Breaking News

ഭരണം പിടിച്ചാല്‍ രണ്ട് മുഖ്യമന്ത്രി..!! മായാവതിയുടെ പഴയ വിശ്വസ്തനെ കൂട്ടുപിടിച്ച്‌ 'മൂന്നാം മുന്നണി' പ്രഖ്യാപിച്ച്‌ ഉവൈസി..

 


ബിഎസ്‍പി നേതാവ് മായാവതിയുടെ ഉറ്റ വിശ്വസ്തനായിരുന്ന മുന്‍ മന്ത്രി ബാബു സിങ് ഖുഷ്‌വാഹയെ കൂട്ടുപിടിച്ച്‌ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതിയ മുന്നണി പ്രഖ്യാപിച്ച്‌ അസദുദ്ദീന്‍ ഉവൈസി.

കുഷ്‌വാഹയുടെ ജന്‍ അധികാര്‍ പാര്‍ട്ടിയും ഭാരത് മുക്തി മോര്‍ച്ചയും ചേര്‍ന്നാണ് ഭാഗീധരി പരിവര്‍ത്തന്‍ മോര്‍ച്ച എന്ന പേരില്‍ ഉവൈസി 'മൂന്നാം മുന്നണി' രൂപീകരിച്ചത്.

തെരഞ്ഞെടുപ്പില്‍ മുന്നണി വിജയം നേടിയാല്‍ രണ്ട് മുഖ്യമന്ത്രിമാരും മൂന്ന് ഉപമുഖ്യമന്ത്രിമാരുമടങ്ങുന്ന സര്‍ക്കാരായിരിക്കും നിലവില്‍ വരികയെന്നാണ് ഉവൈസി അറിയിച്ചത്. മുഖ്യമന്ത്രിമാരില്‍ ഒരാള്‍ ദലിത് വിഭാഗത്തില്‍നിന്നും മറ്റൊരാള്‍ ഒബിസി വിഭാഗത്തില്‍നിന്നുമായിരിക്കും. മൂന്ന് ഉപമുഖ്യമന്ത്രിമാരും മുസ്‍ലിംകളായിരിക്കുമെന്നും മുന്നണി പ്രഖ്യാപനത്തിനിടെ ഉവൈസി വെളിപ്പെടുത്തി. 403 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നും പ്രഖ്യാപനമുണ്ട്.

ബിഎസ്‍പിയില്‍നിന്ന് ബിജെപി വഴി വരുന്ന ഖുഷ്‌വാഹ; തൊഴിലാളി നേതാവ് വാമന്‍

മായാവതിക്കുശേഷം ബഹുജന്‍ സമാജ് പാര്‍ട്ടി(ബിഎസ്പി)യിലെ ഏറ്റവും ശക്തനായ നേതാവായിരുന്നു ബാബു സിങ് ഖുഷ്‌വാഹ. രണ്ടു തവണ മായാവതി മന്ത്രിസഭയില്‍ കുടുംബക്ഷേമ മന്ത്രിയായിരുന്നു. പിന്നീട് പാര്‍ട്ടി വിട്ട ഇദ്ദേഹം ബിജെപിയില്‍ ചേക്കേറി. വിനയ് കത്യാര്‍ അടക്കമുള്ള മുതിര്‍ന്ന ബിജെപി നേതൃത്വത്തില്‍നിന്നാണ് അംഗത്വം സ്വീകരിച്ചത്.

പിന്നീട് ബിജെപിയില്‍നിന്നും രാജിവച്ച ഖുഷ്‌വാഹ ജന്‍ അധികാര്‍ പാര്‍ട്ടി എന്ന പേരില്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കുകയായിരുന്നു. പരിവര്‍ത്തന്‍ മോര്‍ച്ചയും ബിജെപിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കാണാന്‍ പോകുന്നതെന്നാണ് ഖുഷ്‌വാഹ പ്രതികരിച്ചത്.

സാമൂഹിക പ്രവര്‍ത്തകനായ വാമന്‍ മെശ്രാമാണ് ഭാരത് മുക്തി മോര്‍ച്ച നേതാവ്. ന്യൂനപക്ഷ, പിന്നാക്ക തൊഴിലാളികളുടെ സംഘടനയായ ബിഎഎംസിഇഎഫ് ദേശീയ പ്രസിഡന്റാണ് വാമന്‍. ചെറുകിട കക്ഷികള്‍ മുന്നണിയില്‍ ചേരാനായി തങ്ങളെ സമീപിച്ചിട്ടുണ്ടെന്നും സമാനമനസ്‌കര്‍ക്കുമുന്‍പില്‍ തങ്ങളുടെ വാതില്‍ തുറന്നുകിടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

നേരത്തെ എസ്പിയുമായും ഓംപ്രകാശ് രാജ്ബറുമായും ചേര്‍ന്ന് ഉവൈസി സഖ്യനീക്കം നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. അഖിലേഷ് യാദവ് അനുകൂല നിലപാട് സ്വീകരിക്കാത്തതായിരുന്നു നീക്കം പരാജയപ്പെടാന്‍ കാരണം.

No comments