Breaking News

സീറ്റിന്റെ എണ്ണം കുറഞ്ഞാല്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് പാലം വലിക്കും, അവസരം കാത്ത് ബി.ജെ.പി.. മേയ് 23 നിര്‍ണായകം..

ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവരുന്നതും കാത്ത് കര്‍ണാടക സംസ്ഥാന രാഷ്‌ട്രീയത്തില്‍ നെഞ്ചിടിക്കുന്നത് മൂന്നു പേര്‍ക്കാണ്.
ഇരുപത്തിയെട്ട് ലോക്‌സഭാ സീറ്റുകളാണ് കര്‍ണാടകത്തില്‍. അതില്‍ പതിനഞ്ച് സീറ്റെങ്കിലും പിടിക്കാനായാല്‍ എച്ച്‌.ഡി. കുമാരസ്വാമിക്ക് മുഖ്യമന്ത്രിക്കസേരയില്‍ തുടരാം.
അതില്‍ക്കുറഞ്ഞാല്‍ കോണ്‍ഗ്രസ് പാലം വലിക്കുമെന്ന് തീര്‍ച്ച. കുമാരസ്വാമിയുടെ ഗ്യാലറിയിലിരിക്കുന്ന ജെ.ഡി.എസ് എം.എല്‍.എമാര്‍ക്കു തന്നെ കൂറ് കോണ്‍ഗ്രസിനോടാണ്.
പ്രതിപക്ഷത്ത് കളി നോക്കിയിരിക്കുന്ന ബി.ജെ.പിക്കും മേയ് 23 നിര്‍ണായകം. പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ ബി.എസ് യെദ്യൂരപ്പയുടെ ഗതി തിരഞ്ഞെടുപ്പു കഴിഞ്ഞേ പറയാനാവൂ.

കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയാണ് രക്തസമ്മര്‍ദ്ദം കൂടിവരുന്ന മൂന്നാമന്‍.

ഭരണം തീരെ പോരെന്ന് സ്വന്തം പാര്‍ട്ടി എം.എല്‍.എമാര്‍ തന്നെ കുറ്റപ്പെടുത്തുമ്ബോള്‍ കോണ്‍ഗ്രസിനെ കുറ്റം പറയാനാകുമോ? കുമാരസ്വാമിക്കെതിരെ അപ്രിയം കനത്തുവരാന്‍ തുടങ്ങിയിട്ട് കുറച്ചുനാളായി.
ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം കൂടി വരാന്‍ നോക്കിയിരിക്കുകയാണ് ശത്രുപക്ഷം. പതിനഞ്ചു സീറ്റ് കിട്ടിയില്ലെങ്കില്‍ ജെ.ഡി.എസ്- കോണ്‍ഗ്രസ് സഖ്യം തന്നെ തകര്‍ന്നുപോകും. അതു തന്നെയാണ് പ്രതിപക്ഷ ബെഞ്ചിലിരുന്ന് ബി.ജെ.പി പ്രാര്‍ത്ഥിക്കുന്നതും.
നേരത്തേ തന്നെ കുമാരസ്വാമിയെ കുരുക്കിലാക്കാന്‍ നോക്കിയിരുന്ന പാര്‍ട്ടി എം.എല്‍.എമാര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഒന്നുകൂടി മുറുക്കിപ്പിടിച്ചു. മകന്‍ നിഖില്‍ മത്സരിക്കുന്ന മാണ്ഡ്യയില്‍ മാത്രമാണ് കുമാരസ്വാമിയുടെ ശ്രദ്ധയെന്നാണ് പ്രധാന ആക്ഷേപം.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകത്തില്‍ 17 സീറ്റു നേടിയ ബി.ജെ.പിക്ക് ഇത്തവണ സീറ്റ് കുറഞ്ഞാല്‍ സ്വാഭാവികമായും സംസ്ഥാന നേതാവ് ബി.എസ്. യെദ്യൂരപ്പയെ ദേശീയ നേതൃത്വം തെറിപ്പിക്കും. വയസ്സ് 76 ആയി.
കര്‍ണാടകം വിട്ടാല്‍ യെദ്യൂരപ്പയ്‌ക്ക് സ്ഥാനം പാര്‍ട്ടിയുടെ ഒതുക്കല്‍ കേന്ദ്രമായ മാര്‍ഗദര്‍ശക് മണ്ഡലിലാകും. അവിടെപ്പോയി എല്‍.കെ. അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കുമൊപ്പം സ്വസ്ഥമായി ഇരിക്കാം.

