Breaking News

ഈ 2 സീറ്റ് വേണ്ട..!! ബാക്കി 13 സീറ്റില്‍ പിടിമുറുക്കി ജോസഫ്..!! ജയിക്കുന്നവര്‍ക്കായി സര്‍വേയും..!! തൊടുപുഴയും കടുത്തുരുത്തിയും മാറ്റമില്ല.. മുട്ട് മടക്കാതെ കോൺഗ്രസ്..

 


കോട്ടയം: കോണ്‍ഗ്രസിനോട് സീറ്റിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയും ഇല്ലെന്ന് അറിയിച്ച് പിജെ ജോസഫ്. സീറ്റ് വിഭജനത്തിന് മുമ്പ് തന്നെ മത്സരിക്കാനുള്ള സീറ്റ് കണ്ടെത്തി മുന്നോട്ട് പോവുകയാണ് ജോസഫ്. എല്‍ഡിഎഫില്‍ ജോസ് പക്ഷത്തിന് സമാനമായ നീക്കമാണ് ജോസഫും നടത്തുന്നത്. അതേസമയം മാണി സി കാപ്പന്‍ യുഡിഎഫിലെത്തിയതോടെ ജോസഫിന്റെ കരുത്ത് കോണ്‍ഗ്രസിന് ബോധ്യപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് ജോസഫിനെ പിണക്കാനും പറ്റാത്ത സാഹചര്യമാണ് കോണ്‍ഗ്രസിനുള്ളത്.


വമ്പന്‍ പാര്‍ട്ടികളെ പോലെ വിജയസാധ്യതയുള്ളവരെ കണ്ടെത്താന്‍ സര്‍വേ നടത്തുകയാണ് ജോസഫ് പക്ഷം. ഒമ്പത് സീറ്റുകളിലാണ് സര്‍വേ. ഇവിടെ വിജയസാധ്യതയുള്ളവര്‍ക്ക് മാത്രമേ ടിക്കറ്റ് നല്‍കു. ഇത്തവണ ജോസിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ കൂടിയാണ് ജോസഫ് തന്ത്രമൊരുക്കുന്നത്. കടുത്ത നീക്കങ്ങളും തുടങ്ങിയിട്ടുണ്ട്. 13 സീറ്റില്‍ യാതൊരു വിട്ടുവീഴ്ച്ചയുമില്ലെന്ന് ജോസഫ് കോണ്‍ഗ്രസിനെ അറിയിച്ചിട്ടുണ്ട്. ഒമ്പത് എന്ന് നിലപാടില്‍ നില്‍ക്കുകയാണ് കോണ്‍ഗ്രസ്.


മൂന്ന് സീറ്റില്‍ യാതൊരു മാറ്റവും ജോസഫ് അനുവദിക്കില്ല. തൊടുപുഴ, കടുത്തുരുത്തി, ഇരിങ്ങാലക്കുട സീറ്റുകളാണ് ജോസഫ് ഇത്തവണയും വിജയം ഉറപ്പിക്കുന്ന സീറ്റുകള്‍. തൊടുപുഴയില്‍ പിജെ ജോസഫ് തന്നെ മത്സരിക്കും. കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും മത്സരിക്കാനെത്തും. ഇരിങ്ങാലക്കുടയിലും മാറ്റമില്ല. തോമസ് ഉണ്ണിയാടന് തന്നെയാണ് ഈ സീറ്റ്. ഇതില്‍ വരാത്ത ഒമ്പത് മണ്ഡലങ്ങളില്‍ വിജയ സാധ്യതയുള്ളവരെ കണ്ടെത്താനാണ് സ്വകാര്യ ഏജന്‍സിയെ കൊണ്ടുവന്നിരിക്കുന്നത്. നേരത്തെ കോണ്‍ഗ്രസും ഇത്തരത്തില്‍ സര്‍വേ നടത്തിയിരുന്നു.


ഓരോ മണ്ഡലത്തിലും മൂന്ന് പേരുടെ പട്ടികയാണ് സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കിയിരിക്കുരന്നത്. മുന്‍ എംഎല്‍എമാരും എംപിയും വരെ സാധ്യതാ പട്ടികയിലുണ്ട്. ഇടുക്കി, കോതമംഗലം, കാഞ്ഞിരപ്പള്ളി, മണ്ഡലങ്ങളിലെ പട്ടികയില്‍ ഫ്രാന്‍സിസ് ജോര്‍ജിന്റെ പേരുണ്ട്. തിരുവല്ലയില്‍ മുന്‍ എംഎല്‍എ ജോസഫ് എം പുതുശ്ശേരി, വിക്ടര്‍ തോമസ്, വര്‍ഗീസ് മാമ്മന്‍ എന്നിവരെയാണ് പരിഗണിക്കുന്നത്. ചങ്ങനാശ്ശേരിയില്‍ സിഎഫ് തോമസിന്റെ മകള്‍ സിനിമ തോമസും, മുന്‍ നഗരസഭാ ചെയര്‍മാന്‍ സാജന്‍ ഫ്രാന്‍സിസ്, വിജെ ലാലി എന്നിവരെയും പരിഗണിക്കുന്നു. അതേസമയം ഈ സീറ്റൊന്നും കോണ്‍ഗ്രസ് നല്‍കുമെന്ന് ഉറപ്പില്ല.


