ഇത്തവണ തൃത്താലയിൽ വിടി ബല്‍റാമിനെ പുട്ടുമോ..?? വിടി ബല്‍റാമിനെതിരെ മത്സരിക്കാൻ ഈ യുവ നേതാവ്..?? ആശ്വാസമായി ഈ കണക്ക്..
പാലക്കാട്; 2011 ലാണ് സിപിഎം കേന്ദ്രങ്ങളെ ഞെട്ടിച്ച് പാർട്ടി കോട്ടയായിരുന്ന തൃത്താല കോൺഗ്രസ് പിടിച്ചെടുത്തത്. അന്ന് യുവ നേതാവായിരുന്നു വിടി ബൽറാമിലൂടെയായിരുന്നു കോൺഗ്രസിന്റെ അട്ടിമറി ജയം. 2016 ൽ എൽഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോഴും വിടിയ്ക്കും കോൺഗ്രസിനും പിന്നിൽ മണ്ഡലം അടിയുറച്ച് നിന്നു. 2011 ലേതിനേക്കാൾ ഇരട്ടി വോട്ടുകൾക്കായിരുന്നു ബൽറാം വിജയം ആവർത്തിച്ചത്.
എന്നാൽ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ എന്ത് വിലകൊടുത്തും വിജയിക്കാനുള്ള അടവുകൾ പുറത്തെടുക്കുകയാണ് സിപിഎം. യുവ നേതാവിനെ തന്നെ ഇറക്കി മണ്ഡലം തിരിച്ചുപിടിക്കാനുള്ള നീക്കമാണ് സിപിഎം നടത്തുന്നത്.
രൂപം മാറി ജനറൽ സീറ്റായ മണ്ഡലത്തിൽ സിപിഎമ്മിനെ പുറത്താക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു 2011 ൽ ആദ്യമായി യുവനേതാവായ വിടി ബൽറാമിനെ കോൺഗ്രസ് പരീക്ഷിക്കുന്നത്.മത്സരം കടുപ്പിക്കാൻ വിടിക്ക് സാധിക്കുമെന്ന് കോൺഗ്രസ് പ്രതീക്ഷിച്ചിരുന്നുവെങ്കിലും പാർട്ടി കേന്ദ്രങ്ങളെ പോലും ഞെട്ടിച്ച് കൊണ്ട് അട്ടിമറി വിജയം ബൽറാം നേടുകയായിരുന്നു.
സിപിഎമ്മിന്റെ പി മമ്മിക്കുട്ടിയെ 3438 ന്റെ ഭൂരിപക്ഷത്തിലായിരുന്നു വിടി പരാജയപ്പെടുത്തിയത്. മമ്മിക്കുട്ടിക്ക് 54,424 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബല്‍റാമിന് 57,727 വോട്ടുകളാണ് ലഭിച്ചത്. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മണ്ഡലം തിരിച്ച് പിടിക്കാൻ സാധിക്കുമെന്നായിരുന്നു എൽഡിഎഫ് കണക്കുകൂട്ടൽ.
മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് സുബൈദ ഇസ്ഹാക്കിനെയായിരുന്നു എൽഡിഎഫ് മത്സര രംഗത്ത് ഇറക്കിയത്. കേരളത്തിൽ ഇടതു തരംഗം ആഞ്ഞടിച്ച ആ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ പ്രതീക്ഷകളെ അസ്ഥാനത്താക്കി വിടി ബൽറാം തന്നെ വിജയിച്ച് കയറി. അതും 2011 ൽ നേടിയതിനേക്കാൾ ഏഴായിരുത്തിലധികം വോട്ടുകൾ നേടി.
