Breaking News

വിവി പാറ്റ് 50 ശതമാനം എണ്ണണം; പ്രതിപക്ഷ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും

വിവി പാറ്റ് മെഷീനുകളില്‍ പകുതി എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജിയില്‍ അടുത്തയാഴ്ച വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. 21 പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

നേരത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഇതേ ആവശ്യം കോടതി തള്ളിയിരുന്നു. ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് വീതം വിവി പാറ്റ് മെഷീനുകള്‍ എണ്ണിയാല്‍ മതിയെന്ന് ഉത്തരവിട്ടാണ് പ്രതിപക്ഷ കക്ഷികളുടെ ആവശ്യം കോടതി തള്ളിക്കളഞ്ഞത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കൂടി അഭിപ്രായം ആരാഞ്ഞ ശേഷമായിരുന്നു നടപടി.

എന്നാല്‍ ആന്ധ്രാപ്രദേശില്‍ അടക്കം വ്യാപകമായി ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ ക്രമക്കേടു നടന്നുവെന്നും അതിനാല്‍ ഉത്തരവ് പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.

ഈ ഹര്‍ജിയാണ് കോടതി ഫയലില്‍ സ്വീകരിച്ചിരിക്കുന്നത്.

പ്രതിപക്ഷത്തിന്‍റെ ഹര്‍ജി കോടതി അംഗീകരിക്കുന്ന സാഹചര്യമുണ്ടായാല്‍ ലോക്സഭാ ഫലപ്രഖ്യാപനം ദിവസങ്ങള്‍ നീണ്ടുപോകാനാണ് സാധ്യത.

No comments