Breaking News

ജയിച്ചവര്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തീരുമാനിച്ചപ്പോഴും തോറ്റിട്ടും പാഠം പഠിക്കാതെ കോണ്‍ഗ്രസ്.. പ്രതിപക്ഷ നേതാവാരെന്ന് ഇനിയും തീരുമാനമായില്ല..

 


തിരുവനന്തപുരം : തോല്‍വിയില്‍ നിന്നുമാണ് പാഠം പഠിക്കേണ്ടത് എന്നാണ് പഴംഞ്ചൊല്ലങ്കിലും തുടരെ രണ്ടു തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും കോണ്‍ഗ്രസിന് അത് ഉള്‍ക്കൊള്ളാനായിട്ടില്ല. മറ്റെന്നാള്‍ രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേല്‍ക്കുമ്ബോഴും പ്രതിപക്ഷ നേതാവിനെ പോലും തിരഞ്ഞെടുക്കാനാവാതെ പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്. തിരുവനന്തപുരവും ഡല്‍ഹിയും കേന്ദ്രീകരിച്ച്‌ തിരക്കിട്ട ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള ബലാബലമാണ് ഈ തീരുമാനങ്ങള്‍ നീട്ടിക്കൊണ്ടു പോകുന്നതിന് മുഖ്യകാരണം. ഇന്ന് പ്രതിപക്ഷ നേതാവിനെ തീരുമാനിക്കും, ഹൈക്കമാന്റ് പ്രഖ്യാപിക്കും എന്ന് സൂചനകളുണ്ടായിരുന്നെങ്കിലും ഇനിയും അന്തിമ തീരുമാനമായില്ലെന്ന സൂചനയാണ് ലഭിക്കുന്നത്.


ബലം പിടിച്ച്‌ ചെന്നിത്തല

2016ലെ നിയമസഭ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയില്‍ ഉമ്മന്‍ചാണ്ടി ചെന്നിത്തലയ്ക്ക് മുന്നില്‍ ഉപാധികളില്ലാതെ വഴിമാറി കൊടുക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ പ്രതിപക്ഷ സ്ഥാനത്തിരുന്നു തിരഞ്ഞെടുപ്പിനെ നയിച്ച്‌ പരാജയപ്പെട്ടിട്ടും ഒരു മാറ്റത്തിന്റെ ആവശ്യമില്ലെന്ന നിലപാടാണ് ചെന്നിത്തല സ്വീകരിച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ആദ്യം ഹൈക്കമാന്റ് ആവശ്യപ്പെട്ടാല്‍ മാറി നില്‍ക്കാം എന്ന നിലപാട് സ്വീകരിച്ച ചെന്നിത്തല പിന്നീട് മലക്കം മറിയുകയായിരുന്നു. കഴിഞ്ഞ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന നിരവധി ആരോപണങ്ങള്‍ ഉയര്‍ത്തിയ ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടരാന്‍ അനുയോജ്യനാണെന്ന വിലയിരുത്തലാണ് അദ്ദേഹത്തിന്റെ ക്യാംപിനുള്ളത്. അതേ സമയം ദേശീയ തലത്തിലേക്ക് പാര്‍ട്ടി പദവികളിലേക്ക് മാറ്റപ്പെട്ടാല്‍ ഇനിയൊരിക്കലും കേരള രാഷ്ട്രീയത്തില്‍ തിളങ്ങാനാവില്ലെന്ന തിരിച്ചറിവാണ് അദ്ദേഹത്തെ പ്രതിപക്ഷ നേതാവിന്റെ കസേരയില്‍ പിടിമുറുക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും വിലയിരുത്തലുണ്ട്.


എ ഗ്രൂപ്പിന്റെ പാക്കേജ് ഇങ്ങനെ


കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിനുളള മുറവിളി ഉയരവെ പുതിയ പാക്കേജുമായി എ ഗ്രൂപ്പ്. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറാന്‍ താത്പര്യമില്ലാത്ത രമേശ് ചെന്നിത്തലയ്ക്ക് മുന്നിലാണ് എ ഗ്രൂപ്പ് പുതിയ പാക്കേജ് മുന്നോട്ടുവച്ചത്. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരുകയാണെങ്കില്‍ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് കെ.സി ജോസഫിനെ കൊണ്ടുവരണമെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം.


ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് എം.എല്‍.എമാരില്‍ മത്സരിക്കാതിരുന്ന ഏക നേതാവായിരുന്നു കെ.സി ജോസഫ്. തന്റെ വിശ്വസ്തന്‍ കൂടിയായ ജോസഫിന് പാര്‍ട്ടിയുടെ താക്കോല്‍ പദവി നല്‍കുക എന്നത് ഉമ്മന്‍ ചാണ്ടിയുടെ ആഗ്രഹം കൂടിയാണ്.


കനത്ത തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് പാര്‍ട്ടിയെ രക്ഷിക്കാന്‍ എ ഗ്രൂപ്പ് മുന്നോട്ടുവച്ച പാക്കേജിന് മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്. ഗ്രൂപ്പ് നേതാക്കളുടെ വിലപേശലിനും ആവശ്യങ്ങള്‍ക്കും വഴങ്ങേണ്ടയെന്നാണ് കേരളത്തിലെത്തിയ നിരീക്ഷകര്‍ക്ക് മുന്നില്‍ ദേശീയ നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം.

No comments