Breaking News

ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മമതക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ..


 ബംഗാളിലെ ഭവാനിപൂരില്‍ നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയേക്കില്ല.

ദക്ഷിണ കൊല്‍ക്കത്തയിലെ മണ്ഡലത്തിലേക്ക് നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ മമതയെ സ്ഥാനാര്‍ഥിയായി തൃണമൂല്‍ പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍-മേയ് മാസങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്ന് മത്സരിച്ച മമത ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയോട് പരാജയപ്പെട്ടിരുന്നു.

തൃണമൂല്‍ വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറിയ സുവേന്ദുവിന്‍റെ വെല്ലുവിളി സ്വീകരിച്ചാണ് തന്‍റെ സ്വന്തം തട്ടകമായ ഭവാനിപൂര്‍ വിട്ട് മമത നന്ദിഗ്രാമില്‍ നിന്ന് ജനവിധി തേടിയത്. മമതക്കായി കൃഷി മന്ത്രിയും മുതിര്‍ന്ന നേതാവുമായ ശോഭന്‍ദേവ് ഛത്തോപാധ്യായ എം.എല്‍.എ സ്ഥാനം രാജിവെച്ചിരുന്നു.

സംസ്ഥാനത്ത് ഭരണപ്രതിസന്ധി ഒഴിവാക്കാന്‍ ഉപതെരഞ്ഞെടുപ്പ് നടത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെടുകയായിരുന്നു. മേയില്‍ തെരഞ്ഞെടുപ്പ് നടക്കാതിരുന്ന മുര്‍ഷിദാബാദ് ജില്ലയിലെ സംസര്‍ഖഞ്ച്, ജാങ്കിപൂര്‍ സീറ്റുകള്‍ക്കൊപ്പം സെപ്റ്റംബര്‍ 30നായിരിക്കും ഭവാനിപൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ മൂന്നിനായിരിക്കും വോട്ടെണ്ണല്‍.

No comments