Breaking News

രാഹുല്‍ രാജിവയ്‌ക്കരുത്, സമ്മര്‍ദവുമായി മുതിര്‍ന്ന നേതാക്കള്‍: പ്രവര്‍ത്തക സമിതി യോഗം നിര്‍ണായകം

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട വന്‍ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമോ എന്നതാണ് പാര്‍ട്ടി പ്രവര്‍ത്തക സമിതി യോഗവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാന ചോദ്യം. എന്നാല്‍ രാഹുലിന്റെ ഈ തീരുമാനത്തെ മുതിര്‍ന്ന നേതാക്കളെല്ലാം എതിര്‍ക്കുകയാണ്.

പ്രവര്‍ത്തക സമിതി യോഗത്തില്‍ രാജിക്കാര്യത്തില്‍ രാഹുല്‍ ഉറച്ചുനില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍, രാജിയെ കുറിച്ച്‌ ഈ ഘട്ടത്തില്‍ ആലോചിക്കരുതെന്നും രാഹുല്‍ തന്നെ അദ്ധ്യക്ഷനായി തുടരണമെന്നുമാണ് നേതാക്കള്‍ അഭിപ്രായപ്പെട്ടത്. യോഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 52 അംഗങ്ങളാണു സമിതിയിലുള്ളത്. രാഹുലിനെക്കൂടാതെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വദ്ര അടക്കമുള്ള ജനറല്‍ സെക്രട്ടറിമാര്‍, യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ സമിതിയിലുണ്ട്.

വയനാട് വന്‍ ഭൂരിപക്ഷത്തില്‍ നേടിയ വിജയത്തിനിടയിലും അമേതിയിലെ രാഹുലിന്റെ തോല്‍വി കോണ്‍ഗ്രസിന് വലിയ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. കഴിഞ്ഞ തവണ 44 സീറ്റാണ് നേടിയതെങ്കില്‍ ഇത്തവണ 52 സീറ്റ് മാത്രം. നിയമസഭ തിരഞ്ഞെടുപ്പുകള്‍ ജയിച്ച രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലടക്കം ഹിന്ദി മേഖലയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. പല സംസ്ഥാനങ്ങളിലും ഒരു സീറ്റ് പോലും കോണ്‍ഗ്രസിന് കിട്ടിയില്ല. രാജസ്ഥാനിലും ഡല്‍ഹിയിലും ഗുജറാത്തിലുമടക്കം കോണ്‍ഗ്രസ് പൂജ്യമായി.

തനിക്കാണു തോല്‍വിയുടെ നൂറുശതമാനം ഉത്തരവാദിത്വമെന്നായിരുന്നു ഫലപ്രഖ്യാപനം വന്നതിനുശേഷം രാഹുല്‍ പറഞ്ഞത്. അതേസമയം, കോണ്‍ഗ്രസിന്റെ പരാജയത്തിന് രാഹുല്‍ ഗാന്ധിയല്ല ഉത്തരവാദിയെന്ന് പ്രവര്‍ത്തകസമിതി അംഗം ഉമ്മന്‍ ചാണ്ടി ഡല്‍ഹിയില്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് മുമ്ബും പരാജയം നേരിട്ടിട്ടുണ്ട്. പാര്‍ട്ടി തെറ്റുതിരുത്തി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രാഹുല്‍ രാജി വയ്ക്കുകയാണെങ്കില്‍ ആരാകും പുതിയ പ്രസിഡന്റ് എന്ന ചോദ്യമുണ്ട്. പ്രിയങ്ക ഗാന്ധി പാര്‍ട്ടിയുടെ പുതിയ വൈസ് പ്രസിഡന്റ് ആകുമോ എന്ന ചോദ്യവുമുണ്ട്. സീതാറാം കേസരിക്ക് ശേഷം നെഹ്രു കുടുംബത്തില്‍ നിന്ന് പുറത്ത് നിന്നൊരാളെ പ്രസിഡന്റ് സ്ഥാനത്ത് കോണ്‍ഗ്രസ് നിയോഗിക്കുമോ എന്ന ചോദ്യമുണ്ട്.

No comments