Breaking News

അദ്ദേഹം ഞങ്ങള്‍ക്കൊപ്പം ഉണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്നു.. പക്ഷേ അത് നടന്നില്ല.. പ്രശാന്ത് കിഷോറിനെ കോണ്‍ഗ്രസിന്റെ ഭാഗമാക്കാനുള്ള നീക്കം പരാജയപ്പെട്ടുവെന്ന് തുറന്ന് പറഞ്ഞ് പ്രിയങ്ക വദ്ര..

 


രാഷ്‌ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ കോണ്‍ഗ്രസില്‍ ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നുവെന്നും, എന്നാല്‍ പല കാരണങ്ങളാല്‍ അത് നടന്നില്ലെന്നും തുറന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക വദ്ര.

ഒന്നിച്ച്‌ മുന്നോട്ട് പോകാനുള്ള സാധ്യത തകര്‍ന്നതിന് പിന്നില്‍ പല കാരണങ്ങള്‍ ഉണ്ടെന്നും പ്രിയങ്ക വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്ക വദ്ര ഇക്കാര്യം വ്യക്തമാക്കിയത്.

' ഒന്നിലധികം കാരണങ്ങളാലാണ് അത് വിജയിക്കാതെ പോയത്. ചില തടസ്സങ്ങള്‍ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായി, ചിലത് ഞങ്ങളുടെ ഭാഗത്ത് നിന്നും. അതിനെ കുറിച്ച്‌ കൂടുതല്‍ വിശദമായി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പല വിഷയങ്ങളിലും യോജിച്ച്‌ പോകാന്‍ കഴിയുമായിരുന്നില്ല. ഒന്നിച്ച്‌ മുന്നോട്ട് പോകാനുള്ള സാധ്യതകളെ അത് തടസ്സപ്പെടുത്തി. അദ്ദേഹം ഞങ്ങളോടൊപ്പം വേണമെന്ന് തന്നെ ആഗ്രഹിച്ചിരുന്നു. പുറത്ത് നിന്ന് ഒരാളെ കൊണ്ടുവരാന്‍ പ്രശ്‌നമുണ്ടായിരുന്നു എന്ന ആരോപണങ്ങള്‍ ശരിയല്ല. അങ്ങനെയാണെങ്കില്‍ ഞങ്ങള്‍ തമ്മില്‍ ഇത്രയധികം ചര്‍ച്ചകള്‍ നടത്തുമായിരുന്നില്ല' പ്രിയങ്ക പറഞ്ഞു.

സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക വദ്ര തുടങ്ങിവരുമായി കഴിഞ്ഞ വര്‍ഷം പ്രശാന്ത് കിഷോര്‍ നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരുകയാണെന്ന വ്യാപകമായ പ്രചാരണവും ഉണ്ടായിരുന്നു. 2024ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പ്രശാന്ത് കിഷോറിനെ കോണ്‍ഗ്രസിലെത്തിക്കാന്‍ നേതാക്കള്‍ തീരുമാനിക്കുന്നത്.

No comments