ഒത്തുതീര്‍പ്പ് സാധ്യത അടയുന്നു..!! ജോജു രണ്ടും കൽപ്പിച്ച് തന്നെ.. കോൺഗ്രെസ് പ്രവർത്തകരുടെ ജാമ്യ ഹർജിയിൽ.. മുതിർന്ന നേതാക്കൾ..
വൈറ്റിലയില്‍ കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരെ പ്രതികരിച്ച നടന് ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത സംഭവത്തില്‍ ഒത്തുതീര്‍പ്പിനുള്ള സാധ്യതയില്ലെന്ന് സൂചന
കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്ത്തകന് ജോസഫിന്റെ ജാമ്യാപേക്ഷയില്‍ കക്ഷി ചേരാന്‍ ജോജു കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു.
രണ്ടു പക്ഷത്തിനും തെറ്റ് മനസ്സിലായെന്നും ജോജു കേസ് ഒത്തുതീര്‍ക്കുമെന്ന് എറണാകുളം ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് ഇന്നലെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഇതിനുശേഷമാണ് ഇന്ന് ജോജു കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയത്. ഇന്ന് ഉച്ചക്ക് ശേഷം 2.30-നാണ് ജാമ്യ ഹര്‍ജി എറണാകുളം സി.ജെ.എം കോടതി പരിഗണിക്കുന്നത്. ജാമ്യ ഹരജിയെ ജോജു എതിര്‍ക്കുമോ എന്ന് വ്യക്തതയില്ല.
വി.ഡി. സതീശന്‍, ഹൈബി ഈഡന്‍ എന്നിവര്‍ മുന്‍കൈയെടുത്ത് നടത്തിയ സമവായ ചര്‍ച്ച വിജയിച്ചുവെന്നും കേസ് പിന്‍വലിക്കാന്‍ ജോജു തയാറാണെന്നുമായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതേക്കുറിച്ച് ജോജു പ്രതികരിച്ചിരുന്നില്ല. കേസില്‍ ജോസഫിനെ കൂടാതെ അഞ്ച് പേര് കൂടി അറസ്റ്റിലായെങ്കിലും ഇവരെ ജാമ്യത്തില്‍ വിട്ടിരുന്നു.
ജോജുവിന്റെ പരാതിയില്‍ വാഹനം തകര്‍ത്ത സംഭവത്തില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. ടോണി ചമ്മണി ഉള്‍പ്പെടെയുള്ളവര്‍ ഒളിവിലാണെന്ന് മരട് പോലീസ് അറിയിച്ചു. റോഡ് ഉപരോധിച്ചതിനും ജോജുവിന്റെ വാഹനം തകര്‍ത്തതിനും രണ്ടു കേസുകളാണ് മരട് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വഴി തടയല്‍ സമരവുമായി ബന്ധപ്പെട്ട് 30 പേര്‍ക്കെതിരെയും വാഹനം തല്ലിതകര്‍ത്ത് ആക്രമിക്കാന്‍ ശ്രമിച്ചെന്ന ജോജുവിന്റെ പരാതിയില്‍ എട്ട് പേര്‍ക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. സമവായത്തിന് ജോജു തയാറായില്ലെങ്കില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും.
No comments