Breaking News

ഡൽഹിയിൽ നിർണായക നീക്കം..!! കേന്ദ്ര സര്‍ക്കാരിനെ അറിയിക്കാതെ ഡല്‍ഹിയില്‍ വന്നിറങ്ങി ചൈനീസ് വിദേശകാര്യ മന്ത്രി..

 


ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഇന്ത്യയിലെത്തി. ന്യൂഡല്‍ഹിയില്‍ എത്തിയ അദ്ദേഹം നാളെ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കറുമായും ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്‌ച നടത്തുമെന്നാണ് സൂചന. വാങ് യി എത്തുന്നതിന്റെ ഔദ്യോഗിക വിവരങ്ങളൊന്നും കേന്ദ്ര സര്‍ക്കാരിന് ലഭിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ വിമാനം അഫ്‌ഗാനില്‍ നിന്നും ഇന്ത്യയിലെത്തിയ ശേഷമാണ് വിവരം സ്ഥിരീകരിച്ചത്.

കാശ്‌മീരുമായി ബന്ധപ്പെട്ട് പാകിസ്ഥാനില്‍വച്ച്‌ വിവാദ പരാമര്‍ശം നടത്തിയതിന് പിന്നാലെയാണ് വാങ് യി ഇന്ത്യയിലെത്തിയത്. ഇസ്ളാമാബാദില്‍ വച്ച്‌ 'കാശ്‌മീര്‍ വിഷയത്തില്‍ നിരവധി ഇസ്ളാമിക സുഹൃത്തുക്കളുടെ അഭിപ്രായം ചൈന കേട്ടു. ഞങ്ങളും ഇതേ അഭിലാഷമാണ് പിന്തുടരുന്നത്.' എന്നായിരുന്നു വാങ്‌ യി പറഞ്ഞത്. വിഷയത്തില്‍ ഇന്ത്യ ശക്തമായി തിരിച്ചടിച്ചിരുന്നു. ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ് ജമ്മു കാശ്‌മീര്‍ പ്രശ്‌നം. അതില്‍ ചൈനയ്‌ക്ക് അഭിപ്രായം പറയാന്‍ യാതൊരു അവകാശവുമില്ല എന്നാണ് ഇന്ത്യ വ്യക്തമാക്കിയത്.

2020 ജൂണില്‍ ഗാല്‍വാനിലുണ്ടായ ഇന്ത്യ-ചൈന സൈനിക ഏറ്റുമുട്ടലിന് ശേഷം ഏതെങ്കിലുമൊരു ചൈനീസ് ഉന്നത അധികാര സ്ഥാനത്തുള‌ളയാള്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നത് ഇതാദ്യമാണ്. യുക്രൈന്‍ സംഘര്‍ഷമുള്‍പ്പടെ ഇന്ത്യയെയും ചൈനയെയും ഒരുപോലെ ബാധിക്കുന്ന വിഷയത്തില്‍ ചര്‍ച്ചയ്‌ക്കായാണ് വാങ് യി എത്തിയതെന്ന് സൂചനയുണ്ട്. എന്നാല്‍ സന്ദര്‍ശന വിവരം സംബന്ധിച്ച്‌ ഔദ്യോഗികമായി സൂചനകളൊന്നുമില്ല. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ ഇരു രാജ്യങ്ങളുടെയും പുറത്ത് ചൈനയുമായി മുന്‍പ് ചര്‍ച്ച നടത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയിലെത്തി ചര്‍ച്ച നടന്നിട്ടില്ല.

No comments