Breaking News

ആര്‍.ചന്ദ്രശേഖരന്‍ എതിരില്ലാതെ വീണ്ടും ഐ.എന്‍.ടി.യു.സി സംസ്‌ഥാന പ്രസിഡന്റ്..!!


 ഐ.എന്‍.ടി.യു.സി സംസ്‌ഥാന പ്രസിഡന്റായി ആര്‍. ചന്ദ്രശേഖരന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായ നാലാം തവണയാണ് ചന്ദ്രശേഖരന്‍ ഐ.എന്‍.ടി.യു.സി സംസ്‌ഥാന പ്രസിഡന്റ് പദവിയിലെത്തുന്നത്.

സംസ്‌ഥാന റിട്ടേണിംഗ് ഓഫിസര്‍ വി.ആര്‍. ജഗന്നാഥനാണ് ചന്ദ്രശേഖരന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചത്. 2007ലാണ് ആര്‍. ചന്ദ്രശേഖരനെ സംസ്‌ഥാന പ്രസിഡന്റായി ദേശീയ നേതൃത്വം നോമിനേറ്റ് ചെയ്തത്. തുടര്‍ന്ന് 2012ലും 2016ലും നടന്ന തെരഞ്ഞെടുപ്പില്‍ ചന്ദ്രശേഖരന്‍ സംസ്‌ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

സംസ്‌ഥാന പ്രസിഡന്റ് സ്‌ഥാനത്തേക്ക്‌ ആകെ 25 നാമനിര്‍ദേശ പത്രികകളാണ് വിതരണം ചെയ്തിരുന്നത്. 23 പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടു. ആര്‍. ചന്ദ്രശേഖരന് വേണ്ടി 14 ജില്ലാ കമ്മിറ്റികളും ഏഴ് വ്യക്തികളും ചേര്‍ന്ന് 21 നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചിരുന്നു. ചന്ദ്രശേഖരന് വേണ്ടി സമര്‍പ്പിക്കപ്പെട്ട രണ്ട് നാമനിര്‍ദേശ പത്രികകളും കെ.കെ. ധര്‍മ്മരാജന് വേണ്ടി സമര്‍പ്പിക്കപ്പെട്ട രണ്ട് നാമനിര്‍ദേശ പത്രികകളും സൂക്ഷ്മ പരിശോധനയില്‍ തള്ളയതിനെ തുടര്‍ന്നാണ് ആര്‍. ചന്ദ്രശേഖരന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

2020 മാര്‍ച്ചിലാണ്‌ തെരഞ്ഞെടുപ്പ് ഷെഡ്യൂള്‍ ചെയ്തിരുന്നെങ്കിലും കോവിഡിനെ തുടര്‍ന്നാണ് നീണ്ടുപോയത്. ഐ.എന്‍.ടി.യു.സിയില്‍ അഫിലിയേറ്റ് ചെയ്ത 472 യൂനിയനുകളില്‍ ഓരോ യൂനിയനില്‍നിന്നും 100 പേര്‍ക്ക് ഒരു പ്രതിനിധി എന്ന കണക്കില്‍ ജില്ലാ പ്രതിനിധികളെ തെരഞ്ഞെടുത്ത് അവര്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിരുന്നു.

സംഘടനാ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ മാതൃകയാക്കാവുന്ന തരത്തിലാണ് ഐ.എന്‍.ടി.യു.സി സംസ്‌ഥാന കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയതെന്നും തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയും സ്‌ഥിരം ജോലി ഇല്ലാതാക്കുന്നതിനെതിരെയും പൊതുമേഖലാ സ്‌ഥാപനങ്ങള്‍ വിറ്റഴിക്കുന്നതിനെതിരെയും ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആര്‍. ചന്ദ്രശേഖരന്‍ പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല, സി.ഐ.ടി.യു സംസ്‌ഥാന സെക്രട്ടറി എളമരം കരീം, എ.ഐ.ടി.യു.സി സംസ്‌ഥാന സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ എന്നിവര്‍ ടെലഫോണില്‍ വിളിച്ച്‌ അഭിനന്ദിച്ചതായി ആര്‍. ചന്ദ്രശേഖരന്‍ പറഞ്ഞു.

സംസ്‌ഥാന റിട്ടേണിംഗ് ഓഫിസര്‍ വി.ആര്‍. ജഗന്നാഥന്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫിസര്‍ തമ്ബി കണ്ണാട്, ക്രെഡന്‍ഷ്യല്‍ കമ്മിറ്റി കണ്‍വീനര്‍ വി.എ. ജോസഫ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

No comments