Breaking News

പോലീസ് ബാലറ്റ് തിരിമറി: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിലേയ്ക്ക്

സംസ്ഥാനത്തെ പോലീസ് സേനയിലെ പോസ്റ്റല്‍ വോട്ടില്‍ വ്യാപകമായ തിരിമറിയുണ്ടായെന്ന് വ്യക്തമായ സാഹചര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കും. പോസ്റ്റല്‍ വോട്ടുകള്‍ മുഴുവന്‍ റദ്ദാക്കുക, സംസ്ഥാന ഇലക്ടറല്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ പോലീസുകാര്‍ക്കും ഫെസിലിറ്റേഷന്‍ സെന്റര്‍ വഴി വോട്ട് ചെയ്യുന്നതിന് സംവിധാനം ഒരുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിപക്ഷ നേതാവ് കോടതിയെ സമീപിക്കുന്നത്. .

പോലീസുകാരുടെ പോസ്റ്റല്‍ വോട്ടിലെ തിരിമറി സംബന്ധിച്ച്‌ പ്രതിപക്ഷനേതാവ് മൂന്ന് കത്തുകളാണ് സംസ്ഥാന ഇലക്‌ട്രറല്‍ ഓഫീസര്‍ക്ക് നല്‍കിയത്.

ആദ്യം നല്‍കിയ കത്ത് സംസ്ഥാന ഇലക്‌ട്രറല്‍ ഓഫീസര്‍ സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയെങ്കിലും പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്ന് ചൂണ്ടിക്കാട്ടി അതിന്മേല്‍ നടപടി അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മാധ്യമങ്ങളിലൂടെ തിരിമറി പുറത്തുവന്നപ്പോള്‍ ഇത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വീണ്ടും രണ്ട് കത്തുകള്‍ കൂടി നല്‍കിയിരുന്നു. ക്രമക്കേട് ബോധ്യപ്പെട്ട ഇലക്‌ട്രറല്‍ ഓഫീസര്‍ കേസെടുത്ത് അന്വേഷിക്കാന്‍ പോലീസ് മേധാവിയെ ചുമതലപ്പെടുത്തി.

വോട്ടെണ്ണലിന് 12 ദിവസം മാത്രം ബാക്കിയുള്ളപ്പോള്‍ അന്വേഷണം നീണ്ടുപോകുകയും കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുള്ളതുകൊണ്ടും ആണ് കോടതിയെ സമീപിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. താന്‍ ആദ്യം നല്‍കിയ കത്ത് അവഗണിച്ചതാണ് പ്രശ്നങ്ങള്‍ ഇത്രത്തോളം വഷളാകാന്‍ കാരണം. അന്ന് നല്‍കിയ കത്തില്‍ കഴമ്ബില്ലെന്ന് പറഞ്ഞ അതേ പോലീസ് മേധാവിയുടെ കീഴില്‍ തന്നെയാണ് ഇപ്പോള്‍ തിരിമറിക്കേസ് അന്വേഷിക്കുന്നത് എന്നതിനാല്‍ അത് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയേറെയാണെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

No comments