Breaking News

ഉദ്ധവ് താക്കറെ രാജി വെക്കും..? മുഖ്യമന്ത്രിയായി തുടരാന്‍ കടക്കേണ്ടത് വന്‍ കടമ്പ..!! ചെറുവിരലനക്കാതെ ഗവര്‍ണര്‍..!!

താക്കറെ കുടുംബത്തില്‍ നിന്ന് ആദ്യമായി മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുന്ന വ്യക്തിയാണ് ഉദ്ധവ് താക്കറെ. അതിന് വേണ്ടി വര്‍ഷങ്ങള്‍ നീണ്ട ബിജെപി ബന്ധം പോലും ഉപേക്ഷിക്കാന്‍ ശിവസേനയും ഉദ്ധവ് താക്കറെയും തയ്യാറായി.

എന്നാല്‍ കോണ്‍ഗ്രസിനേയും എന്‍സിപിയേയും കൂട്ടപിടിച്ച് ശിവസേനയുണ്ടാക്കിയ മഹാവികാസ് അഖാഡി സര്‍ക്കാര്‍ വിടരും മുന്‍പേ കൊഴിയുമോ എന്ന ആശങ്കയാണ് മഹാരാഷ്ട്രയില്‍ ഇപ്പോള്‍.
ഉദ്ധവ് താക്കറെക്ക് മെയ് മാസം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് രാജി വെക്കേണ്ടി വരും എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

കൊവിഡിനെതിരെ പ്രതിരോധം തീര്‍ക്കുന്നതിനൊപ്പം തലയ്ക്ക് മുകളില്‍ തൂങ്ങി നില്‍ക്കുന്ന ഡെമോക്ലീസിന്റെ വാളിനെ കൂടി പേടിക്കണം മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ഉദ്ധവ് താക്കറെ.
ഗവര്‍ണര്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ട വഴിയേ വന്നില്ലെങ്കില്‍ മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് ഉദ്ധവ് താക്കറെയ്ക്ക് 6 മാസം കൊണ്ട് പുറത്ത് പോകേണ്ടി വരും.

കൊവിഡ് വൈറസ് മഹാരാഷ്ട്രയെ വന്‍ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് കൂടിയാണ് തളളിയിട്ടിരിക്കുന്നത്.
ബിജെപി ഗവര്‍ണര്‍ക്കൊപ്പം കളിക്കുന്ന രാഷ്ട്രീയം മാത്രമല്ല ഉദ്ദവ് താക്കറെയ്ക്ക് മുന്നിലുളളത്. ഭരണഘടനാപരമായുളള പ്രതിസന്ധിയും താക്കറെ അഭിമുഖീകരിക്കുന്നു.

ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ ഒഴിഞ്ഞ് കിടക്കുന്ന രണ്ട് സീറ്റുകളില്‍ ഒന്നിലേക്ക് എത്താനായാല്‍ മുഖ്യമന്ത്രിക്കസേര ഉദ്ധവിന് സംരക്ഷിക്കാം.
ആ നിര്‍ദേശം സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ വെച്ചിട്ടുണ്ട്. എന്നാല്‍ ഭരണഘടനയിലെ സെക്ഷന്‍ 151എയിലെ റെപ്രസെന്റേഷന്‍ ഓഫ് പീപ്പിള്‍സ് ആക്ട് 1951 പ്രകാരം അംഗത്തിന്റെ കാലാവധി ഒരു വര്‍ഷത്തില്‍ കുറവാണെങ്കില്‍ തെരഞ്ഞെടുപ്പോ നാമനിര്‍ദേശമോ സാധ്യമല്ല

ഈ പോയിന്റാണ് മഹാരാഷ്ട്രയില്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി പിടിച്ചിരിക്കുന്നത്.
കാരണം ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ രണ്ട് ഒഴിവുകളുടേയും കാലാവധി ജൂണ്‍ 6ന് മാത്രമാണ് അവസാനിക്കുന്നത്. മുന്‍ എന്‍സിപി നേതാക്കളായ രാമറാവു വാദ്കുഡെ, രാഹുല്‍ നര്‍വേകര്‍ എന്നിവര്‍ 2019 ഒക്ടോബറില്‍ രാജി വെച്ച് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് രണ്ട് ഒഴിവുകളുണ്ടായത്.

കൗണ്‍സിലിലെ 78 അംഗങ്ങളില്‍ 12 പേരെയാണ് ഗവര്‍ണര്‍ നാമനിര്‍ദേശം നല്‍കാന്‍ സാധിക്കുക.
പൊതുവേ സാഹിത്യം, സയന്‍സ്, കല, സാമൂഹ്യ സേവനം പോലുളള മേഖലകളില്‍ കഴിവ് തെളിയിച്ചവരെയാണ് ഗവര്‍ണര്‍ നോമിനേറ്റ് ചെയ്യുക പതിവ്.
എന്നാല്‍ ഒരു രാഷ്ട്രീയ നാമനിര്‍ദേശം ഗവര്‍ണര്‍ നടത്തിയാലും അതിനെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ സാധിക്കുന്നതുമല്ല.

എന്നാല്‍ മുന്‍ ബിജെപി നേതാവായ മഹാരാഷ്ട്ര ഗവര്‍ണര്‍ കോഷിയാരി ഉദ്ധവിന്റെ കസേര വീഴാതെ കാക്കാന്‍ സഹായിക്കുമെന്ന് കരുതാനാവില്ല.
ശിവസേന എന്‍ഡിഎ വിട്ടതിന് ശേഷം ദേവേന്ദ്ര ഫട്‌നാവിസിന് സത്യപ്രതിജ്ഞ ചെയ്യാന്‍ അവസരം നല്‍കിയ വ്യക്തിയാണ് എന്നതടക്കമുളള സാഹചര്യങ്ങളില്‍ പ്രത്യേകിച്ചും. ഗവര്‍ണര്‍ ഇതുവരെ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

ഗവര്‍ണര്‍ക്ക് മേലെ സര്‍ക്കാരിന് സമ്മര്‍ദ്ദം ചെലുത്താന്‍ സാധ്യമല്ല. പ്രശ്‌നം രാഷ്ട്രീയം അല്ലെന്നും ഭരണഘടനാപരമാണ് എന്നുമാണ് ബിജെപി വാദിക്കുന്നത്.
പ്രശ്‌നം പരിഹരിക്കാന്‍ ഭരണഘടനാ വിദഗ്ധരുടെ സഹായം സര്‍ക്കാര്‍ തേടണമെന്നും ബിജെപി പറയുന്നു. സര്‍ക്കാര്‍ 6 മാസം തികയ്ക്കുന്ന മെയ് 28നകം പ്രശ്‌നപരിഹാരമായില്ലെങ്കില്‍ ഉദ്ധവ് താക്കറെ രാജിവെക്കേണ്ടതായി വരും.
ശേഷം വീണ്ടും സത്യപ്രതിജ്ഞ നടത്താം. എന്നാലിത് ഭരണഘടനാ വിരുദ്ധമാണ് എന്ന് സുപ്രീം കോടതി മുന്‍പ് നിരീക്ഷിച്ചത് ഉദ്ധവിന് വിലങ്ങ് തടിയാകും.

No comments