തൃത്താലയിൽ മൂന്നാമതും വിടി ബൽറാമിനെ തന്നെയാകും കോൺഗ്രസ് മത്സരിപ്പിക്കുക. ഇതുവരെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിട്ടില്ലേങ്കിലും ജില്ലയിൽ കൈവശമുള്ള മൂന്ന് മണ്ഡലങ്ങളിൽ ഒന്നായ തൃത്താലയിൽ ഭരണതുടർച്ച ലഭിക്കാൻ വിടി ഇറങ്ങണമെന്ന വികാരം പാർട്ടിയിൽ ശക്തമാണ്.
ഇനി മത്സരിക്കുകയാണെങ്കിൽ താൻ തൃത്താലയിൽ മാത്രമേ മത്സരിക്കുകയുള്ളൂവെന്നും വിടി ബൽറാം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഇത്തവണ ബൽറാമിനെ പുറത്താക്കാനുള്ള തന്ത്രം മെനയുകയാണ് സിപിഎം. എകെജി വിവാദത്തിൽ ഉൾപ്പെടെ ബൽറാമിനെതിരെ പാർട്ടി അണികളിൽ വികാരം ശക്തമാണ്.
ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പ് കണക്കുകളും 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പ് കണക്കുകളും എൽഡിഎഫിന് പ്രതീക്ഷ നൽകുന്നതാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ 6,882 വോട്ടുകൾ അധികമായി നേടാൻ എൽഡിഎഫിന് സാധിച്ചിരുന്നു. ഒറ്റയടിക്ക് ഭൂരിപക്ഷം കുത്തനെ ഉയർത്തിയത് എൽഡിഎഫിന് ആശ്വാസമാണ്.
മാത്രമല്ല 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ തൃത്തലാ ഉൾപ്പെടുന്ന പൊന്നാനി ലോക്സഭ മണ്ഡലത്തിൽ വൻ ഭൂരിപക്ഷത്തിലാണ് ഇടി മുഹമ്മദ് ബഷീർ ജയിച്ചതെങ്കിലും തൃത്താലയിൽ ഭൂരിപക്ഷം കുറവായിരുന്നു. 8404 വോട്ടുകളായിരുന്നു മണ്ഡലത്തിൽ യുഡിഎഫിന് ലഭിച്ചത്.
ഈ സാഹചര്യത്തിൽ ശക്തനായ സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചാൽ വിജയിക്കാനാകുമെന്ന വിലയിരുത്തലിലാണ് സിപിഎം. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റിയംഗവും ഒളിമ്പിക് അസോസിയേഷന്‍ ജില്ലാ ചെയര്‍മാനുമായ പി രാജേഷിന്റെ പേരാണ് ഇവിടെ പരിഗണിക്കുന്നതെന്നാണ് ദി ക്യൂ റിപ്പോർട്ടിൽ പറയുന്നു.
യുവാക്കൾക്കിടയിൽ സ്വാധീനമുള്ള നേതാവാണ് രാജേഷ്. ഷൊര്‍ണൂര്‍ കേന്ദ്രീകരിച്ചുള്ള സാംസ്‌കാരിക സംഘടനയായ ജ്വാലയുടെ ഭാഗം കൂടിയാണിദ്ദേഹം. ഈ നിലയിലുള്ള രാജേഷിന്റെ പ്രവർത്തനവും മുൻതൂക്കം നൽകുന്നുണ്ട്. സിപിഎം നേതാവും നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായിരുന്ന പി ഗോവിന്ദൻകുട്ടിയുടെ മകനാണ് രാജേഷ്.
പി രാജേഷിന്റെ വ്യക്തി ബന്ധങ്ങളും കുടുംബ ബന്ധങ്ങളും വോട്ടായി മാറുമെന്ന് സിപിഎം കണക്ക് കൂട്ടുന്നുണ്ട്. മുസ്ലീം, നായർ വോട്ടുകൾ ലഭിക്കുന്നവർ ജയിക്കുന്ന മണ്ഡലത്തിൽ രാജേഷിനെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ വിജയം കൊയ്യാൻ സാധിക്കുമെന്ന് പാർട്ടി കരുതുന്നുണ്ട്.

No comments