ധര്‍മ്മടത്ത് പിണറായിക്കെതിരെ ഷുഹൈബിന്‍റെ പിതാവ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി..?? പ്രതികരിച്ച് സിപി മുഹമ്മദ്..
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരായി ധര്‍മ്മടത്ത് ആരെ മത്സരിപ്പിക്കുമെന്ന ആലോചന കോണ്‍ഗ്രസില്‍ തുടങ്ങിയിട്ട് നാളുകളേറെയായി. മുതിര്‍ന്ന നേതാവായ മമ്പറം ദിവാകരനായിരുന്നു കഴിഞ്ഞ തവണ മണ്ഡലത്തില്‍ പിണറായി വിജയനെ നേരിട്ടത്. എന്നാല്‍ ഇടത് കോട്ടയായ മണ്ഡലത്തില്‍ 36905 വോട്ടിനായിരുന്നു പിണറായി വിജയന്‍റെ വിജയം. ഇത്തവണ പിണറായിക്കെതിരെ മത്സരത്തിന് ഇല്ലെന്ന് മമ്പറം ദിവാകരന്‍ വ്യക്തമാക്കിയതോടെയാണ് പുതിയ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസില്‍ ചൂട് പിടിച്ചത്.
പിണറായിക്കെതിരെ ഷമ മുഹമ്മദിന്‍റെ പേരായിരുന്നു ഇത്തവണ കോണ്‍ഗ്രസില്‍ നിന്നും ആദ്യമായി ഉയര്‍ന്ന് കേട്ടത്. രാഹുല്‍ ഗാന്ധി ടീമിലെ പ്രധാനിയും കോണ്‍ഗ്രസിന്‍റെ ദേശീയ വക്താവുമാണ് ഷമ മുഹമ്മദ്. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ തയ്യാറാണെന്ന ഷമ മുഹമ്മദ് പരസ്യമായി വ്യക്തമാക്കുകയും ചെയ്തിരുന്നു.
സംഘടനാ ചുമതലയുളള എഐസിസി സെക്രട്ടറി കെസി വേണുഗോപാല്‍ ഉള്‍പ്പടേയുള്ളവരുടെ പിന്തുണയും ഷമ മുഹമ്മദിന് ഉണ്ടായിരുന്നു. എന്നാല്‍ പ്രാദേശിക ഘടകത്തിന്‍റെയും ഘടകക്ഷികളുടേയും വികാരം ഷമ മുഹമ്മദിന് എതിരായിരുന്നു. മണ്ഡലത്തിന് അകത്ത് തന്നെ പ്രവര്‍ത്തിക്കുന്നവരെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ഇവരുടെ ആവശ്യം.
പ്രാദേശിക നേതാവ് എന്ന നിലയില്‍ ഉയര്‍ന്ന് വന്നത് ഡിസിസി ജനറല്‍ സെക്രട്ടറി സി രഘുനാഥിന്‍റെ പേരാണ്. കെ സുധാകരന്‍ ഉള്‍പ്പടേയുള്ള നേതാക്കളുടെ പിന്തുണ ഇദ്ദേഹത്തിനുണ്ട്. കണ്ണൂര്‍ ഡിസിസി തയ്യാറാക്കിയ പട്ടികയില്‍ ഒന്നാമതുള്ള പേരും രഘുനാഥിന്‍റേതാണ്. എ ഗ്രൂപ്പ് നേതാവാണ് രഘുനാഥെങ്കിലും കെ.സുധാകരനുമായി അടുത്ത ബന്ധമാണ് രഘുനാഥിന് ഉള്ളത്.
ഘടകക്ഷികളായ മുസ്ലിം ലീഗിന്‍റെയും സിഎംപിയുടേയും ഉറച്ച് പിന്തുണയും സി രഘുനാഥിന് ഉണ്ട്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലും ധര്‍മ്മടം മണ്ഡലത്തിന്‍റെ ചുമതല വഹിച്ച നേതാവാണ് രഘുനാഥ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 4090 വോട്ടിന്‍റെ ലീഡ് മാത്രമാണ് ധര്‍മ്മടത്ത് സിപിഎമ്മിന് ഉണ്ടായിരുന്നത്. ഇതിലാണ് യുഡിഎഫിന്‍റെ പ്രതീക്ഷ.
