ധർമടത്ത് പിണറായിക്കെതിരെ തന്ത്രം മാറ്റി കോൺഗ്രസ്; ദേവരാജൻ ഇറങ്ങും..?? ഫോർവേഡ് ബ്ലോക്ക് നിലപാട് ഇങ്ങനെ..
കണ്ണൂർ; ധർമടത്ത് ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാം അങ്കത്തിന് ഇറങ്ങുമ്പോൾ ഭൂരിപക്ഷം ഉയർത്തുകയെന്നത് മാത്രമാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യം. അതേസമയം മറുവശത്ത് കോൺഗ്രസ് ആകട്ടെ ഇക്കുറിയും അട്ടിമറിയൊന്നും പ്രതീക്ഷിക്കുന്നില്ലേങ്കിലും ഇടതുകോട്ടയിൽ പിണറായിക്കെതിരെ ശക്തമായ പോരാട്ടം കാഴ്ചവെയ്ക്കാനുള്ള നീക്കത്തിലാണ്. ഇതിനായി ശക്തനായ സ്ഥാനാർത്ഥിയെ തന്നെ അങ്കതട്ടിലേക്ക് ഇറക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്.
2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മുപ്പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ആദ്യ മത്സരത്തിൽ ധർമടത്ത് നിന്ന് വിജയിച്ച് കയറിയത്. ഭരണതുടർച്ച തേടി രണ്ടാം വട്ടവും ധർമ്മടത്ത് മത്സരിക്കുമ്പോൾ ഈ ഭൂരിപക്ഷം വീണ്ടും ഉയർത്താനാകുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ഇടതുപക്ഷം.
തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകളും പാർട്ടിയുടെ പ്രതീക്ഷ ഉയർത്തുന്നുണ്ട്. ആകെയുള്ള 7 പഞ്ചായത്തുകളിൽ 5 ലും വിജയിക്കാൻ എൽഡിഎഫിന് സാധിച്ചിരുന്നു.അതേസമയം കോൺഗ്രസ് ആകട്ടെ പിണറായി വിജയനെതിരെ ഇത്തവണ മത്സരം കടുപ്പിക്കാനുള്ള നീക്കത്തിലാണ്.
കെ സുധാകരൻ എംപി നയിക്കുന്ന കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞതോടെ ഇത്തവണ മമ്പറത്ത് മത്സരത്തിന് ഇല്ലെന്ന് കഴിഞ്ഞ രണ്ട് തവണയും കോൺഗ്രസിന് വേണ്ടി കളത്തിലിറങ്ങിയ മമ്പറം ദിവകാരൻ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജന്റെ പേരാണ് മണ്ഡലത്തിൽ കോൺഗ്രസ് പരിഗണിക്കുന്നതെന്നാണ് വിവരം.
പിണറായിക്കെതിരെ മത്സരിക്കണമെന്ന് ദേവരാജനോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് സീറ്റാണ് മത്സരിക്കാനായി ഫോർവേഡ് ബ്ലോക്ക് യുഡിഎഫിൽ ആവശ്യപ്പെട്ടിരുന്നത്. ഇതിൽ ഒരു സീറ്റ് നൽകാമെന്നാണ് കോൺഗ്രസിന്റെ നിലപാട്.
അങ്ങനെയെങ്കിൽ കൊല്ലം തങ്ങൾക്ക് വേണമെന്നാണ് പാർട്ടിയുടെ ആവശ്യം. അതേസമയം കൊല്ലം സീറ്റിനായി കോൺഗ്രസിൽ തന്നെ പിടിവലി ശക്തമാണ്. പിസി വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, ശൂരനാട് രാജശേഖരൻ എന്നിവരാണ് സീറ്റിനായി രംഗത്തുള്ളത്. മാത്രമല്ല ആർഎസ്പിയും കൊല്ലം സീറ്റിനായി രംഗത്തുണ്ട്.
