Breaking News

ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ എന്‍.എസ്.എസ് തീരുമാനിക്കും, കേരളത്തില്‍ താമര വിരിയിക്കാന്‍ തന്ത്രങ്ങളുമായി ദേശീയ നേതൃത്വം

ശബരിമല യുവതി പ്രവേശന വിഷയം ആയുധമാക്കി തിരഞ്ഞെടുപ്പി നൊരുങ്ങുകയാണ് കേരളത്തിലെ ബി.ജെ.പി നേതൃത്വം. സെക്രട്ടേറിയറ്റ് പടിക്കല്‍ ആരംഭിച്ച നിരാഹാര സമരം ഫലം കണ്ടില്ലെങ്കിലും അമൃതാനന്ദമയയിയെ കൂടെക്കൂട്ടി അയ്യപ്പ സംഗമം സംഘിടിപ്പിച്ചതിന്റെ ആത്മ വിശ്വാസത്തിലാണ് ബി.ജെ.പി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
ലോക്‌സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കവെ സ്ഥാനാര്‍ത്ഥി കണ്ടെത്താനുള്ള തിരിക്കിലാണ് പാര്‍ട്ടി. എന്നാല്‍ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ പുതിയ തന്ത്രങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ബി.ജെ.പി ദേശീയ നേതൃത്വം.
കേരളത്തിലെ സുപ്രധാന മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കാന്‍ നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍.എസ്.എസ്)യുടെ താല്‍പര്യം കൂടി പരിഗണിക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം.
തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം എന്നീ മണ്ഡലങ്ങളിലെ സീറ്റുകളിലായിരിക്കും എന്‍.എസ്.എസിന്റെ തീരുമാനം പരിഗണിക്കുക. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന നേതാക്കള്‍ക്ക് ദേശീയ നേതൃത്വം നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.
ഇതില്‍ വിജയ സാദ്ധ്യതയുള്ള മണ്ഡലമായ തിരുവനന്തപുരത്ത് ശക്തരായ സ്ഥാനാര്‍ത്ഥികളെ നിറുത്താനാണ് തീരുമാനം.
മിസോറം ഗവര്‍ണറായ കുമ്മനം രാജശേഖരന്‍,​ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള,​ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.സുരേന്ദ്രന്‍,​ എം.ടി രമേശ്,​ ഡല്‍ഹിയില്‍ പ്രവര്‍ത്തനം കേന്ദ്രീകരിച്ച നേതാക്കളായ ആര്‍.ബാലശങ്കര്‍,​ അരവിന്ദമേനോന്‍ എന്നിവരെ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ശബരിമല വിഷയം കത്തിനില്‍ക്കുന്നതോടെ പത്തനംതിട്ടയിലും ബി.ജെ.പിക്ക് വിജയ സാദ്ധ്യത കൂടുതലാണ്. ഇവിടെ കേന്ദ്ര മന്ത്രിയായ അല്‍ഫോണ്‍സ് കണ്ണന്താനം,​ ബി. രാധാകൃഷ്ണ മേനോന്‍ എന്നിവരാണ് ആര്‍.എസ്.എസിന്റെ പരിഗണനയിലുള്ളത്.
ഇവരില്‍ ശബരിമല വിധിയില്‍ പുനപരിശോധന ഹര്‍ജി നല്‍കിയതും,​ രഹ്ന ഫാത്തിമയ്ക്കെതിരെ പരാതി നല്‍കിയതും രാധാകൃഷ്ണ മേനോന് സാദ്ധ്യത വര്‍ദ്ധിക്കുകയാണ്. എന്നാല്‍ നിലവില്‍ രാജ്യസഭാംഗമായ അല്‍ഫോണ്‍സ് കണ്ണന്താനത്തെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ സംശയമാണ്.
കോട്ടയത്ത് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ജില്ലാ പ്രസിഡന്റ് എന്‍.ഹരി,​ ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യന്‍ എന്നിവരെ പരിഗണിക്കാനാണ് സാദ്ധ്യത. സാമ്ബത്തിക സംവരണ ബില്ലിന് അനുകൂലിച്ച്‌ പ്രധാനമന്ത്രിയെ പുകഴ്ത്തിയ എന്‍.എസ്.എസിന്റെ തീരുമാനം ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഏറെ നിര്‍ണായകമാണ്.

No comments