Breaking News

50 കോടി രൂപ തന്നാല്‍ ഞാന്‍ മോദിയെ കൊല്ലാം'; ബി എസ് എഫ് ഉദ്യോഗസ്ഥന്‍ തേജ് ബഹാദൂര്‍ യാദവിന്റെ ഞെട്ടിക്കുന്ന പ്രസ്താവന പുറത്ത്


50 കോടി രൂപ തന്നാല്‍ താന്‍ നരേന്ദ്ര മോദിയെ വധിക്കാന്‍ തയ്യാറാണെന്ന് പുറത്താക്കപ്പെട്ട ബി എസ് എഫ് ഉദ്യോഗസ്ഥന്‍ തേജ് ബഹാദൂര്‍ യാദവ് വെളിപ്പെടുത്തിയതായി ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു. താന്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് തേജ് ബഹാദൂര്‍ സമ്മതിച്ചതായും ദേശീയ മാദ്ധ്യമമായ ടൈംസ് നൗവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ വാര്‍ത്ത പുറത്തായതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് തേജ് ബഹാദൂര്‍ ആരോപിക്കുന്നു.

അതേ സമയം സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഉള്ളത്. സമാജ് വാദി പാര്‍ട്ടിയുടെ വാരാണസി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍ തങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണെന്ന് ഭാരതീയ ജനതാ പാര്‍ട്ടി എം പി ജി വി എല്‍ നരസിംഹ റാവു പറഞ്ഞു.

അധിക്കാരക്കൊതി മൂത്ത് കോണ്‍ഗ്രസ്സ് അടക്കമുള്ള പാര്‍ട്ടികള്‍ ഏത് സാമൂഹ്യവിരുദ്ധ ശക്തികള്‍ക്കൊപ്പവും കൂടുന്നത് ഗതികേടാണെന്നും അദ്ദേഹം ആരോപിച്ചു. തേജ് ബഹാദൂറിന്റെ വാക്കുകളെ പാര്‍ട്ടി ശക്തമായി അപലപിക്കുന്നതായും വിഷയത്തില്‍ അന്വേഷണ ഏജന്‍സികള്‍ യുക്തമായ നടപടി സ്വീകരിക്കേണ്ടതാണെന്നും റാവു ആവശ്യപ്പെട്ടു.

വാരാണസിയില്‍ നരേന്ദ്ര മോദിക്കെതിരെ എസ് പി സ്ഥാനാര്‍ത്ഥിയായി തേജ് ബഹാദൂര്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രിക മെയ് 1ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു. ബി എസ് എഫില്‍ നിന്നും പുറത്താക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തൃപ്തികരമായി വിശദീകരിക്കുന്നതില്‍ തേജ് ബഹാദൂര്‍ പരാജയപ്പെട്ടത് കൊണ്ടാണ് പത്രിക തള്ളിയതെന്ന് ജില്ലാ മജിസ്ട്രേറ്റ് സുരേന്ദ്ര സിംഗ് അറിയിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് തേജ് ബഹാദൂര്‍ വ്യക്തമാക്കിയിരുന്നു.

No comments