Breaking News

റീപ്പോളിങ് കഴിഞ്ഞിട്ടും കണ്ണൂരില്‍ നിന്നും പരാതികള്‍ ശമിക്കുന്നില്ല; പര്‍ദ്ദയണിഞ്ഞ വോട്ടര്‍മാരുടെയടുത്തുകൂടി കെ. സുധാകരന്‍ നടന്നു പോകുന്ന ദൃശ്യം പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചുവെന്ന് എല്‍ഡിഎഫ്; തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് ഇടതുപക്ഷത്തിന്റെ പരാതി

തെരഞ്ഞെടുപ്പ് അങ്കം കഴിഞ്ഞിട്ടും കണ്ണൂരില്‍ പരാതികള്‍ അവസാനിക്കുന്നില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച്‌ കണ്ണൂര്‍ ലോകസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരനെതിരെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ഇന്നലെ റീപോളിങ് നടന്ന പാമ്ബുരുത്തിയിലെ 166 ാം നമ്ബര്‍ ബൂത്തിന് സമീപത്തെത്തിയാണ് സുധാകരന്‍ പെരുമാറ്റചട്ടം ലംഘിച്ചതെന്ന് എല്‍.ഡി.എഫ് പരാതി നല്‍കിയത്. പര്‍ദ്ദയണിഞ്ഞ സ്ത്രീകള്‍ വോട്ട് ചെയ്യാന്‍ വരിനിന്നതിന് സമീപത്തു കൂടെ കെ. സുധാകരന്‍ നടന്നു പോകുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ശേഷം ചില കമന്റുകളോടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്നാണ് എല്‍.ഡി.എഫിന്റെ പരാതി.

മുഖാവരണം അണിഞ്ഞു കൊണ്ട് സ്ത്രീകളെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന് സിപിഎം. ജില്ലാ സെക്രട്ടറി എം വിജയരാജന്റെ പ്രസ്താവന നേരത്തെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിനെ പരിഹസിച്ചു കൊണ്ട് എം വിജയരാജന്റേയും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ. ശ്രീമതിയുടേയും ഭീഷണിക്ക് വഴങ്ങാതെ മുഖാവരണം ധരിച്ച്‌ വോട്ട് ചെയ്യാന്‍ സ്ത്രീകള്‍ വരി നില്‍ക്കുന്നുവെന്ന കുറിപ്പോടുകൂടി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു.

പോളിങ് ബൂത്തിന്റെ നൂറ് മീറ്റര്‍ ചുറ്റളവിലുള്ള ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും അതിന് കെ. സുധാകരന്‍ കൂട്ടുനിന്നുവെന്നുമാണ് എല്‍.ഡി.എഫിന്റെ പരാതി. ജില്ലാ വരണാധികാരികൂടിയായ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണക്കുമാണ് പരാതി നല്‍കിയിട്ടുള്ളത്.

No comments