രഘുനാഥിനെ മണ്ഡലത്തിലേക്ക് സജീവമായി പരിഗണിക്കുമ്പോള്‍ തന്നെയാണ് ധര്‍മ്മടത്ത് പിണറായി വിജയനെതിരെ കോണ്‍ഗ്രസ് രക്തസാക്ഷി കുടുംബത്തില്‍ നിന്ന് സ്ഥാനാര്‍ഥി വേണമെന്ന പ്രചാരണം സമൂഹ മാധ്യമങ്ങളില്‍ ശക്തമായത്. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഷുഹൈബിന്‍റെ പിതാവ് സി പി മുഹമ്മദിന്‍റെ പേരാണ് ഇവര്‍ മുന്നോട്ട് വെക്കുന്നത്.
ഷുഹൈബിന്‍റെ പിതാവ് സി പി മുഹമ്മദിനെ സ്ഥാനാര്‍ഥിയാക്കുന്നതിലൂടെ ധര്‍മടത്ത് മുഖ്യമന്ത്രിക്കെതിരെ ശക്തമായ പോരാട്ടം കാഴ്ചവെക്കാന്‍ കഴിയുമെന്നാണ് ഇവരുടെ അഭിപ്രായം. കൂടാതെ സംസ്ഥാന തലത്തില്‍ തന്നെ ഇത് വലിയ പ്രചരണ വിഷയമായി മാറുകയും ചെയ്യും. ഇതോടെയാണ് നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആവശ്യത്തില്‍ നിലപാട് വ്യക്തമാക്കി ഷുഹൈബിന്‍റെ പിതാവ് സിപി മുഹമ്മദ് രംഗത്തെത്തിയത്.
പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നാണ് സി പി മുഹമ്മദ് വ്യക്തമാക്കുന്നത്. താന്‍ സ്ഥാനാര്‍ത്ഥിയാവണമെന്ന തരത്തിലുള്ള പ്രചാരണം ശ്രദ്ധയില്‍ പെട്ടിട്ടില്ല. പാര്‍ട്ടി എന്ത് പറയുന്നോ അത് അനുസരിക്കും. ഇതേ സര്‍ക്കാര്‍ തന്നെ തുടര്‍ന്ന് പോയാല്‍ നീതി കിട്ടുമെന്ന പ്രതീക്ഷയില്ല. മകനെ കൊന്നവരെയും കൊല്ലിച്ചവരെയും സംരക്ഷിക്കുന്ന സര്‍ക്കാര്‍ മാറണം. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതോടെ നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, എതിരാളികളായി അര് വന്നാലും പ്രശ്നമില്ലെന്ന നിലപാടിലാണ് സിപിഎമ്മും ഇടതുമുന്നണിയും. ഏത് സ്ഥാനാര്‍ത്ഥിയ യുഡിഎഫ് രംഗത്ത് ഇറക്കിയാലും രണ്ടാം അങ്കത്തിലും ധര്‍മ്മടം വലിയ ഭൂരിപക്ഷം മുഖ്യമന്ത്രി പിണറായി വിജയന് നല്‍കുമെന്നും നേതാക്കല്‍ വ്യക്തമാക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ 49180 വോട്ടിന്‍റെ ലീഡാണ് മണ്ഡലത്തില്‍ എല്‍ഡിഎഫിന് ഉള്ളത്.
2011 ലെ മണ്ഡല പുനഃര്‍നിര്‍ണ്ണയത്തിലൂടെ രൂപം കൊണ്ട ധര്‍മ്മടത്തെ ആദ്യ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ കെകെ നാരായണനായിരുന്നു വിജയി. മമ്പറം ദിവാകരെനെതിരെ നേടിയ ഭൂരിപക്ഷം 15162. 2016 ല്‍ ഇടത് സ്ഥാനാര്‍ത്ഥിയായി പിണറായി വിജയന്‍ എത്തിയപ്പോള്‍ ഇടത് ഭൂരിപക്ഷം 30905 ആയി ഉയര്‍ന്നു. ഇത്തവണ അമ്പതിനായിരത്തിന് മുകളിലുള്ള ഭൂരിപക്ഷമാണ് ഇടതുപക്ഷം മണ്ഡലത്തില്‍ പ്രതീക്ഷിക്കുന്നത്.

No comments