സ്ഥിതി മെച്ചപ്പെടുത്തിയാല്‍, ലിംഗായദത്ത് സമുദായത്തിലെ കരുത്തനായ നേതാവിന് മുഖ്യമന്ത്രിക്കസേരയില്‍ ഒരു മൂന്നാമൂഴം കൂടി പ്രതീക്ഷിക്കാം. കുമാരസ്വാമി സര്‍ക്കാരിന് ഒരു വയസ്സേയുള്ളൂ. നിയമസഭയ്‌ക്ക് നാലു വര്‍ഷം കൂടി കാലാവധിയുണ്ടെന്ന് ചുരുക്കം.
ആ നാലുവര്‍ഷക്കണക്ക് മനസ്സിലിട്ടാണ്, താന്‍ 2023 വരെ സജീവ രാഷ്‌ട്രീയത്തിലുണ്ടാകുമെന്ന് യെദ്യൂരപ്പ ഇടയ്‌ക്കിടെ പറയുന്നത്. മുഖ്യമന്ത്രിയായി രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുക. അതൊരു സുന്ദരമായ ആഗ്രഹം തന്നെ.

മുന്‍ മുഖ്യനും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ സിദ്ധരാമയ്യയ്‌ക്കും മുഖ്യമന്ത്രിക്കസേരയില്‍ ഒരുവട്ടം കൂടിയെന്ന ലളിതമായ അജണ്ടയേയുള്ളൂ. ഇതുവരെ കാര്യങ്ങള്‍ അദ്ദേഹത്തിന് അനുകൂലമാണു താനും. കോണ്‍ഗ്രസില്‍ നിന്നു മാത്രമല്ല, ജെ.ഡി.എസില്‍ നിന്നും ആവശ്യത്തിന് എം.എല്‍.എമാര്‍ പിന്തുണയ്‌ക്കാനുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാനായാല്‍ സ്വാഭാവികമായും കുമാരസ്വാമി ഒഴിഞ്ഞ് സിദ്ധരാമയ്യ മുഖ്യമന്ത്രിക്കസേരയിലെത്തും. ദേശീയ നേതൃത്വത്തിനും അതുതന്നെ താത്പര്യം. ഏതിനും ആദ്യം തിരഞ്ഞെടുപ്പു ഫലം വരണം.

225 കര്‍ണാടക നിയമസഭയില്‍ ജെ.ഡി.എസ്- കോണ്‍ഗ്രസ് സഖ്യത്തിന് 116 സീറ്റുണ്ട്. കോണ്‍ഗ്രസ് 78, ജെ.ഡി.എസ് 37, ബി.എസ്.പി- ഒന്ന്. മറുപക്ഷത്ത് 104 എം.എല്‍.എമാരുമായാണ് ബി.ജെ.പിയുടെ കാത്തിരിപ്പ്.
കുമാരസ്വാമി സര്‍ക്കാര്‍ വീണാല്‍ ആ തക്കം നോക്കി, മുമ്ബ് പലവട്ടം ശ്രമിച്ചതുപോലെ എം.എല്‍.എമാരെ വിലയ്‌ക്കെടുത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പി ഒരുങ്ങുമെന്നു തീര്‍ച്ച.

ജെ.ഡി.എസും കോണ്‍ഗ്രസും തമ്മില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജിക്കുന്നതിനെച്ചൊല്ലിയുണ്ടായിരുന്ന തര്‍ക്കം പരിഹരിച്ചതു തന്നെ ഏറെ പാടുപെട്ടാണ്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി മാര്‍ച്ച്‌ മദ്ധ്യത്തില്‍ കൊച്ചിയില്‍ വന്നപ്പോള്‍ അവിടെവച്ചായിരുന്നു ജെ.ഡി.എസ് ജനറല്‍ സെക്രട്ടറി ഡാനിഷ് അലിയുമായി അവസാനവട്ട ചര്‍ച്ചയും തീരുമാനവും. അതനുസരിച്ച്‌, 28 ലോക്‌സഭാ സീറ്റില്‍ മാണ്ഡ്യ ഉള്‍പ്പെടെ എട്ടെണ്ണമാണ് ജെ.ഡി.എസിന്.

No comments