ഏറ്റുമാനൂര്‍ മൂന്ന് പേരാണ് മുന്‍നിരയില്‍ ഉള്ളത്. പ്രിന്‍സ് ലൂക്കോസ്, സജി മഞ്ഞക്കടമ്പില്‍, മൈക്കില്‍ ജെയിംസ് എന്നിവരാണ് ഏറ്റുമാനൂരിലേക്ക് പരിഗണിക്കുന്നത്. കാഞ്ഞിരപ്പള്ളിയില്‍ ഫ്രാന്‍സിസ് ജോര്‍ജിനാണ് കൂടുതല്‍ സാധ്യത. അജിത് മുതിരമല, തോമസ് കുന്നപ്പള്ളി എന്നിവരെയും പരിഗണിക്കുന്നുണ്ട്. ഇടുക്കിയിലേക്കും ഫ്രാന്‍സിസ് ജോര്‍ജിനെ മത്സരിപ്പിക്കാനായി പരിഗണിക്കുന്നുണ്ട്. മാത്യു സ്റ്റീഫന്‍, എംജെ ജേക്കബും സാധ്യതയുള്ളവരാണ്. കോതമംഗലത്ത് ജോണി നെല്ലൂര്‍ അടക്കമുള്ളവര്‍ക്കാണ് സാധ്യത. 12 സീറ്റ് വരെ നേടുമെന്നാണ് ജോസഫ് പറയുന്നത്. സര്‍വേ സീറ്റ് വിഭജനത്തിന് മുമ്പ് പൂര്‍ത്തിയാക്കും.


മാണി സി കാപ്പനെ യുഡിഎഫിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു പിജെ ജോസഫ്. യുഡിഎഫിന് ആവശ്യമായ സമയത്തായിരുന്നു ഇത്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇതോടൊപ്പം കാപ്പനുമായി ചര്‍ച്ച നടത്തി. അതേസമയം മുല്ലപ്പള്ളി രാമചന്ദ്രനെ മറികടന്ന് കൊണ്ടുള്ള നീക്കമായിരുന്നു ജോസഫ് നടത്തിയത്. കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ആദ്യം പറഞ്ഞ നേതാവായിരുന്നു ജോസഫ്. കാപ്പനെ യുഡിഎഫിലെടുക്കാനുള്ള സഹായവും ജോസഫില്‍ നിന്നുണ്ടാവും. കോണ്‍ഗ്രസിന് തല്‍ക്കാലം ജോസഫിനെ അവഗണിക്കാനാവാത്ത അവസ്ഥയാണ്.


ജോസും ഇടതുമുന്നണിയില്‍ പിടിവിടില്ല. ജോസഫിനെ ശക്തമായി നേരിടാന്‍ തന്നെയാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ തീരുമാനം. 13 സീറ്റ് വരെയാണ് ജോസ് ആവശ്യപ്പെട്ടത്. കഴിഞ്ഞ തവണ 12 ഇടത്ത് കേരള കോണ്‍ഗ്രസ് മത്സരിച്ചിരുന്നു. കോട്ടയത്ത് ആറ് സീറ്റെന്ന് ഉറപ്പിച്ച് നില്‍ക്കുകയാണ് ജോസ്. പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, കടുത്തുരുത്തി, ഏറ്റുമാനൂര്‍ എന്നിവയാണ് മത്സരിക്കുക. പൂഞ്ഞാറും ഒപ്പമുണ്ടാവും. ഈ സീറ്റിനായി സിപിഐ രംഗത്തുണ്ട്. സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെ പൂഞ്ഞാറിലെ പിസി ജോര്‍ജിനെ നേരിടാനായി ഇറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ജോസ്.


ചങ്ങനാശ്ശേരിയില്‍ ജോബ് മൈക്കിളിനെയാണ് ജോസ് പരിഗണിക്കുന്നത്. കടുത്തുരുത്തിയില്‍ കടുത്ത പോരാട്ടം തന്നെ കേരളാ കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. സഖറിയാസ് കുതിരവേലി മത്സരിക്കാനാണ് സാധ്യത. ഏറ്റുമാനൂരില്‍ സ്റ്റീഫന്‍ ജോര്‍ജിനെ പരിഗമിക്കുന്നുണ്ട്. അങ്കമാലിയോ പെരുമ്പാവൂരോ എറണാകുളത്ത് മത്സരിക്കാന്‍ ജോസ് പക്ഷത്തിന് താല്‍പര്യമുണ്ട്. ബാബു ജോസഫിന്റെ പേരാണ് മുന്നിലുള്ളത്. പേരാമ്പ്രയും തിരുവമ്പാടിയും കോഴിക്കോട് ജോസ് പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളാണ്. കുട്ടനാട് സീറ്റും ചോദിക്കും. ഇവിടെ ഐസക് രാജുവിനെയും പരിഗണിക്കുന്നുണ്ട്. റാന്നിയും ഇരിങ്ങാലക്കുടയും തൊടുപുഴയും ഇരിക്കൂറും ജോസ് ജയിക്കാന്‍ ഇടയുള്ള മണ്ഡലമായിട്ടാണ് കാണുന്നത്.

No comments