Breaking News

കേരളത്തിൽ അങ്കത്തിന് കോൺഗ്രസ് : കേരളത്തിൽ മത്സരിക്കുന്നവരുടെ രഹസ്യ പട്ടിക റെഡി..!! മാനദണ്ഡങ്ങളിൽ അപരിഷ്കാരം..


 കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ കേരളത്തിൽ അധികാരം തിരിച്ചുപിടിക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് കോൺഗ്രസ് ഹൈക്കമാൻഡ്. കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കേണ്ടവരുടെ പട്ടിക രഹസ്യ സർവേ നടത്തിയാണ് എഐസിസി തയ്യാറാക്കിയത്. തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പാക്കാൻ വിജയ സാധ്യതയുള്ള സ്ഥാനാർത്ഥികളെ കണ്ടെത്തുന്നതിന് വേണ്ടി എഐസിസി നേരിട്ട് സർവേ നടത്തുകയായിരുന്നു. ഇതോടെ 100 സ്ഥാനാർത്ഥികളുടെ പട്ടിക തയ്യാറാക്കിക്കഴിഞ്ഞെന്നാണ് പുറത്തുവരുന്നത്.


നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേരളത്തിൽ വിജയ സാധ്യതയുള്ള സ്ഥാനാർത്ഥികളെ കണ്ടെത്തുന്നതിനായി മൂന്ന് ഏജൻസികളെയാണ് എഐസിസി ചുമതലപ്പെടുത്തിയിട്ടുള്ളത്. കൊൽക്കത്ത, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ള ഏജൻസികളാണ് എഐസിസിയ്ക്ക് വേണ്ടി രഹസ്യ സർവേ നടത്തിയത്. ഈ റിപ്പോർട്ട് ഇതിനകം തന്നെ എഐസിസിയ്ക്ക് സമർപ്പിച്ചുവെന്നാണ് പുറത്തുവരുന്ന സൂചനകൾ. എന്നാൽ സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളോട് മാത്രമാണ് സർവേയിൽ നിന്നുള്ള വിവരങ്ങൾ വെളിപ്പെടുത്തിയത്.


കേരളത്തിലെ 90 നിയോജക മണ്ഡലങ്ങളിലെങ്കിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന കണക്കുകൂട്ടലിലാണ് 100 മണ്ഡലങ്ങളിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളെയാണ് എഐസിസി നിയോഗിച്ചിട്ടുള്ള ഏജൻസികൾ കണ്ടെത്തിയിട്ടുള്ളത്. കോൺഗ്രസ് നേതാക്കൾക്ക് പുറമേ പൊതുജനസമ്മതിയുള്ള പ്രമുഖരെയും പാർട്ടി അനുഭാവികളെയും സ്ഥാനാർത്ഥികളായി പരിഗണിച്ചിട്ടുണ്ടെന്ന സൂചനകളും പുറത്തുവരുന്നു. അതേ സമയം കോൺഗ്രസിലെ എ, ഐ ഗ്രൂപ്പുകൾ സമർപ്പിച്ചിട്ടുള്ള പട്ടികയിലെ സ്ഥാനാർത്ഥികളുടെ സ്വാധീനവും ഏജൻസി പരിശോധിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ പ്രധാന ആയുധമായി മാറുന്ന ഗ്രൂപ്പ്, വ്യക്തി താൽപ്പര്യങ്ങൾക്ക് ഇത്തവണത്തെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പങ്കുണ്ടാവില്ലെന്നാണ് ഹൈക്കമാൻഡ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.


വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് 20ന് മുകളിൽ സീറ്റുകൾ നേടുമെന്നാണ് കോൺഗ്രസ് ഹൈക്കമാൻഡ് കണക്കുകൂട്ടുന്നത്. ഇതോടൊപ്പം കേരള കോൺഗ്രസിലെ രണ്ട് വിഭാഗങ്ങൾ, ആർഎസ്പി, സിഎംപി എന്നീ സഖ്യകക്ഷികൾ കൂടി നേടുന്ന സീറ്റുകൾ കൂടി കണക്കിലെടുത്താൽ യുഡിഎഫിന് വിജയിക്കാനാവുമെന്ന് തന്നെയാണ് മുന്നണി കണക്കാക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 71 സീറ്റുകളാണ് വേണ്ടത്. യുവാക്കളെയും സ്ത്രീകളെയും കൂടുതലായി രംഗത്തിറക്കി പരമാവധി വോട്ടുകൾ നേടാനാണ് യുഡിഎഫിന്റെ നീക്കം.


കോൺഗ്രസ് മത്സരിച്ച് വിജയിച്ചിരിക്കേണ്ട മണ്ഡലങ്ങൾ കണ്ടെത്തി അവയെ ക്ലാസ് ക്ലസ്റ്ററുകളാക്കി തിരിച്ച ശേഷമാണ് പരിഗണിക്കുക. അതേ സമയം മികച്ച പ്രകടനം കാഴ്ചവെച്ചാൽ ജയിക്കാൻ സാധ്യതയുള്ള സീറ്റുകളെ ബി ക്ലാസിലും എതിർപക്ഷത്തുള്ളവർ ആധിപത്യം പുലർത്തിവരുന്ന മണ്ഡലങ്ങളെ സി ക്ലാസിലുമാണ് ഉൾപ്പെടുത്തുക. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ച 22 സീറ്റുകൾക്കൊപ്പം വിജയ സാധ്യതയുള്ള മണ്ഡലങ്ങളെയും എ ക്ലാസിൽ ഉൾപ്പെടുത്തും.


കേരളത്തിൽ രഹസ്യ സർവേ നടത്തിയ മൂന്ന് ഏജൻസികളും മുന്നോട്ടുവെച്ചിട്ടുള്ള നിർദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഹൈക്കമാൻഡിന്റെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പ് കമ്മറ്റി സ്ഥാനാർത്ഥി പട്ടികയിൽ അന്തിമ തീരുമാനമെടുക്കുക. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നടത്തിവരുന്ന ഐശ്വകേരള യാത്രയ്ക്ക് ശേഷമാണ് സ്ഥാനാർത്ഥി നിർണ്ണായക തീരുമാനമുണ്ടാകുക.

No comments