ഈ സാഹചര്യത്തിൽ കൊല്ലം സീറ്റ് നൽകില്ലെന്നും പകരമായി ധർമ്മടത്ത് മത്സരിച്ചോളൂവെന്നുമാണ് കോൺഗ്രസ് ഫോർവേഡ് ബ്ലോക്കിനോട് നിർദ്ദേശിച്ചിരിക്കുന്നത്. ഇവിടെ പാർട്ടി മത്സരിക്കുന്നതിനോട് കണ്ണൂർ ദേശീയ നേതൃത്വത്തിനും എതിർപ്പില്ല. എന്നാൽ ദേശീയ നേതൃത്വത്തിന്റെ നിലപാടറിയാതെ തിരുമാനം പറയാനാകില്ലെന്നാണ് ഫോർവേഡ് ബ്ലോക്ക് കോൺഗ്രസിനെ അറിയിച്ചിരിക്കുന്നത്.
പശ്ചിമ ബംഗാളിൽ സിപിഎം ഉൾപ്പെട്ട ഇടതുമുന്നണിയുടെ ഭാഗമാണ് ഫോർവേഡ് ബ്ലോക്ക്. മുന്നണിയിലെ പ്രധാന ഘടകക്ഷിയായ ഫോർവേഡ് ബ്ലോക്കിന്റെ ദേശിയ സെക്രട്ടറി ഇടതുമുഖ്യനെതിരെ കേരളത്തിൽ സ്ഥാനാർത്ഥിയായാൽ അത് ദേശീയ തലത്തിൽ ചർച്ചയാകുമെന്നാണ് കോൺഗ്രസ് കരുതുന്നത്.
ഇത് തന്നെയാണ് ഫോർവേഡ് ബ്ലോക്കിനേയും ആശങ്കപ്പെടുത്തുന്നത്. പിണറായിക്കെതിരെ മത്സരിച്ചാൽ അത് ഇടതുസഖ്യത്തെ ബാധിക്കുമെന്ന് പാർട്ടി നേതൃത്വം കരുതുന്നു. അതേസമയം ദേവരാജൻ മത്സരിക്കാൻ തയ്യാറായില്ലേങ്കിൽ ഡിസിസി ജനറൽ സെക്രട്ടറി സി രഘുനാഥിന്റെ പേരും ഇവിടെ പരിഗണിക്കുന്നുണ്ട്
എ ഗ്രൂപ്പ് നേതാവാണ് രഘുനാഥ് എങ്കിലും കെ സുധാകരനുമായി അടുപ്പ ബന്ധം പുലർത്തുന്ന നേതാവാണ് രധുനാഥൻ. ഘടകക്ഷിയായ മുസ്ലീം ലീഗും സിഎംപിയും രഘുനാഥനെ സ്ഥാനാർത്ഥിയാക്കുന്നതിനോട് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
ഇദ്ദേഹത്തെ കൂടാതെ കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് വിപി അബ്ദുള്‍ റഷീദ്, എഐസിസി വക്താവ് ഷമ മുഹമ്മദ് എന്നിവരുടെ പേരുകളും മണ്ഡലത്തിൽ പരിഗണിക്കുന്നുണ്ട്. ഷമയെ മത്സരിപ്പിക്കുന്നതിനോടാണ് എഐസിസിയുടെ താത്പര്യം.
കണ്ണൂർ സ്വദേശിയാണ് ഷമ. മാത്രമല്ല വനിതാ പ്രാനിധ്യവും ഇതിലൂടെ ഉറപ്പിക്കാനാകുമെന്ന് പാർട്ടി കരുതുന്നു. എന്നാൽ ദില്ലി കേന്ദ്രീകരിച്ച് വർഷങ്ങളായി പ്രവർത്തിക്കുന്ന ഷമ വേണ്ടെന്നാണ് പ്രാദേശിക വികാരം. മണ്ഡലത്തിനകത്ത് പ്രവര്‍ത്തിക്കുന്നവരെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും പ്രാദേശിക നേതൃത്വം പറയുന്നു.

No comments