തേജസ്വിയുടെ മിശ്ര വിവാഹം, പരസ്യമായി വിമര്‍ശിച്ച് അമ്മാവൻ..!! കഴുത്തൊടിക്കുമെന്ന് തേജ് പ്രതാവ്..
തേജസ്വി യാദവിന്റെ മിശ്ര വിവാഹത്തെ ചൊല്ലി കുടുംബത്തില്‍ കലഹം. തേജസ്വി യാദവ് ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്തതിനെ അമ്മാവന്‍ സാധു യാദവ് പരസ്യമായി വിമര്‍ശിച്ചു.
ബിഹാറില്‍ തിരിച്ചു വന്നാലുടന്‍ അമ്മാവന്റെ കഴുത്തൊടിച്ചു വിടുമെന്ന് തേജസ്വിയുടെ സഹോദരന്‍ തേജ് പ്രതാപ് ട്വിറ്ററിലൂടെ രോഷം പരസ്യമാക്കി.
ക്രിസ്ത്യന്‍ സമുദായാംഗമായ റേച്ചലിനെ വിവാഹം ചെയ്യണമെന്ന തേജസ്വിയുടെ പിടിവാശിയോടു പിതാവ് ലാലു യാദവിനും ആദ്യം എതിര്‍പ്പുണ്ടായിരുന്നു. റേച്ചല്‍ ഹിന്ദുമതം സ്വീകരിക്കണമെന്ന ഉപാധിയിലാണ് ലാലുവും പത്നി റാബ്‌റിയും വിവാഹത്തിനു സമ്മതിച്ചത്. അതനുസരിച്ച് റേച്ചല്‍ മതം മാറി രാജശ്രീയെന്ന പേരു സ്വീകരിച്ചു. എയര്‍ ഹോസ്റ്റസ് ആയിരുന്ന റേച്ചലും തേജസ്വിയുമായി ആറേഴു വര്‍ഷമായി പരിചയത്തിലായിരുന്നു.
വിവാദങ്ങള്‍ ഒഴിവാക്കാനായി ലാലു കുടുംബം വിവാഹവിവരം അതീവ രഹസ്യമാക്കി വച്ചു. അടുത്ത ബന്ധുക്കളെ മാത്രമാണു വിവാഹത്തിന് ക്ഷണിച്ചത്. ഡല്‍ഹിയിലെ സൈനിക് ഫാമില്‍ ലാലു കുടുംബത്തിന്റെ ഫാം ഹൗസില്‍ ലളിതമായാണു ചടങ്ങ് സംഘടിപ്പിച്ചത്. പെണ്‍മക്കളുടെ വിവാഹക്കാര്യത്തില്‍ സമുദായം നോക്കിയ ലാലു, മകന്റെ കാര്യത്തില്‍ നിലപാടു മാറ്റിയതെന്തിനെന്നു ഭാര്യാ സഹോദരന്‍ സാധു യാദവ് ചോദിച്ചു. യാദവ വോട്ടിനെ ആശ്രയിക്കുന്ന തേജസ്വി, വിവാഹത്തിന് സമുദായത്തെ തഴഞ്ഞത് നന്ദികേടാണെന്നും സാധു കുറ്റപ്പെടുത്തി.
'ബീഹാറില്‍ തേജസ്വി ഉയര്‍ത്തുന്ന ജാതി സെന്‍സസ് മുദ്രാവാക്യത്തില്‍ ആത്മാര്‍ഥത ഇല്ല. തേജസ്വിയുടെ ഇടയ്ക്കിടെയുള്ള ഡല്‍ഹി യാത്രകളുടെ രഹസ്യം ഇപ്പോഴാണു വെളിപ്പെട്ടതെന്നും' സാധു യാദവ് പറഞ്ഞു. സാധു യാദവ് ബീഹാറില്‍ തിരിച്ചു വന്നാല്‍ കഴുത്തൊടിച്ചു വിടുമെന്ന് തേജ് പ്രതികരിച്ചു. വയസായാല്‍ അടങ്ങിയൊതുങ്ങിക്കഴിയണമെന്നും ഉപദേശിച്ചു.
No comments