Breaking News

തോമസ് മാഷെ തഴഞ്ഞ് ഹൈക്കമാന്‍ഡും..!! പഴയ വിശ്വസ്തനോട് കരുണയില്ല..!! വഴങ്ങേണ്ടെന്ന് നിര്‍ദ്ദേശം..!! സോണിയയുടെ നിലപാട് ഇങ്ങനെ..

 


ദില്ലി/കൊച്ചി: മുതിര്‍ന്ന നേതാവ് പ്രൊഫ കെവി തോമസിന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ്. കെവി തോമസിന് നേരത്തേ വാഗ്ദാനം ചെയ്ത പാര്‍ട്ടി പദവികള്‍ പോലും നല്‍കേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനിച്ചിരിക്കുന്നത്.


ഒരുകാലത്ത് ഹൈക്കമാന്‍ഡിന്റെ ഏറ്റവും വിശ്വസ്തനായിരുന്നു കെവി തോമസ്. രണ്ടാം യുപിഎ സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയും ആയിരുന്നു. ഇടഞ്ഞുനില്‍ക്കുന്ന തോമസ്, അടുത്ത തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പമാകുമോ എന്ന ചോദ്യം കുറച്ചുനാളുകളായി കേരളരാഷ്ട്രീയത്തില്‍ ചര്‍ച്ചയാകുന്നുണ്ട്. പരിശോധിക്കാം...


പ്രൊഫ കെവി തോമസിന്റെ ആവശ്യങ്ങള്‍ക്കൊന്നും സംസ്ഥാന നേതൃത്വം വഴങ്ങേണ്ടതില്ലെന്നാണ് കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പോടെ ആയിരുന്നു കെവി തോമസ് കലാപക്കൊടി ഉയര്‍ത്തിയത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് കോണ്‍ഗ്രസ് സീറ്റ് നല്‍കിയിരുന്നില്ല.


ഇതോടെ ഹൈക്കമാന്‍ഡ് തന്നെ വിഷയത്തില്‍ ഇടപെടുകയും ചെയ്തിരുന്നു. കെവി തോമസിന് പാര്‍ട്ടി പദവികള്‍ വാഗ്ദാനം ചെയ്തത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തന്നെ ആയിരുന്നു. ഇപ്പോള്‍ അതേ ഹൈക്കമാന്‍ഡ് തന്നെ പഴയ വിശ്വസ്തനെ തള്ളിക്കളഞ്ഞിരിക്കുകയാണ്.


സീറ്റ് നിഷേധിക്കപ്പെട്ട കെവി തോമസ്, ബിജെപിയില്‍ ചേരുന്നു എന്നായിരുന്നു ആദ്യത്തെ പ്രചാരണം. എന്നാല്‍ ഇപ്പോഴത്തെ ചര്‍ച്ച അദ്ദേഹം എല്‍ഡിഎഫിനൊപ്പം ചേരുമോ എന്നതാണ്. ഇത്തരത്തില്‍ ചില ചര്‍ച്ചകള്‍ നടന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.


എല്‍ഡിഎഫ് ബന്ധത്തിന്റെ കാര്യത്തില്‍ അദ്ദേഹം പരസ്യമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. ജനുവരി 28 വരെ മറുപടിയ്ക്കായി കാത്തിരിക്കാന്‍ ആയിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍, ഇനി അതിന് കാത്തിരിക്കേണ്ടി വരുമോ എന്ന ചോദ്യവും പ്രസക്തമാണ്.


എറണാകുളം നിയമസഭ മണ്ഡലം എക്കാലവും എല്‍ഡിഎഫിന് ബാലികേറാമലയാണ്. 1987 ല്‍ എംകെ സാനുവും 1998 ലെ ഉപതിരഞ്ഞെടുപ്പില്‍ സെബാസ്റ്റ്യന്‍ പോളും ആണ് ഇതുവരെ ഇവിടെ മത്സരിച്ച് ജയിച്ച കോണ്‍ഗ്രസ് ഇതരര്‍. രണ്ട് പേരും ഇടത് സ്വതന്ത്രര്‍ ആയിരുന്നു.


കെവി തോമസ് കോണ്‍ഗ്രസ് വിട്ടുവന്നാല്‍ എറണാകുളം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കിയേക്കും എന്നൊരു പ്രചാരണം ഇപ്പോഴേ ഉണ്ട്. മണ്ഡലത്തില്‍ കെവി തോമസിനുള്ള സ്വാധീനവും നിര്‍ണായകമാണ്. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ എറണാകുളത്തെ യുഡിഎഫ് ലീഡ് 21,949 ല്‍ നിന്ന് 3,750 ലേക്ക് കുറയ്ക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ലീഡ് വീണ്ടും കുറഞ്ഞു.


എറണാകുളം മണ്ഡലത്തില്‍ ഏറെ നിര്‍ണായകമാണ് ക്രൈസ്തവ വോട്ടുകള്‍. കെവി തോമസ് എല്‍ഡിഎഫിനൊപ്പം വന്നാല്‍ അതില്‍ വലിയൊരു ശതമാനം വോട്ടുകളും സമാഹരിക്കാമെന്ന പ്രതീക്ഷ സിപിഎമ്മിനും ഉണ്ട്. സഭാനേതൃത്വങ്ങളുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് കെവി തോമസ്.


കോണ്‍ഗ്രസിന്റെ വാര്‍ഡ് പ്രസിഡന്റ് പദവിയില്‍ നിന്ന് തുടങ്ങിയ ആളാണ് പ്രൊഫ കെവി തോമസ്. എംപി, എംഎല്‍എ, സംസ്ഥാന മന്ത്രി, കേന്ദ്ര മന്ത്രി എന്നീ ഉന്നത പദവികള്‍ വഹിച്ചു. 1984 മുതല്‍ എഐസിസി അംഗമാണ് ഇദ്ദേഹം. ആറ് തവണ ലോക്‌സഭ എംപിയുമായി. ഒരുതവണ മാത്രമാണ് തിരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടത്.


ഇത്രനാളും ഹൈക്കമാന്‍ഡിന്റെ വിശ്വസ്തനായിരുന്നു കെവി തോമസ്. എന്നാല്‍, സീറ്റ് നിഷേധത്തിന് പിറകെ വാഗ്ദാനം ചെയ്ത പദവികള്‍ ഒന്നും അദ്ദേഹത്തിന് നല്‍കുകയും ചെയ്തില്ല. ഇതോടെയാണ് അദ്ദേഹം നിലപാടുകള്‍ കടുപ്പിച്ചത്. ഇത് തന്നെയാണ് കേന്ദ്ര നേതൃത്വത്തിന് വിദ്വേഷമുണ്ടാക്കിയത് എന്നാണ് വിവരം. ഇടത് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്തയും കെവി തോമസിനെ അവഗണിക്കാനുള്ള തീരുമാനത്തിന് കാരണമായിട്ടുണ്ട്.

No comments