Breaking News

ദില്ലിയില്‍ വീണ കോണ്‍ഗ്രസ് കര്‍ണാടകയില്‍ കുതിച്ചുയര്‍ന്നു...!! തദ്ദേശ തിരഞ്ഞെടുപ്പില്‍ കൂറ്റന്‍ വിജയം..!!

ദില്ലി നിയമസഭ തിരഞ്ഞെടുപ്പില്‍ സമാനതകളില്ലാത്ത തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിട്ടത്. 15 വര്‍ഷം ഭരിച്ച സംസ്ഥാനത്ത് ഇക്കുറി അധികാരം തിരിച്ച് പിടിക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ അവകാശവാദം.
എന്നാല്‍ അധികാരം പോയിട്ട് സാന്നിധ്യമറിയിക്കാന്‍ പോലും പാര്‍ട്ടിക്ക് കഴിഞ്ഞില്ല. വോട്ടിങ്ങ് ശതമാനം 9 ല്‍ നിന്ന് നാലിലേക്ക് കൂപ്പു കുത്തി.

ദില്ലിയിലെ തിരിച്ചടിയില്‍ പതറി നില്‍ക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന് ആശ്വസിക്കാനുള്ള വകയാണ് പക്ഷേ കര്‍ണാടകത്തില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചുവരവാണ് കോണ്‍ഗ്രസ് നടത്തിയിരിക്കുന്നത്.

ദില്ലിയില്‍ സര്‍പ്രൈസ് പ്രതീക്ഷിച്ച കോണ്‍ഗ്രസ് നേതൃത്വത്തെ അടിമുടി ഞെട്ടിക്കുന്നതായിരുന്നു നിയമസഭ തിരഞ്ഞെടുപ്പ് ഫലം. മത്സരിച്ച 66 സീറ്റില്‍ 63 സീറ്റിലും പാര്‍ട്ടിക്ക് കെട്ടിവെച്ച കാശ് പോലും നഷ്ടമായി. ആറ് മണ്ഡലങ്ങളില്‍ മാത്രമാണ് പത്ത് ശതമാനത്തിലേറെ വോട്ട് നേടാന്‍ കോണ്‍ഗ്രസിന് സാധിച്ചത്.

തിരിച്ചടിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനം ശക്തമായിരിക്കുകയാണ്.
അതിനിടെയാണ് കര്‍ണാടക തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പാര്‍ട്ടിക്ക് ആശ്വാസമായിരിക്കുന്നത്. ആറ് നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് മേല്‍ക്കൈ നേടിയത്.

ഹോസ്കോട്ട്, ചിക്കബെല്ലാപൂര്‍, ഹുന്‍സൂര്‍, സിരുഗപ്പ എന്നീ മുന്‍സിപ്പല്‍ കൗണ്‍സിലുകളിലേയും തെക്കലാക്കോട്ട് ടൗണ്‍ പഞ്ചായത്തിലെയും സിന്ദഗി ടൗണ്‍ മുനിസിപ്പല്‍ കൗണ്‍സിലിലേയും വാര്‍ഡുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
ഇതില്‍ 167 വാര്‍ഡുകളില്‍ 69 വാര്‍ഡുകളില്‍ കോണ്‍ഗ്രസിനാണ് വിജയിക്കാനായത്.

59 സീറ്റുകളില്‍ ബിജെപി ജയിച്ചപ്പോള്‍ ജെഡിഎസിന് 15 സീറ്റുകളില്‍ വിജയിക്കാനായി. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും മറ്റ് ചെറുപാര്‍ട്ടികളും 24 സീറ്റുകളില്‍ വിജയിച്ചു. ഫിബ്രവരി 9 നായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.
ഉപതിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് ആശ്വാസം പകരുന്നതാണ് തിരഞ്ഞെടുപ്പ് ഫലം.

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിന്‍റെ പതനത്തിന് പിന്നാലെ 15 മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അമ്പേ പരാജയപ്പെട്ടിരുന്നു.
വിമതര്‍ക്ക് മറുപടി നല്‍കാന്‍ ഒരുങ്ങി പാര്‍ട്ടിക്ക് വെറും 3 സീറ്റ് കൊണ്ട് തൃപ്തി പെടേണ്ടി വന്നു. നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പുകളിലെ പ്രകടനത്തില്‍ പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത ശക്തമായതിനിടെയായിരുന്നു ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടി.

ഇതോടെ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് ദിനേഷ് ഗുണ്ടുറാവുവും നിയമസഭ കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് സിദ്ധരമായ്യും രാജിവെച്ചിരുന്നു. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പാര്‍ട്ടിക്ക് ആവേശം പകരുന്നതാണെന്ന് സിദ്ധരമായ്യ പ്രതികരിച്ചു.

നാല് മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ രണ്ടെണ്ണത്തില്‍ വ്യക്തമായ ഭൂരിപക്ഷം നേടാന്‍ കോണ്‍ഗ്രസിന് സാധിച്ചു. താഴേ തട്ടില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാണെന്നതിന്‍റെ തെളിവാണിതെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു.

ഇതോടെ ചിക്കബെല്ലാപൂര്‍, ഹുന്‍സൂര്‍, സിരുഗപ്പ, സിന്ധഗി ടൗണ്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുടെ ഭരണം കോണ്‍ഗ്രസിന്‍റെ കൈകളിലെത്തി. അതേലമയം ഹോസ്കോട്ട് സിറ്റി മുനിസിപ്പല്‍ കൗണ്‍സിലില്‍ ബിജെപിയാണ് വിജയിച്ചത്.

ഇവിടെ 31 സീറ്റുകളില്‍ 22 ഇടത്തും ബിജെപി നേടി. ഉപതിരഞ്ഞെടുപ്പില്‍ ബിജെപി വിമതനായി മത്സരിച്ച് വിജയിച്ച ശരത് ബച്ചേഗൗഡയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് മേഖലയിലെ ബിജെപി വിജയം.
ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിട്ട് വന്ന എംടിബി നാഗരാജിനെ സ്ഥാനാര്‍ത്ഥിയാക്കിയതായിരുന്നു ബച്ചേഗൗഡയെ ചൊടിപ്പിച്ചത്.

അതിനിടെ ബിജെപിക്കെതിരെ സംസ്ഥാനത്ത് യോജിച്ച് പോരാടാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസും ജെഡിഎസും. ഈ മാസം 17 ന് നടക്കുന്ന സംസ്ഥാന നിയമസഭ കൗണ്‍സിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ജെഡിഎസും ഒന്നിച്ച് പ്രവര്‍ത്തിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

17 ന് നടക്കുന്ന നിയമനിര്‍മാണ കൗണ്‍സില്‍ ഉപതിരഞ്ഞെടുപ്പില്‍ ദള്‍ പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് പിന്തുണയ്ക്കാനുള്ള സാധ്യത ശക്തമാണ്. അതേസമയം ബിജെപിയെ നേരിടാന്‍ രാജ്യത്തെ മുഴുവന്‍ പ്രാദേശിക കക്ഷികളും കോണ്‍ഗ്രസിന് പിന്നില്‍ അണിനിരക്കണമെന്ന കഴിഞ്ഞ ദിവസം ജെഡിഎസ് തലവന്‍ എച്ച്ഡി ദേവഗൗഡ പറഞ്ഞിരുന്നു.

No comments