Breaking News

കോന്നി തിരികെ പിടിക്കാന്‍ അടൂര്‍ പ്രകാശ് ഇറങ്ങുന്നു; പുതിയ നീക്കവുമായി കോണ്‍ഗ്രസ്.. തന്ത്രം..

 


പത്തനംതിട്ട: 1996 ന് മുമ്പ് ഇടത് മണ്ഡലം ആയിരുന്നെങ്കില്‍ അതിന് ശേഷം ഏത് തിരിച്ചടിയിലും യുഡിഎഫിന്‍റെ ഉറച്ച കോട്ടയായി നിന്ന മണ്ഡലമായിരുന്നു കോന്നി. 1996 മുതല്‍ 2016 വരെയുള്ള അഞ്ച് തവണയും അടൂര്‍ പ്രകാശ് ആയിരുന്നു മണ്ഡലത്തില്‍ നിന്നുള്ള വിജയി. 2016 ലെ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ മറ്റ് മണ്ഡലങ്ങളെല്ലാം ഇടതുമുന്നണി പിടിച്ചപ്പോഴും കോന്നി യുഡിഎഫിനൊപ്പം നിന്നു. എന്നാല്‍ അടൂര്‍ പ്രകാശ് ആറ്റിങ്ങലില്‍ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ രണ്ടര പതിറ്റാണ്ടിന് ശേഷം മണ്ഡലം യുഡിഎഫിന് നഷ്ടമാവുകയായിരുന്നു.


സംസ്ഥാനം മറ്റൊരു നിയമസഭ തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ എന്ത് വിലകൊടുത്തും കോന്നി തിരികെ പിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ഇതിനായി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അടക്കം അടൂര്‍ പ്രകാശിന്‍റെ സജീവ ഇടപെടല്‍ തേടിയിരിക്കുകയാണ് കോണ്‍ഗ്രസ്. മണ്ഡലത്തില്‍ അടൂര്‍ പ്രകാശിനുള്ള സ്വാധീനം തന്നെയാണ് ഇത്തരമൊരു ഇടപെടലിന് കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്.


മണ്ഡലം തിരിച്ച് പിടിക്കാനുള്ള ശ്രമത്തില്‍ അടൂര്‍ പ്രകാശ് എംപിയുടെ നിര്‍ദേശങ്ങള്‍ക്ക് മുഖ്യപരിഗണന നല്‍കാന്‍ തീരുമാനിച്ചതോടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലടക്കം അദ്ദേഹത്തിന് വലിയ പങ്ക് ഉണ്ടാവുമെന്ന കാര്യം ഉറപ്പായി. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ കെയു ജനീഷ് കുമാറിനോട് 9953 വോട്ടുകള്‍ക്കായിരുന്നു കോണ്‍ഗ്രസിലെ പി മോഹന്‍രാജ് പരാജയപ്പെട്ടത്.


സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ തുടര്‍ന്നുണ്ടായ പരസ്യമായ അഭിപ്രായപ്രകടനങ്ങള്‍ അടക്കം ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാവുകയായിരുന്നു. പ്രമാടം പഞ്ചായത്ത് മുന്‍ പ്രസിഡന്‍റായി റോബിന്‍ പീറ്ററിലെ സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു അന്ന് അടൂര്‍ പ്രകാശ് നിര്‍ദേശിച്ചത്. എന്നാല്‍ ജില്ലാ നേതൃത്വം ഇതിന് തയ്യാറായില്ല. ഇതാണ് അസ്വാരസ്യങ്ങള്‍ക്ക് വഴിവെച്ചത്.


ഇതിനെ തുടര്‍ന്ന് ഡിസിസി നേതൃത്വത്തിനെതിരെ പരസ്യമായി പ്രതികരിച്ചുകൊണ്ട് റോബിന്‍ പീറ്റര്‍ രംഗത്ത് എത്തിയിരുന്നു. തുടര്‍ന്ന് അടൂര്‍ പ്രകാശ് ഉള്‍പ്പടേയുള്ളവര്‍ ഇടപെട്ടായിരുന്നു അദ്ദേഹത്തെ അനുനയിപ്പിച്ചത്. എന്നാല്‍ ഇത്തവണ അത്തരം പ്രസിസന്ധികള്‍ ഒഴിവാക്കാനാണ് കോണ്‍ഗ്രസ് ശ്രമം.


എന്നാല്‍ അടൂര്‍ പ്രകാശിന് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലടക്കം മുഖ്യ റോള്‍ നല്‍കിയതില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. അദ്ദേഹം വീണ്ടും റോബിന്‍ പീറ്ററിന് വേണ്ടി വാദിക്കുമെന്നാണ് ഇവരുടെ ആശങ്ക. നിലവില്‍ ജില്ലാ പഞ്ചായത്ത് അംഗമാണ് റോബിന്‍ പീറ്റര്‍. എസ്എന്‍ഡിപി സമുദായത്തിന്‍റെ പ്രാതിനിധ്യം എന്ന് അറിയപ്പെട്ടുന്ന ഒരു മണ്ഡലം കൂടിയാണ് കോന്നി. ഉപതിരഞ്ഞെടുപ്പില്‍ ഇത് അട്ടിമറിക്കപ്പെട്ടുവെന്ന വികാരം ശക്തമാണ്.


കോന്നിയില്‍ എസ്‍എന്‍ഡിപി വിഭാഗത്തില്‍പ്പെട്ട ഒരാളെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന വികാരം ഇപ്പോള്‍ തന്നെ ഉയര്‍ന്ന് വരുന്നുണ്ട്. റോബിന്‍ പീറ്ററിനെ പോലെ തന്നെ കോന്നിയിൽ നിന്നും സ്ഥാനാർത്ഥിയാകാൻ ഏറെ സാധ്യതയുള്ള ആളാണ് കെപിസിസി സെക്രട്ടറി എൻ ഷൈലാജ്. എന്നാല്‍ അടൂര്‍ പ്രകാശിന്‍റെ നിലപാട് ഇവര്‍ക്ക് തിരിച്ചടിയായേക്കും.

No comments