Breaking News

കനയ്യയും മേവാനിയും കോണ്‍​ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം..!! വ്യക്തത വരുത്തി യുവ നേതാവ്..


 ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിനൊപ്പം സെപ്തംബര്‍ 28 ന് കോണ്‍ഗ്രസില്‍ ചേരുമെന്ന് പ്രഖ്യാപിച്ച്‌ ഗുജറാത്ത് എം.എല്‍.എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി.

ഇതോടെ ദിവസങ്ങളായി കനയ്യയും മേവാനിയും കോണ്‍​ഗ്രസില്‍ ചേരുമെന്ന് ദിവസങ്ങളായി പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. 2017 ല്‍ കോണ്‍ഗ്രസ് പിന്തുണയോടെ ബനസ്കന്ത ജില്ലയിലെ വഡ്ഗാം നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് മേവാനി തിരഞ്ഞെടുപ്പില്‍ ജയിച്ചത്. ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തില്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇത്തരമൊരു നീക്കം ഉണ്ടായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

സെപ്തംബര്‍ 28 ന്, താന്‍ കനയ്യ കുമാറിനൊപ്പം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് മേവാനി പി.ടി.ഐയോട് പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനുശേഷം മാത്രമേ തീരുമാനത്തെക്കുറിച്ച്‌ വിശദമായി സംസാരിക്കാന്‍ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്ത് കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേലും ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കും. അവിടെ രാഹുല്‍ ഗാന്ധിയുടെ സാന്നിദ്ധ്യത്തില്‍ പാര്‍ട്ടിയില്‍ ചേരുമെന്നും മേവാനി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കാനും കോണ്‍ഗ്രസ് പാര്‍ട്ടിയെയും മഹാത്മാ ഗാന്ധി, സര്‍ദാര്‍ പട്ടേല്‍, ജവഹര്‍ലാല്‍ നെഹ്‌റു എന്നിവരുടെ ആശയങ്ങള്‍ ശക്തിപ്പെടുത്താനും തയ്യാറാകുന്ന എല്ലാ വിപ്ലവ യുവാക്കളെയും സ്വാഗതം ചെയ്യുന്നതായി ഹാര്‍ദിക് പട്ടേല്‍ പ്രസ്താവനയില്‍ പറഞ്ഞു. മേവാനിയെ "ഒരു പഴയ സുഹൃത്ത്" എന്ന് വിശേഷിപ്പിച്ച അദ്ദേഹം മേവാനിയുടെ പ്രവേശനം സംസ്ഥാനത്തും ദേശീയ തലത്തിലും പാര്‍ട്ടിയെ സഹായിക്കുമെന്നും അഭിപ്രായപ്പെട്ടു.

2017 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പിന്തുണയോടെയാണ് മേവാനി എം.എല്‍.എ ആയതെന്നും അദ്ദേഹത്തിന്റെ പ്രവേശനം ബി.ജെ.പിയുടെ അഴിമതി നയങ്ങള്‍ക്കെതിരായ പോരാട്ടത്തെ ശക്തിപ്പെടുത്തുമെന്നും ഗുജറാത്ത് കോണ്‍ഗ്രസിന്റെ മുഖ്യ വക്താവ് മനീഷ് ദോഷി പ്രതികരിച്ചു. ബി.ജെ.പിയുടെ അഴിമതി നയങ്ങള്‍ക്കെതിരെ പോരാടുന്ന എല്ലാവരെയും കോണ്‍ഗ്രസ് പാര്‍ട്ടി സ്വാഗതം ചെയ്യുന്നു. ഗുജറാത്തിലെ എല്ലാവര്‍ക്കും നീതി ഉറപ്പാക്കുകയും ജനങ്ങള്‍, യുവാക്കള്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് എതിരായ ബി.ജെ.പിയുടെ ഓരോ നയത്തിനെതിരെയും പോരാടുകയുമാണ് പാര്‍ട്ടി നയമെന്നും ദോഷി പറഞ്ഞു.

No comments