ചില പ്രശ്‌നങ്ങളും കോണ്‍ഗ്രസില്‍ വന്നേക്കാം. എ ഗ്രൂപ്പിനോ ഐ ഗ്രൂപ്പിനോ തരൂരിനെ താല്‍പര്യമില്ല. ഇവരുടെ താല്‍പര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാത്ത നേതാവാണ് അദ്ദേഹം. ഇത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പ്രതിസന്ധി ഘടകമാവും.


ഉമ്മന്‍ ചാണ്ടിയെ യുഡിഎഫ് ചെയര്‍മാനാക്കണമെന്ന ആവശ്യം ഹൈക്കമാന്‍ഡിന് മുന്നിലുണ്ട്. എന്നാല്‍ രമേശ് ചെന്നിത്തല ഇതിനെ എതിര്‍ത്തിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടിയെ യുഡിഎഫ് നയിക്കാനായി നിയമിക്കാനാവില്ലെന്ന നിലപാടിലാണ് ചെന്നിത്തല. മുന്നണിയുടെ കേരള യാത്രയെ കുറിച്ച് ചര്‍ച്ച നടത്തി തുടങ്ങിയപ്പോള്‍ തന്നെ ചെന്നിത്തല തീരുമാനം സ്വയം പ്രഖ്യാപിച്ചത് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അരിശത്തിന് കാരണായിരിക്കുകയാണ്. എ ഗ്രൂപ്പ് ചെന്നിത്തലയെ അംഗീകരിക്കാനും തയ്യാറല്ല. ഇതിന്റെ ഭാഗമായിട്ടാണ് തരൂരിനെ നിര്‍ണായക പദവി ഏല്‍പ്പിക്കുന്നതെന്നും സൂചനയുണ്ട്. തിരഞ്ഞെടുപ്പ് എങ്ങനെയായിരിക്കുമെന്ന സൂചന തരൂരിലൂടെ കോണ്‍ഗ്രസ് നല്‍കും.


രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മുഖ്യമന്ത്രി പദത്തിലേക്ക് അവകാശവാദമുന്നയിക്കാന്‍ യോഗ്യരാണെന്ന് രാഹുല്‍ പറയുന്നു. സോണിയക്കും ഈ പേരുകള്‍ സ്വീകാര്യമാണ്. അതേസമയം തിരഞ്ഞെടുപ്പിന് ശേഷം കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ ലഭിക്കുന്നയാള്‍ മുഖ്യമന്ത്രി പദം സ്വന്തമാക്കും. നേരത്തെ രാജസ്ഥാനിലും ഛത്തീസ്ഗഡിലും മധ്യപ്രദേശിലും ഇതേ ഫോര്‍മുലയിലൂടെയാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്. ഇത് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയാവാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. എ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അടക്കം മുന്നിലുണ്ടാവും.


മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തര്‍ക്കമുണ്ടായാല്‍ അതിന് പരിഹാരവഴി ഹൈക്കമാന്‍ഡ് സംഘമായിരിക്കും തീര്‍ക്കുക. രാഹുല്‍ ഗാന്ധി ഈ സംഘത്തെ നയിക്കും. സോണിയ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് വരില്ല. അനാരോഗ്യമാണ് കാരണം. അതേസമയം മുല്ലപ്പള്ളി മാറുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. പകരം കോഴിക്കോട്, വയനാട് സീറ്റുകളൊന്നില്‍ മത്സരിക്കാനിറങ്ങും. മുല്ലപ്പള്ളിയെ നിലനിര്‍ത്തി ഡിസിസി അധ്യക്ഷന്‍മാരെ മാറ്റുന്നതും ആലോചനയിലുണ്ട്. തൃശൂര്‍, കോഴിക്കോട് ഡിസിസികള്‍ ഒഴികെ മറ്റിടത്തെല്ലാം മാറ്റമുണ്ടാവുമെന്നാണ് സൂചന. മത്സരരംഗത്തേക്ക് ഭാരവാഹികളെയും കൊണ്ടുവരില്ല.


ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിനെ നയിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. മുസ്ലീം ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ക്കും അതാണ് ആവശ്യം. അതുകൊണ്ട് ഇക്കാര്യത്തിലെ അംഗീകരിക്കാനാണ് രാഹുലിന്റെ തീരുമാനം. സംസ്ഥാനത്ത് അധികാരം പിടിക്കണമെന്ന വാശിയിലാണ് കോണ്‍ഗ്രസ്. അതിനാണ് ഹൈക്കമാന്‍ഡ് നേതൃത്വത്തെ തന്നെ ഇറക്കിയത്. അതേസമയം ഇരട്ട പദവി പരിധിയിലുള്ള എറണാകുളം, വയനാട്, പാലക്കാട് ഡിസിസി അധ്യക്ഷന്‍മാരെ മാറ്റാനാണ് സാധ്യത. ജംബോ പട്ടികയില്‍ നിന്നും തഴയപ്പെട്ടവര്‍ക്ക് അവസരം നല്‍കിയേക്കും.


യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാതിനിധ്യമുള്ള സ്ഥാനാര്‍ത്ഥി പട്ടികയാണ് ഒരുങ്ങുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ 20 സീറ്റെന്ന ആവശ്യം അംഗീകരിക്കപ്പെടും. ഗ്രൂപ്പ് മാത്രം നോക്കി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കില്ലെന്ന് രാഹുല്‍ ഉറപ്പിച്ചു. ഓരോ മണ്ഡലത്തിലും പരിഗണിക്കാന്‍ കഴിയുന്ന പുതുഖങ്ങളുടെ പട്ടിക കൈമാറാനും ആവശ്യപ്പെട്ടിട്ടുണ്ട്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ യുവ എംപിമാരും എംഎല്‍എമാരും കണ്ടിരുന്നു. ഇവര്‍ക്കാണ്് ഉറപ്പ് ലഭിച്ചത്. അമ്പതില്‍ താഴെ പ്രായമുള്ള ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക യുവ സംഘം തയ്യാറാക്കും.

No comments