Breaking News

പാലയുടെ വഴിയേ കുട്ടനാടും.. കച്ചമുറുക്കി ജോസും ജോസഫും.. തലയില്‍ കൈവച്ച്‌ യു.ഡി.എഫ്..!!

ഉപതിര‌ഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന കുട്ടനാട് സീറ്റില്‍ ആരും അവകാശവാദം ഉന്നയിക്കേണ്ടതില്ലെന്നും അത് വിട്ടുകൊടുക്കുന്ന പ്രശ്നമില്ലെന്നും ജോസ് കെ.മാണി എം.പി.
അടുത്തദിവസം തന്നെ ഞങ്ങള്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. അതിനായി ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ ആവശ്യമായ ഒരുക്കങ്ങള്‍ ആരംഭിച്ചതായും ജോസ് കെ.മാണി  പറഞ്ഞു.

കേരള കോണ്‍ഗ്രസ് എമ്മിന്റെ ചിഹ്നമായ രണ്ടിലയില്‍ തീരുമാനമായിട്ടില്ല. കേന്ദ്ര ഇലക്ഷന്‍ കമ്മിഷന്റെ പരിഗണനയിലാണ് വിഷയം.
ചിഹ്നം തത്കാലത്തേക്ക് മരവിപ്പിച്ചത് ജനുവരി 20ല്‍ നിന്ന് ഫെബ്രുവരി അ‌ഞ്ചുവരെ നീട്ടിയിട്ടുണ്ട്. രണ്ട് എം.പി മാരുള്ള തങ്ങള്‍ക്കുതന്നെ ചിഹ്നം ലഭിക്കുമെന്നതില്‍ ഒരു സംശയവും വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

പി.ജെ ജോസഫും കുട്ടനാട് സീറ്റില്‍ അവകാശവാദം ഉന്നയിച്ചതോടെ പ്രശ്നം രമ്യമായി പരിഹരിക്കാന്‍ കോണ്‍ഗ്രസിന് സീറ്റ് വിട്ടുകൊടുക്കേണ്ടി വരുമോയെന്ന ചോദ്യത്തിന് 'കോണ്‍ഗ്രസ് അങ്ങനെ പറയുമെന്ന് തോന്നുന്നില്ല, ഇക്കാര്യത്തെക്കുറിച്ച്‌ ചര്‍ച്ചയൊന്നും നടത്തിയിട്ടില്ല എന്നായിരുന്നു ജോസ് കെ.മാണിയുടെ മറുപടി.

ജോസ് വിഭാഗം കുട്ടനാട്ടില്‍ പിടിമുറുക്കിയതോടെ തര്‍ക്കം നീളുമെന്ന് ഉറപ്പായി. ജോസഫ് വിഭാഗവും സീറ്റിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് ഉറപ്പിച്ച്‌ പറഞ്ഞിരിക്കുകയാണ്.
അതേസമയം, ഇരുവിഭാഗങ്ങളും കോണ്‍ഗ്രസിന് സീറ്റ് വിട്ടുകൊടുക്കാനും തയാറായില്ല. അതോടെ യു.ഡി.എഫില്‍ കുട്ടനാട് തീരുമാനം കീറാമുട്ടിയായി മാറിയിരിക്കുകയാണ്.

തങ്ങള്‍ക്കുള്ള സീറ്റില്‍ കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ് ഏബ്രഹാം തന്നെയാവും സ്ഥാനാര്‍ത്ഥിയെന്ന് പറയാതെ പറഞ്ഞിരിക്കുകയാണ് പി.ജെ ജോസഫ് വിഭാഗം.
അതേസമയം, തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് ജോസ് വിഭാഗം പറയുന്നത്. പ്രശ്നം രമ്യമായി പരിഹരിക്കാന്‍ കോണ്‍ഗ്രസും യു.ഡി.എഫും നടത്തുന്ന ശ്രമങ്ങളൊന്നും വിജയിക്കുന്നില്ല.
എന്നാല്‍, തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം ഇക്കാര്യത്തില്‍ സമവായത്തില്‍ എത്താനാവുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫിലെ പല നേതാക്കളും. കുട്ടനാട്ട് പാലാ അനുഭവം ആവര്‍ത്തിക്കാന്‍ സമ്മതിക്കില്ലെന്ന് യു.ഡി.എഫ് നേതാക്കള്‍ തറപ്പിച്ച്‌ പറയുന്നു.
എന്നാല്‍, കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗത്തിന്റെയും തര്‍ക്കം തീര്‍ക്കാന്‍ പറ്റിയ ഫോര്‍മുലയൊന്നും യു.ഡി.എഫ് നേതാക്കള്‍ക്ക് മുന്നോട്ടുവയ്ക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടുമില്ല.

No comments