Breaking News

ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളിയും കെ.സി വേണുഗോപാലും മത്സരിക്കില്ല.. മിടുമിടുക്കന്മാരായ ചുണക്കുട്ടന്മാരെ രംഗത്തിറക്കുമെന്ന് ചെന്നിത്തല.. പ്രഖ്യാപനം വൈകിട്ട് ആറരക്ക്..

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാക്കള്‍ മത്സരത്തിനില്ല. ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി വേണുഗോപാല്‍ എന്നിവര്‍ മത്സരിക്കില്ല.
കോണ്‍ഗ്രസ് സ്‌ക്രീനിംഗ് കമ്മിറ്റിക്ക് ശേഷം കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലും ഡല്‍ഹിയില്‍ ഇക്കാര്യം അറിയിച്ചു.

കോണ്‍ഗ്രസ് മിടുമിടുക്കന്മാരായ ചുണക്കുട്ടന്മാരെ രംഗത്തിറക്കും. യു.ഡി.എഫ് വന്‍ വിജയം നേടും. അതിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയാണ് തയ്യാറാക്കുന്നതെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക വൈകിട്ട് ആറരയ്ക്ക് പ്രഖ്യാപിക്കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് സമിതി യോഗത്തിനു ശേഷമായിരിക്കും പ്രഖ്യാപനം.

ആലപ്പുഴയില്‍ സിറ്റിംഗ് എം.പിയാണ് കെ.സി വേണുഗേപാല്‍. എന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കമ്മിറ്റികളിലെ സ്ഥിരാംഗമാണ്. അതിനാല്‍ ആലപ്പുഴയില്‍ പ്രചാരണത്തിന് പരിമിതയുള്ളതിനാല്‍ മത്സരിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചതായി നേതൃത്വം വ്യക്തമാക്കി.

കെ.പി.സി.സി പ്രസിഡന്റ് എന്ന ചുമതല ഭംഗിയായി നടത്തുന്നതിനും മറ്റു മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കേണ്ടതിനാലും മുല്ലപ്പള്ളി രാമചന്ദ്രനും മത്സരത്തിനില്ലെന്ന് അറിയിച്ചതായി രമേശ് ചെന്നിത്തല പറഞ്ഞു.
കെ.പി.സി.സി അധ്യക്ഷനായി സ്ഥാനമേല്‍ക്കുന്ന സമയത്തുതന്നെ ഇത്തവണ മത്സരത്തിനില്ലെന്ന് മുല്ലപ്പള്ളി വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏതു മണ്ഡലത്തില്‍ നിന്നാലും വിജയിക്കുന്ന തലമുതിര്‍ന്ന ആളാണ് ഉമ്മന്‍ ചാണ്ടി. അദ്ദേഹം ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിയാണ്. കേരള രാഷ്ട്രീയത്തില്‍ സജീവമായി തുടരാന്‍ തന്നെയാണ് ആഗ്രഹമെന്നു അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പില്‍ തങ്ങള്‍ ഒറ്റക്കെട്ടാണ്. മറ്റേതു പാര്‍ട്ടിക്കും സാധ്യമല്ലാത്ത വിധത്തിലുള്ള സ്ഥാനാര്‍ത്ഥി പട്ടികയായിരിക്കും കോണ്‍ഗ്രസ് പുറത്തിറക്കുകയെന്നും ചെന്നിത്തല പറഞ്ഞു.

മുതിര്‍ന്ന നേതാക്കളുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച്‌ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളും ഊഹാപോഹങ്ങളും അവസാനിപ്പിക്കാനാണ് ഇത്രയും കാര്യങ്ങള്‍ ഈ ഘട്ടത്തില്‍ വ്യക്തമാക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ഉമ്മന്‍ ചാണ്ടി സ്ഥാനാര്‍ത്ഥിയാകണമെന്ന് പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ കേരള രാഷ്ട്രീയത്തില്‍ തന്നെ തുടരാനാണ് അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചതെന്നും ചെന്നിത്തല വ്യക്തമാക്കി.

അതേസമയം, ഉമ്മന്‍ ചാണ്ടിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നേതൃത്വത്തിന് താല്‍പര്യമുണ്ടായിരുന്നു.
ആന്ധ്രപ്രദേശില്‍ നിന്നും ഇന്നു ഡല്‍ഹിയില്‍ എത്തണമെന്ന് ഉമ്മന്‍ ചാണ്ടിക്ക് നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും സമ്മര്‍ദ്ദത്തിന് വഴങ്ങാതിരിക്കാന്‍ ഉമ്മന്‍ ചാണ്ടി ഇന്നത്തെ യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

No comments