Breaking News

എക്സിറ്റ് പോള്‍ ഫലം: സര്‍ക്കാര്‍ രൂപീകരണ നീക്കവുമായി ബി.ജെ.പി,​ ആശങ്കയില്‍ മുങ്ങിത്തപ്പി പ്രതിപക്ഷം

മോദി ഭരണം തുടരുമെന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങളുടെ ആത്മവിശ്വാസത്തില്‍ തുടര്‍ നീക്കങ്ങള്‍ അതിവേഗത്തിലാക്കി ബി.ജെ.പി നീങ്ങുമ്ബോള്‍ പ്രതിപക്ഷത്ത് ആശങ്കയും ആശയക്കുഴപ്പവും മുറുകുന്നു. മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസിന് വന്‍തിരിച്ചടി എന്ന എക്സിറ്റ് പോള്‍ ഫലമാണ് ഏറ്റവും വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്.

Loading Advertisement...
ഫലപ്രഖ്യാപനം വരുന്ന മേയ് 23ന് യു.പി.എ അദ്ധ്യക്ഷ സോണിയാഗാന്ധി വിളിച്ച പ്രതിപക്ഷ കക്ഷികളുടെ യോഗം നടക്കാനുള്ള സാദ്ധ്യതയും മങ്ങി. ആന്ധ്ര മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബുനായിഡുവിന്റെ നേതൃത്വത്തില്‍ തുടങ്ങിയ സഖ്യരൂപീകരണ ചര്‍ച്ചകളും വഴിമുട്ടി. ഫലം വന്നശേഷം തീരുമാനിക്കാമെന്ന നിലപാടാണ് നേതാക്കള്‍ പങ്കുവയ്ക്കുന്നത്. അതിനിടെ ഇന്നലെ വൈകിട്ട് കൊല്‍ക്കത്തയിലെത്തി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി നായിഡു കൂടിക്കാഴ്ച നടത്തി.

പുതിയ സര്‍ക്കാര്‍ രൂപീകരണമുള്‍പ്പെടെ ചര്‍ച്ചചെയ്യാന്‍ ലക്ഷ്യമിട്ട് എന്‍.ഡി.എ സഖ്യകക്ഷി നേതാക്കള്‍ക്കായി ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ ഡല്‍ഹിയില്‍ വിരുന്നൊരുക്കി. ഇന്ന് രാത്രി നടക്കുന്ന വിരുന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, എന്‍.ഡി.എ നേതാക്കള്‍, മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ബി.ജെ.പി ആസ്ഥാനത്ത് അമിത് ഷായുടെ നേതൃത്വത്തില്‍ നേതാക്കളുമായി ചര്‍ച്ചകള്‍ നടക്കും.

എന്‍.ഡി.എ കക്ഷി നേതാക്കളെ ഒപ്പം നിറുത്തുക എന്നതാണ് പ്രധാനമായും ബി.ജെ.പി ലക്ഷ്യമിടുന്നത്. ഏതെങ്കിലും സാഹചര്യത്തില്‍ കേവലഭൂരിപക്ഷം ലഭിക്കാതെ വന്നാലും സഖ്യകക്ഷികള്‍ കൈവിട്ട് പോകില്ലെന്ന് ഉറപ്പിക്കണം. ഒപ്പം ഭൂരിപക്ഷം ലഭിച്ചാല്‍ തന്നെ പ്രതിസന്ധികളില്ലാതെ വേഗത്തില്‍ സര്‍ക്കാര്‍ രൂപീകരണം പൂര്‍ത്തിയാക്കണം. കൂടുതല്‍ കക്ഷികള്‍ക്കായി എന്‍.ഡി.എ വാതില്‍ തുറന്നിടുമെന്ന് അമിത് ഷാ വ്യക്തമാക്കിയതിനാല്‍ ഇക്കാര്യത്തിലും ചര്‍ച്ചകള്‍ നടക്കും. എന്‍.ഡി.എ യോഗത്തിന് മുന്നോടിയായി വൈകിട്ട് ബി.ജെ.പിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗവും നടന്നേക്കും.

അതേസമയം ശരാശരി എന്‍.ഡി.എയ്ക്ക് 302 സീറ്റുകളും കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കുമായി 122 സീറ്റും പ്രവചിക്കപ്പെട്ട എക്സിറ്റ് പോള്‍ ഫലത്തെ പ്രതിപക്ഷ കക്ഷികള്‍ വിലയിരുത്തി വരികയാണ്.

ഇന്നലെ ബി.എസ്.പി അദ്ധ്യക്ഷ മായാവതി സോണിയാഗാന്ധിയെയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും ഡല്‍ഹിയിലെത്തി കാണുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ വന്നതോടെ ഈ റിപ്പോര്‍ട്ടുകള്‍ ബി.എസ്.പി നിഷേധിച്ചു.

ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ ബി.ജെ.ഡി, ആന്ധ്രപ്രദേശില്‍ ജഗ്‌മോഹന്‍റെഡ്ഡിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, തെലുങ്കാനയില്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിന്റെ ടി.ആര്‍.എസ് എന്നിവരെ ഒപ്പം നിറുത്താനും കോണ്‍ഗ്രസ് നീക്കം തുടങ്ങിയിരുന്നു. എന്നാല്‍ എന്‍.ഡി.എയ്ക്ക് വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കപ്പെട്ടതോടെ ഈ നീക്കങ്ങള്‍ നിലച്ചമട്ടാണ്.

No comments