Breaking News

പെരുവഴിയിലായി സിന്ധ്യ..? ഉപതിരഞ്ഞെടുപ്പിലും വിയര്‍ക്കും..!! ഗ്രൗണ്ട് റിപ്പോര്‍ട്ട് ഇങ്ങനെ..

ഒരു മാസത്തെ ഏകാംഗ ഭരണത്തിന് ഒടുവില്‍ മധ്യപ്രദേശില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ മന്ത്രിസഭ വികസിപ്പിച്ചിരിക്കുകയാണ്.
ബിജെപിയില്‍ നിന്നുള്ള മൂന്ന് എംഎല്‍എമാരേയും കൂറുമാറിയെത്തിയ സിന്ധ്യ പക്ഷത്തുള്ള രണ്ട് എംഎല്‍എമാരേയും ഉള്‍പ്പെടുത്തികൊണ്ടാണ് ചൗഹാന്‍ മന്ത്രിസഭ വികസിപ്പിച്ചത്.
മിനി മന്ത്രിസഭ രൂപീകരിച്ചതോടെ പ്രതിപക്ഷത്തിന്റെ വായടിപ്പിക്കാനായെന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്.
എന്നാല്‍ മന്ത്രിസഭയില്‍ തട്ടി ബിജെപിയെ കാത്തിരിക്കുന്നത് ഡസനോളം തലവേദനകളാണെന്നാണ് ബിജെപി നേതാക്കള്‍ തന്നെ നല്‍കുന്ന മുന്നറിയിപ്പ്.

അതിനിടെ ചൗഹാന്റെ പുതിയ നീക്കം ജ്യോതിരാദിത്യ സിന്ധ്യയുടെ രാഷ്ട്രീയ ഭാവിയും അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.

സിന്ധ്യയെ പൂട്ടാന്‍ കോണ്‍ഗ്രസും രംഗത്തെത്തിറങ്ങിയതോടെ വലിയ രാഷ്ട്രീയ നാടകങ്ങള്‍ക്ക് മധ്യപ്രദേശ് ഉടന്‍ വേദിയാകുമെന്നാണ് റിപ്പോര്‍ട്ട്.


ജ്യോതിരാദിത്യ സിന്ധ്യയും ആറ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള 22 എംഎല്‍എമാരും ബിജെപിയിലേക്ക് ചേക്കേറിയതോടെയാണ് മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീണത്.
വൈകാതെ തന്നെ ബിജെപി സംസ്ഥാനത്ത് അധികാരത്തിലേറുകയും ചെയ്തു. അതേസമയം കൂറുമാറിയെ സിന്ധ്യയ്ക്കും കൂട്ടര്‍ക്കും ബിജെപി കരുതിവെച്ചത് എന്താകുമെന്നായിരുന്നു പ്രധാനമായും ഉയര്‍ന്ന ചോദ്യം.

സിന്ധ്യയ്ക്ക് രാജ്യസഭ സീറ്റ്, നരേന്ദ്ര മോദി സര്‍ക്കാരില്‍ മന്ത്രി സ്ഥാനം, കൂറുമാറിയെ എത്തിയ ആറ് മന്ത്രിമാര്‍ക്കും പകുതി എംഎല്‍എമാര്‍ക്കും മന്ത്രിസ്ഥാനം എന്നിവയായിരുന്നു സിന്ധ്യയ്ക്കും കൂട്ടര്‍ക്കും ബിജെപി കേന്ദ്രനേതൃത്വത്തില്‍ നിന്നുള്ള ഓഫര്‍.
എന്നാല്‍ ബിജെപി ഭരണത്തില്‍ ഏറി 40 ദിവസം കഴിഞ്ഞിട്ടും ഈ വാഗ്ദാനങ്ങള്‍ ഒന്നും ബിജെപി നടപ്പാക്കിയിട്ടില്ല.

കൊവിഡിന്റെ പ്രതിസന്ധി തീര്‍ത്തതിനാലാണ് മന്ത്രിസഭ വികസിപ്പിക്കാന്‍ വൈകിയത് എന്നായിരുന്നു ചൗഹാന്റെ ആദ്യ വിശദീകരണം. എന്നാല്‍ പ്രതിപക്ഷം ഇതിനെതിരെ രംഗത്തെത്തിയതോടെ വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ 11 അംഗ ടാസ്ക് ഫോഴ്സിനെ ചൗഹാന്‍ നിയമിച്ചിരുന്നു.
എന്നാല്‍ ആ ടീമില്‍ പോലും സിന്ധ്യയെ ഉള്‍പ്പെടുത്താന്‍ ചൗഹാന്‍ തയ്യാറായിരുന്നില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം .

