പഞ്ചാബിനു പിന്നാലെ ചത്തീസ്ഗഡിലും നേതൃത്വ മാറ്റം..?? ഇടവേളക്ക് ശേഷം അഭ്യൂഹങ്ങള്‍ തലപൊക്കി..!! രണ്ടര വർഷം..
ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേന്ദ്ര ബാഗെലുമായി അധികാരം പങ്കിടുന്നത് സംബന്ധിച്ച സൂത്രവാക്യങ്ങളുടെ റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ സംസ്ഥാന ആരോഗ്യ മന്ത്രി ടി.എസ്.
സിംഗ് ദേവ് തിങ്കളാഴ്ച വീണ്ടും ഡല്‍ഹിയിലെത്തി. സിംഗ് ഇതിനെ വ്യക്തിഗത യാത്രയെന്ന് വിശേഷിപ്പിച്ചെങ്കിലും ഡല്‍ഹിയില്‍ ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ കാണാനുള്ള സാദ്ധ്യത അദ്ദേഹം തള്ളിക്കളഞ്ഞില്ല. പഞ്ചാബില്‍ പുതിയ മുഖ്യമന്ത്രി നിയമിതനായതിന് ശേഷമുളള ഈ യാത്രയ്ക്ക് പിന്നാലെ ഛത്തീസ്ഗഡിലെ നേതൃമാറ്റത്തെ കുറിച്ചുളള അഭ്യൂഹങ്ങള്‍ കൂടുതല്‍ ശക്തി പ്രാപിച്ചു.
തിങ്കളാഴ്ച ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിച്ച സിംഗ് ഇത് തികച്ചും വ്യക്തിപരമായ സന്ദര്‍ശനമാണെന്ന് പറഞ്ഞു. എന്റെ സഹോദരിയുടെ ജന്മദിനത്തിന് ഡല്‍ഹിയില്‍ എത്തിയതാണ്. നിങ്ങള്‍ക്കറിയാവുന്നതുപോലെ, പാര്‍ട്ടി ഹൈക്കമാന്‍ഡ് ആരും ഇവിടെയില്ല. ഛത്തീസ്ഗഡില്‍ എല്ലാം സാധാരണമാണെന്നും എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും അത് പരിഹരിച്ചെന്നും അദ്ദേഹം പറഞ്ഞു. സിംഗിന്റെ സന്ദര്‍ശനത്തില്‍ രാഷ്ട്രീയമായി ഒന്നും ഇല്ലെന്നും ബുധനാഴ്ച ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തുമെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങളും പ്രതികരിച്ചു.
ഭൂപേഷ് ബാഗേലും ടി.എസ്. സിംഗ് ദേവും തമ്മിലുള്ള രണ്ടര വര്‍ഷത്തെ അധികാര പങ്കിടല്‍ കരാറിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്പ്പിക്കാനും ഗുജറാത്തിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറിയായി ബാഗെലിനെ നിയമിക്കാനും ഹൈക്കമാന്‍ഡ് നേരത്തെ നീക്കം നടത്തിയിരുന്നു. എന്നാല്‍ ചുമതല ഏറ്റെടുക്കുന്നതിനു പകരം, എം.എല്‍.എയെന്ന നിലയില്‍ സ്വന്തം മണ്ഡലത്തിലെ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണു താല്‍പര്യമെന്ന് ബാഗെല്‍ അറിയിച്ചു. മുഖ്യമന്ത്രി പദത്തില്‍നിന്നു മാറ്റിയാല്‍ പാര്‍ട്ടിയുമായി സഹകരിക്കാനില്ലെന്ന സന്ദേശം അദ്ദേഹം നല്‍കിയതോടെ തല്‍ക്കാലം ബാഗെല്‍തന്നെ മുഖ്യമന്ത്രിയായി തുടരട്ടെയെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുകയായിരുന്നു എന്നും ദേശീയ മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

No comments