ഉത്തരാഖണ്ഡില്‍ വൻ ട്വിസ്റ്റ്..!! ബിജെപി മന്ത്രി തിരിച്ച് കോണ്‍ഗ്രസിലേക്ക്..!! തെരഞ്ഞെടുപ്പിന് മുന്നോടിയായി..
ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പിന് കളമൊരുങ്ങവേ മന്ത്രിയെ പുറത്താക്കി മുഖ്യമന്ത്രി. വനം മന്ത്രി ഹരക് സിങ് റാവത്തിനെയാണ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി പുറത്താക്കിയത്.
ഔദ്യോഗികമായി ഞായറാഴ്ച ഇക്കാര്യം അറിയിക്കുകയും ചെയ്തു.
ബി.ജെ.പിയില്‍നിന്ന് ആറുവര്‍ഷത്തേക്കും ഹരക് സിങ്ങിനെ പുറത്താക്കി. കോട്ധ്വാറില്‍നിന്നുള്ള എം.എല്‍.എയാണ് ഹരക് സിങ്.
മന്ത്രിസ്ഥാനം നഷ്ടപ്പെട്ട്, പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതിന് പിന്നാലെ ഹരക് സിങ് കോണ്‍ഗ്രസില്‍ എത്തുമെന്നാണ് വിവരം. തിങ്കളാഴ്ച ഹരീഷ് റാവത്ത് അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലാകും ഹരകിന്റെ പാര്‍ട്ടി പ്രവേശനം. ഹരകിനൊപ്പം രണ്ട് ബി.ജെ.പി എം.എല്‍.എമാര്‍ കൂടി കോണ്‍ഗ്രസിലെത്തിയേക്കും.
2016ല്‍ കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്തിനെതിരെ വിമതന്‍മാരായി ബി.ജെ.പിയിലേക്ക് ചേക്കേറിയ 10 എം.എല്‍.എമാരില്‍ ഒരാളാണ് ഹരക് സിങ്.
ഉത്തരാഖണ്ഡ് കാബിനറ്റില്‍നിന്ന് ഹരക് സിങ്ങിനെ റാവത്തിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. തെരഞ്ഞെടുപ്പിന് മുമ്ബ് കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു പുറത്താക്കണമെന്ന ആവശ്യവുമായി പാര്‍ട്ടിയും മുഖ്യമന്ത്രിയും രംഗത്തെത്തിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാണ് ഹരക് സിങ്ങിനെതിരായ ആരോപണം. നേരത്തേ ഹരകിന്റെ ഡല്‍ഹി സന്ദര്‍ശനം പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചയായിരുന്നു.
ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയിട്ടും തനിക്കെതിരായ നടപടിയെക്കുറിച്ച് അറിയില്ലെന്നായിരുന്നു ഹരക് സിങ്ങിന്റെ പ്രതികരണം.
നാലാംഘട്ടമായ ഫെബ്രുവരി 14നാണ് ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ്. 70 നിയമസഭ മണ്ഡലങ്ങളുള്ള ഉത്തരാഖണ്ഡില്‍ 2017ല്‍ ബി.ജെ.പി 57 സീറ്റുകള്‍ നേടി അധികാരത്തിലെത്തുകയായിരുന്നു. ഭരണത്തിലിരിക്കുന്ന ബി.ജെ.പിയും ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസും അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയും തമ്മിലാകും മത്സരം.
No comments