അതിന് പിന്നാലെ അഞ്ച് പേരെ ഉള്‍പ്പെടുത്തി ചൗഹാന്‍ മന്ത്രിസഭ വികസിപ്പിച്ചെങ്കിലും ചൗഹാനും സിന്ധ്യയും നേരിടാനിരിക്കുന്നത് വലിയ പ്രതിസന്ധികള്‍ ആണെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.
പ്രത്യേകിച്ച്‌ സിന്ധ്യയുടെ രാഷ്ട്രീയ ഭാവി തന്നെ അനിശ്ചിതത്തിലായേക്കുമെന്നാണ് വിലയിരുത്തലുകള്‍.
കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് സിന്ധ്യ എത്തിയെങ്കിലും ബിജെപിയില്‍ തന്റെ സ്ഥാനം ഉറപ്പാക്കണമെങ്കില്‍ സിന്ധ്യയ്ക്ക് തന്റെ കഴിവ് തെളിയിക്കേണ്ടി വരും. പ്രത്യേകിച്ച്‌ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍.

25 മണ്ഡലത്തിലാണ് ഉടന്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതില്‍ പകുതി സീറ്റുകളും സിന്ധ്യയുടെ സ്വാധീനമേഖലയായ ഗ്വാളിയാര്‍-ചമ്ബല്‍ മേഖലയിലാണ്.
ഒന്നാം ഘട്ട മന്ത്രിസഭാ വികസനത്തില്‍ ഈ മേഖലയില്‍ നിന്നുള്ള ഒരാള്‍ക്ക് പോലും അവസരം നല്‍കിയിട്ടില്ല. അവസരം ലഭിച്ച സില്‍വാത്ത് ഇന്‍ഡോര്‍ മേഖലയില്‍ നിന്നും ഗോവിന്ദ് രാജ്പുത് ബുണ്ഡേല്‍ഖണ്ഡ് മേഖലയില്‍ നിന്നും ഉള്ള നേതാക്കളാണ്.

സിന്ധ്യയെ സംബന്ധിച്ചെടുത്തോളം ഉപതിരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ എളുപ്പമായേക്കില്ലെന്ന സൂചനയാണ് പ്രാദേശിക നേതാക്കളും നല്‍കുന്നത്.സി ന്ധ്യയുടെ ബിജെപിയിലേക്കുള്ള കൂടുമാറ്റം പല ബിജെപി നേതാക്കള്‍ക്കും ഇപ്പോഴും ദഹിച്ചിട്ടില്ല.
ഇവിടുത്തെ മുതിര്‍ന്ന ബിജെപി നേതാക്കളെ പരാജയപ്പെടുത്തിയാണ് സിന്ധ്യ പക്ഷത്തുള്ള നേതാക്കള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജയിച്ചത്.

രാജിവെച്ച22 പേരേയും തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണമെന്നതാണ് സിന്ധ്യയുടെ ആവശ്യം. അതുകൊണ്ട് തന്നെ ഇവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കി മണ്ഡലത്തിലെ ജനങ്ങളെ വിശ്വാസത്തില്‍ എടുക്കണമെന്നാണ് ബിജെപിയ്ക്ക് മുന്നില്‍ സിന്ധ്യ വെച്ച ആവശ്യം.
എന്നാല്‍ ഇത് അംഗീകരിക്കാന്‍ ബിജെപി നേതാക്കള്‍ തയ്യാറല്ല. മുതിര്‍ന്ന നേതാക്കളെ അവഗണിച്ച്‌ സിന്ധ്യ പക്ഷത്തെ നേതാക്കളെ പരിഗണിച്ചാല്‍ അവര്‍ കാലുവാരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ഇത് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി സമ്മാനിച്ചേക്കും. അത് സിന്ധ്യയുടെ പാര്‍ട്ടിയിലെ നിലനില്‍പ്പിനെ തന്നെ ബാധിച്ചേക്കും.
ഇനി വിതര്‍ക്ക് മന്ത്രിസ്ഥാനം ലഭിക്കുകയോ അവരെ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കുകയോ ചെയ്തില്ലേങ്കില്‍ അതും സിന്ധ്യയ്ക്ക് തലവേദനയാകുമെന്ന കാര്യം ഏറെ കുറെ ഉറപ്പാണ്.

അതേസമയം ബിജെപി-സിന്ധ്യപക്ഷത്തെ നീക്കങ്ങള്‍ സസൂക്ഷ്മം വിലയിരുത്തുകയാണ് കോണ്‍ഗ്രസ് നേതൃത്വം.
ഇതിനോടകം തന്നെ ബിജെപിയിലെ ചില നേതാക്കള്‍ കമല്‍നാഥുമായി കൂടിക്കാഴ്ച നടത്തിയെന്നതാണ് റിപ്പോര്‍ട്ട്. ബിജെപിയിലെ വിമത നേതാക്കളെ മറുകണ്ടം ചാടിക്കാനുള്ള ശ്രമങ്ങളും കോണ്‍ഗ്രസ് ക്യാമ്ബില്‍ സജീവമായിട്ടുണ്ട്.

ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം ആരംഭിച്ച്‌ കഴിഞ്ഞു. മണ്ഡലം കയറി ഇറങ്ങി പ്രചരണം നടത്താനുള്ള പ്രത്യേക ടീമിനേയും കോണ്‍ഗ്രസ് രൂപീകരിച്ചിട്ടുണ്ട്.
ഉപതിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് തന്നെ മധ്യപ്രദേശിന്റെ ഭാവി ചിത്രം തെളിയുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍.

No comments